News
വര്‍ഷങ്ങളായി അനുഭവിക്കുന്നത് നരകയാതന, നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് ഓടിപോകേണ്ടി വന്നവര്‍; കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ‘ദി കാശ്മീര്‍ ഫയല്‍സ്’ തുറന്ന് കാട്ടുമ്പോള്‍…!
വര്‍ഷങ്ങളായി അനുഭവിക്കുന്നത് നരകയാതന, നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് ഓടിപോകേണ്ടി വന്നവര്‍; കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ‘ദി കാശ്മീര്‍ ഫയല്‍സ്’ തുറന്ന് കാട്ടുമ്പോള്‍…!
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ പ്രശംസിച്ച് തീര്‍ന്നിട്ടില്ല കാശ്മീരി പണ്ഡിറ്റുകള്‍. വൈകാതെ സ്വന്തം ദേശത്തേക്ക് തലയുയര്‍ത്തി തന്നെ മടങ്ങനാവുമെന്നത് വലിയ അഭിമാനം തന്നെയാണെന്ന് തന്നെയാണ് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നതും. പലരും തങ്ങള്‍ കടന്നു വന്ന ഇരുണ്ട കാലത്തെ ഓര്‍ത്തെടുത്തു. 1990 ല്‍ തങ്ങള്‍ അതിജീവിച്ച പലായനത്തിന്റെ ഭീകര ദിനങ്ങള്‍ മായാതെ അവരുടെ മനസിലുണ്ട്. വീടുകളും ഉപജീവനമാര്‍ഗങ്ങളും ഉപേക്ഷിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാന്‍ അവര്‍ നിര്‍ബന്ധിതരായ അപമാനത്തിന്റെ ദിനങ്ങള്‍..
കാശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട 300 ഓളം പേരാണ് ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്നത്. കശ്മീരിലെ മുസ്ലിം മത വിശ്വാസികളായ കലാപകാരികള്‍ ആക്രമിച്ച് സ്വത്തുക്കള്‍ കയ്യേറുകയായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡിലേക്ക് കുടിയേറിയതാണ് ഈ കുടുംബങ്ങള്‍. തെണ്ണൂറുകളില്‍ തീവ്രവാദികളെ ഭയന്ന് നിരവധി കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുകളും സ്വത്തുവകകളും ഉപേക്ഷിച്ച് വിവിധയിടങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവന്നിരുന്നു.
ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍പ്രകാരം ഏകദേശം അറുപതിനായിരത്തിലധികം പേരാണ് അന്ന് ഇത്തരത്തില്‍ വീടുകള്‍ ഉപേക്ഷിച്ചത്. 1975 -ലെ കശ്മീര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത് കാശ്മീരികളുടെ പ്രിയ നേതാവ് ഷേക്ക് അബ്ദുള്ള തന്നെയായിരുന്നു. അത് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഒന്നായിരുന്നു.
ഇപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ദുരിതങ്ങളുടെ കഥ പറയുന്ന ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ‘മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ്’എന്ന് പ്രസ്താവിച്ച് നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 11ന്, മുമ്പ് തീരുമാനിച്ചിരുന്ന അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്യുകയായിരുന്നു.
തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
എന്നെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ ഒന്നുമല്ല അന്ന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്വര വിട്ടോടിപ്പോയത്. എന്നാല്‍ ആ പലായനത്തിന് ശേഷം താഴ്വര കടുത്ത തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതോടെ ഇനി ഒരിക്കലും തങ്ങള്‍ക്ക് തിരിച്ചുപോകാന്‍ സാധിച്ചേക്കില്ല എന്ന് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. കാശ്മീരില്‍ നിന്ന് ഓടിപ്പോയവരില്‍ പലരും ജമ്മുവില്‍ യാതൊരു വിധത്തിലുള്ള സൗകര്യവുമില്ലാതെ, ടെന്റടിച്ച് കഴിഞ്ഞുകൂടി. അവിടെ നിന്ന് പലരും തങ്ങളുടെ ജീവിതങ്ങളെ ദില്ലി, പുണെ, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ അങ്ങനെ പലയിടത്തേക്കും പറിച്ചുനട്ടു. ജഗ്തി എന്ന പേരില്‍ 4000 -5000 കുടുംബങ്ങള്‍ക്ക് പാര്‍ക്കാന്‍ പാകത്തിന് രണ്ടുമുറികളുളള വീടുകളുടെ ഒരു സഞ്ചയം തന്നെ ജമ്മുവില്‍ കഴിഞ്ഞ ദശകത്തില്‍ പണിതീര്ക്കപ്പെട്ടിരുന്നു. അവിടെ ഇന്നും ആ കുടുംബങ്ങള്‍ പാര്‍ത്തുപോരുന്നു. അതിനു പുറമെ ജമ്മുവിലെ പുര്‍ഖൂ, നഗ്രോട്ട, മുത്തി തുടങ്ങിയ പലയിടത്തും പണ്ഡിറ്റുകളുടെ കോളനികളുണ്ട്.
തങ്ങള്‍ ജനിച്ച, കളിച്ചു വളര്‍ന്ന സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാന്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഉള്ളില്‍ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. അത് ഇന്നത്തെക്കാലത്ത് ഒരു അതിമോഹമാണ് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് സത്യം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരെ വര്‍ഷങ്ങളായി ആ പേരില്‍ സ്വപ്നങ്ങള്‍ മാത്രം കാണിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ 1990 -ല്‍ പിന്നില്‍ ഉപേക്ഷിച്ചിട്ടുപോന്ന കശ്മീര്‍ താഴ്വരയല്ല ഇന്നവിടെ ഉള്ളതെന്ന് അവര്‍ക്കറിയാം. അവര്‍ക്കുവേണ്ടി കശ്മീരിന്റെ ചിലഭാഗങ്ങളിലൊക്കെ കെട്ടിപ്പൊക്കിയ സെറ്റില്‍മെന്റുകള്‍, കമ്പിവേലികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന, പട്ടാളക്കാര്‍ കാവല്‍കിടക്കുന്ന അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ മാത്രമാണ്.
അവിടെയൊന്നും സ്വാഭാവിക ജീവിതം നയിക്കുക അത്ര എളുപ്പമല്ല. അവര്‍ ഉപേക്ഷിച്ചു പോയ സ്വത്തുക്കള്‍ പലതും കലാപകാലത്ത് നശിപ്പിക്കപ്പെടുകയോ, കയ്യേറപ്പെടുകയോ, അനധികൃതമായി വില്‍ക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കും എന്നാണ് ബിജെപി ഇപ്പോഴും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. #HumWapasJayenge അഥവാ ‘നമ്മള് തിരിച്ചു പോവും’ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ സജീവമാണ്. എന്നാല്‍ ഇസ്രായേലില്‍ ജൂതര്‍ക്ക് പണിതുനല്കിയപോലുള്ള 24 മണിക്കൂറും പട്ടാളസുരക്ഷയോടുകൂടിയ ക്യാമ്പുജീവിതം അവര്‍ക്ക് സ്വീകാര്യമല്ല. പണ്ഡിറ്റുകള്‍ എന്ന അസ്തിത്വവും വെച്ചുകൊണ്ട് കശ്മീര്‍ താഴ്വരയില് സ്വാഭാവികമായ ഒരു ജീവിതം തങ്ങള്‍ക്കിനി തിരിച്ചു പിടിക്കാനാകുമോ എന്ന ആശങ്കയിലാണ് അവരോരോരുത്തരും.
