Malayalam
ദിലീപിന്റെ ദേ പുട്ടിനും എട്ടിന്റെ പണി..! എല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമോ!? വിമാനം പിടിച്ച് പോയി പണി വാങ്ങിച്ച് ദിലീപ്
ദിലീപിന്റെ ദേ പുട്ടിനും എട്ടിന്റെ പണി..! എല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമോ!? വിമാനം പിടിച്ച് പോയി പണി വാങ്ങിച്ച് ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ മറഞ്ഞിരിക്കുന്ന വിഐപി ആരാണെന്ന് കണ്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ നിര്‍ണായകമായേക്കാവുന്ന വ്യക്തിയാണ് ഈ വിഐപി. ഇതുമായി ബന്ധപ്പെട്ട് വിഐപിയിലേക്കുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് മൂന്നുപേരിലേയ്ക്ക് ആണ്. എറണാകുളം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരിലേയ്ക്കാണ് അന്വേഷണം എത്തിനില്‍ക്കുന്നതെന്നാണ് വിവരം. നിലവില്‍ ഇവരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന.
കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി ദിലീപ് ഖത്തര്‍ യാത്ര നടത്തിയിരുന്നു. ദിലീപിന്റെ റെസ്റ്റോറന്റായ ദേ പുട്ടിന്റെ ഒരു ശാഖ ഖത്തറിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബിസിനസിന്റെ ഭാഗമായി യാത്രയുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. 2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതമായിരുന്നു ദിലീപിന്റെ വിദേശയാത്രകള്‍. ഇതോടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അതേസമയം, വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വിഐപി താന്‍ അല്ലെന്ന് വ്യക്തിമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.
‘വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതില്‍ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി.’
അതേസമയം, ദിലീപിന്റെ വീട്ടില്‍ പോയ ദിവസം തനിക്ക് ഇപ്പോള്‍ ഓര്‍മയില്ലെന്ന് മെഹബൂബ് പറഞ്ഞു. ‘രേഖകള്‍ നോക്കി ആ ദിവസം കൃത്യമായി പറയാന്‍ സാധിക്കും. പൊലീസിന് മുന്നില്‍ സംശയം തോന്നുന്നവരുടെ ഫോട്ടോകള്‍ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാന്‍ തെറ്റുകാരന്‍ ആവണമെന്നുണ്ടോ. പൊലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണമായി സഹകരിക്കും’ എന്നാണ് മെഹബൂബ് പറഞ്ഞത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാന്‍ നല്‍കിയത്.
ഇതില്‍ ഒരാളാണ് ഈ വിഐപി എന്ന് സാക്ഷി ഏറെക്കുറെ ഉറപ്പ് നല്കി. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാള്‍ക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ട്. കോട്ടയത്തടക്കം വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വിഐപി എന്ന് വിശേഷിപ്പിച്ച പ്രതിയെന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘം ശബ്ദ സാമ്പിള്‍ ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള സാമ്പിളുമായി ഒത്തുപോകുകയാണെങ്കില്‍ പ്രതിയാക്കും.
കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു, ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
