News
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി
ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഹാജരാവാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം.
ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസിക്ക് ആദ്യം പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്
സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 22 ന് ആണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത നടപടി ശ്രീനാഥ് ഭാസിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തീരുമാനിക്കുക. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി തന്നെ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ‘എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല’- ശ്രീനാഥ് ഭാസി പറഞ്ഞു.
