നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വന്യജീവി സംരക്ഷണ അധികൃതര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
മലയാളത്തിന്റെ താരരാജാവിലൊരാളായ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ വന്യജീവി സംരക്ഷണ അധികൃതര്‍ മൂന്നാഴ്ചക്കകം കീഴ്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി ഉത്തരവ്.
കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാൻ വിധം കേസ് നിലനില്‍ക്കുന്ന പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത് . ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. ഇതിനുപുറമേ , കേസ് സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും മുൻപ് കീഴ്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതുമായി ബന്ധപ്പെട്ട തുടര്‍നടപടി ഹൈക്കോടതിയെ അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നിയമപരമായി ആനക്കൊമ്പുകൾ കൈവശം വെക്കാന്‍ മോഹന്‍ലാലിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് നല്കിയ ഹർജിയിലാണ് നടപടി.
മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് മലയാറ്റൂര്‍ വനം ഡിവിഷനില്‍പെട്ട മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ മോഹന്‍ലാല്‍, പി.എന്‍. കൃഷ്ണകുമാര്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് പെരുമ്പാവൂർ കോടതിയിലുള്ളത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. ആനക്കൊമ്പുമായി ബന്ധപ്പെട്ട കേസായതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട അധികൃതരാണെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ 2012ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
2012 -ൽ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ആനക്കൊമ്ബ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്ബുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.
mohanlal- highcourt order
