ബൈപാസിനെ തുടര്‍ന്ന് അണുബാധ… വെന്റിലേറ്ററില്‍ തുടരുന്നു! ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ പ്രാർത്ഥനയോടെ കേരളം
മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസന്. അഭിനയത്തില്‍ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇന്നലെ രാത്രിയോടെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു പുറത്തുവന്നത്. ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
നടന്റെ ആരോഗ്യ നിലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
മുമ്പും ശ്രീനിവാസന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മാര്‍ച്ച് 30നാണ് വീണ്ടും നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് അതായത് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന് മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുന്‍പ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.
2019 ലും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന് ഹൃദയസ്തംഭനവുമുണ്ടായി. കടുത്ത ശ്വാസതടവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. അന്ന് ഡബ്ബിംഗിനായി എറണാകുളം ലാല്‍ മീഡിയയിലെത്തിയപ്പോളാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തേ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞ് മകന് വിനീത് ശ്രീനിവാസന് രംഗത്ത് എത്തിയിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നതെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു വിനിത് അപേക്ഷിച്ചിരുന്നു.
