Malayalam
സൈജുവിന്റെ രഹസ്യ ഫോള്‍ഡറിലെ ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ തിരിച്ചറിഞ്ഞ് പോലീസ്; പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ്, സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ കൂടി
സൈജുവിന്റെ രഹസ്യ ഫോള്‍ഡറിലെ ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ തിരിച്ചറിഞ്ഞ് പോലീസ്; പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ്, സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ കൂടി
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തതായി വിവരം. ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സൈജുവിന്റെ മൊബൈല്‍ ദൃശ്യങ്ങളില്‍ നിന്നാണ് പാര്‍ട്ടികളില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞത്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിലായിരുന്നു ദൃശ്യങ്ങള്‍. പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലേയ്ക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടത്തിയ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന് എതിരെ എക്സൈസും കേസ് രജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്. മോഡലുകള്‍ പങ്കെടുത്ത ഒക്ടോബര്‍ 31ലെ പാര്‍ട്ടിയില്‍ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു.
ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചും തെളിവുകള്‍ കണ്ടെത്തിയതായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്നു നമ്പര്‍ 18 ഹോട്ടലിലെ ബാര്‍ ലൈസന്‍സ് നേരത്തെ എക്സൈസ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നത്. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അന്‍പതിലധികം വിഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
‘ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന് സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വിഡിയോകള്‍ മൊബൈല്‍ ഫോണില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്. ‘ ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയ വിഡിയോകളെ കുറിച്ച് സൈജു വിവരിച്ചത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കാക്കനാട് നമ്പര്‍ 18 ഹോട്ടലില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കും. ഇയാള്‍ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയില്‍നിന്ന് പൊലീസിന് അറിയാന്‍ സാധിച്ചത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
2020 സെപ്റ്റംബര്‍ 7നു ചിലവന്നൂരിലെ ഫ്ലാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെന്നു പറയുന്ന അമല്‍ പപ്പടവട, നസ്ലിന്, സലാഹുദീന്‍ മൊയ്തീന്, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുള്ളത്.
സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നുണ്ട്. ‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’എന്നിങ്ങനെയാണ് ചാറ്റ്. പൊലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.
കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഡിജെ പാര്‍ട്ടിക്കുള്ള മയക്കുമരുന്ന് ഇവിടങ്ങളില്‍നിന്ന് സൈജു കൊണ്ടുവന്നതാകാം എന്നാണ് അനുമാനം. അതേസമയം, രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്മെയില്‍ ചെയ്യാനായി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളുകളില്‍ പ്രത്യേക കോണുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊഴി.
ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണില്‍ അന്വേഷണ സംഘം കണ്ടെത്തി. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയും സൈജുവും ചേര്‍ന്നു സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാര്‍ അറിയാതെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്ലാറ്റിലും ഇത്തരത്തിലുള്ള ലഹരി പാര്‍ട്ടികള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിര്‍ബന്ധിച്ചത്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകളും അവരുടെ 2 സുഹൃത്തുക്കളും സൈജുവിന്റെ ക്ഷണം നിരസിച്ചതാണു കാറില്‍ അവരെ പിന്തുടര്ന്ന് അപകടമുണ്ടാക്കാന്‍ വഴിയൊരുക്കിയത്.
