Malayalam
ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്ന പോലെ…; 24 വർഷത്തിനു ശേഷം ദേവദൂതൻ വീണ്ടും കണ്ടുവെന്ന് മോഹൻലാൽ
ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്ന പോലെ…; 24 വർഷത്തിനു ശേഷം ദേവദൂതൻ വീണ്ടും കണ്ടുവെന്ന് മോഹൻലാൽ
24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ദേവദൂതനായി കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തെത്തിയ ദേവദൂതന്റെ 4K വെർഷൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ റീ റിലീസിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
24 വർഷത്തിനു ശേഷം ഈ സിനിമ വീണ്ടും കണ്ടു. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്ന പോലെ തോന്നുന്നു, അസാധാരണമായ ചാരുത കൂട്ടിച്ചേർത്തു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്നാണ് മോഹൻലാൽ കുറിച്ചത്.
ആദ്യ ദിനത്തിൽ 56 തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകരുടെ ആവശ്യം മൂലം ഇപ്പോൾ 100 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്. പരാജയപ്പെട്ടൊരു സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു. കുറച്ച് പേര് മാത്രം ദേവദൂതൻ കണ്ട് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഓൺലൈൻ പ്രീ ബുക്കിങ് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സംഗീത സംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ എത്തുന്നത്.
വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം.
