Malayalam
മാർക്കോ ഒടിടി റിലീസ്; കരാർ ഒപ്പുവെച്ചിട്ടില്ല; വ്യാജ വാർത്തയ്ക്കെതിരെ നിർമാതാവ്
മാർക്കോ ഒടിടി റിലീസ്; കരാർ ഒപ്പുവെച്ചിട്ടില്ല; വ്യാജ വാർത്തയ്ക്കെതിരെ നിർമാതാവ്
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തിയ തിയേറ്ററുകൾ നിറഞ്ഞോടുന്ന ചിത്രമാണ് മാർക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ്. മാർക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഈ ഒരു ഘട്ടത്തിൽ യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും ഞങ്ങൾ കരാർ ഒപ്പുവെച്ചിട്ടില്ല. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റായതും അടിസ്ഥാന രഹിതമായതുമാണ്. മാർക്കോ പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം നൽകുന്നതിനായി നിർമിച്ച ചിത്രമാണ്. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്നുണ്ട്.
അത് പ്രേക്ഷകർ ഏറ്റെടുത്ത് ആസ്വദിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഈ സിനിമയുടെ തീവ്രതയും ദൃശ്യവും ശബ്ദപ്രഭാവവും അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകൾ തന്നെയാണ്. അതിനാൽ തന്നെ നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ പോയി തന്നെ മാർക്കോ കാണാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഒടിടി റിലീസ് സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി തന്നെ നിങ്ങളുമായി പങ്കിടുന്നതായിരിക്കും. അതുവരെ, ഈ വിഷയം സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
മാർക്കോയ്ക്ക് ഇതുവരെ നിങ്ങൾ നൽകിയ സ്‌നേഹവും പിന്തുണയും ഞങ്ങൾ ആദരപൂർവ്വം അംഗീകരിക്കുന്നു. തിയേറ്ററിൽ മാർക്കോയെ കാണുന്നതിനും ആഘോഷിക്കുന്നതിനും ഈ സന്ദർഭം നിങ്ങൾ ഉപയോഗിക്കുക എന്നാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ് കുറിപ്പിൽ വ്യക്തമാക്കിയത്.
മലയാളത്തിനപ്പുറം തെലുങ്കിലും ഹിന്ദിയിലുമൊക്കെ ചിത്രം ശ്രദ്ധ നേടികഴിഞ്ഞു. ഡിസംബർ 20 ന് തിയേറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മാർക്കോ കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോസ്‌റ്റ് വയലൻറ് ചിത്രം എന്ന ലേബലിൽ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
