Malayalam
പഴയ പത്രവും പുസ്കവും വിറ്റ് തുടങ്ങിയ ജീവിതം…, ഇന്ന് അറബ് സിനിമകളുടെ ഗോഡ് ഫാദര്‍; ബാലചന്ദ്രകുമാര്‍ പറയുന്ന ഈ ഗോള്ച്ചിന് ഈ ‘ഗുല്‍ഷന്‍’ തന്നെ ആണോ എന്ന് സോഷ്യല്‍ മീഡിയ
പഴയ പത്രവും പുസ്കവും വിറ്റ് തുടങ്ങിയ ജീവിതം…, ഇന്ന് അറബ് സിനിമകളുടെ ഗോഡ് ഫാദര്‍; ബാലചന്ദ്രകുമാര്‍ പറയുന്ന ഈ ഗോള്ച്ചിന് ഈ ‘ഗുല്‍ഷന്‍’ തന്നെ ആണോ എന്ന് സോഷ്യല്‍ മീഡിയ
നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയാകുന്നത് ‘ഗുല്‍ഷന്‍’ എന്ന പേരാണ്. ആര്‍ക്കും അത്രമേല്‍ പരിചിതനായ വ്യക്തിത്വമല്ല ഗുല്ഷന്റേത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയിലെ ‘ഗുല്‍ഷന്‍’ ആണെന്ന് കുറേ നാളായി ഒരു സംസാരം തന്നെയുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ മുഖേന ഇയാള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരിച്ചിരുന്നു. ദിലീപും ഗുല്‍ഷനും അടുത്ത സുഹൃത്തുക്കള്‍ ആണെന്ന വാര്‍ത്തയും അന്ന് സിനിമാ ലോകത്തുണ്ടായിരുന്നു. പിന്നീട് ഗുല്‍ഷനെ കുറിച്ചുള്ള വാര്‍ത്തകള്‍ പതിയെ കെട്ടടങ്ങുകയും ചെയ്തു.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി എത്തുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാനായാണ് ദിലീപ് ദുബായില്‍ പോയിരുന്നത്. ഇയാളുടെ പേര് അഹമ്മദ് ഗോള്‍ച്ചിനാണെന്നും ഇറാനുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തി. ദേ പുട്ടിന്റെ ഉല്‍ഘാടനവും മറ്റും ഇതിന്റെ മറയായി ആണ് നടത്തിയത്. ഉത്ഘാടനം മുന്നില്‍ കാണിച്ചാണ് ദിലീപ് കോടതിയില്‍ നിന്നും പസ്സ്പോര്ട്ടും വിദേശയാത്രക്കുള്ള അനുമതിയും നേടിയെടുത്തത്. ദിലീപിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തി ഗുല്‍ഷന്‍ എന്ന വ്യക്തിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇയാള്‍ക്ക് ഡി കമ്പിനിയുമായുള്ള ബന്ധം പോലീസ് കണ്ടെത്തുമെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിനെന്നും വാര്‍ത്ത പരന്നു. പിന്നാലെ ഗോള്‍ച്ചിന്റെ ചിത്രം സഹിതം റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഗോള്‍ച്ചിന്റെ ജീവിതവും സിനിമാ കഥയും വീണ്ടും ചര്‍ച്ചയാകുന്നത്. ബാലചന്ദ്രകുമാര്‍ പറയുന്ന ഈ ഗോള്ച്ചിന് അറബ് സിനിമയുടെ ഗോഡ് ഫാദര്‍ ആണ്.
തന്റെ ജീവിതകഥ ഇയാന്‍ ഫ്ളമിങ്ങിന്റെ ജെയിംസ് ബോണ്ട് പടം പോലെയോ അതുക്കും മീതെയോ ആണെന്നാണ് ഗോള്ച്ചിന് തന്നെ പറയാറുള്ളത്. യുഎഇയിലെ വിജയഗാഥ തുടങ്ങിയിട്ട് 57 വര്‍ഷമായി. 1964 ല്‍ ആദ്യമായി ദുബായില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ അല്‍ നാസ്സര്‍ സ്ക്വയറില്‍ ഒരു സിനിമാ തിയേറ്റര്‍ മാത്രം. ടിക്കറ്റിന് രണ്ടുരൂപ. സിനിമ കളിക്കുന്നത് രാത്രിയില്‍ മാത്രം. ഇന്നോ യുഎഇയില്‍ മള്‍ട്ടിപ്ലക്സുകളുടെ പട തന്നെയുണ്ട്. ഇതില്‍ പലതും സ്ഥാപിച്ചത് മറ്റാരുമല്ല, ഗോള്ച്ചിന് തന്നെ.
1942 ല്‍ ഇറാനിലാണ് ഗോള്ച്ചിന് ജനിച്ചത്. അച്ഛന് കടുത്ത മതവിശ്വാസിയായികുന്നു. സിനിമ കാണാന്‍ വിലക്കുണ്ടായിരുന്നു. തനിക്ക് അഞ്ച് വയസ് ഉള്ളപ്പോള്‍ അച്ഛന് അമ്മയെ ഡിവോഴ്സ് ചെയ്തു. അന്നുമുതല്‍ ഇന്നുവരെ സ്വന്തം കാലില്‍ നില്‍ക്കാനാണ് ശ്രമിച്ചത്. ഒമ്പതാം വയസില്‍ ഒരു അപകടത്തില്‍ ഒരു കണ്ണിന്റ കാഴ്ച നഷ്ടമായെങ്കിലും തോറ്റ് പിന്മാറിയില്ല. ഏതുവിധേനയും ജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. പത്രങ്ങള്‍ വിറ്റും, വീടുകള്‍ തോറും നടന്ന്, ആളുകള്‍ വായിക്കാതെ ഉപേക്ഷിക്കുന്ന പുസ്തകങ്ങള്‍ ശേഖരിച്ച് വിറ്റുമാണ് ഓരോ രാത്രിയും സിനിമയ്ക്കുള്ള കാശ് കണ്ടെത്തിയത്.
പിന്നീട് 140 ഓളം പുസ്തകങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏതാനും ചില പുസ്തകങ്ങളുടെ പേരില്‍ ചില അപകടകാരികളായവരുമായി ചില പ്രശ്നങ്ങള്ക്കിടയായി. ജീവന് തന്നെ പോകുമെന്ന അവസ്ഥയായപ്പോള്‍ 1964 ല്‍ ഇറാനില്‍ നിന്ന് കടല്‍ കൊള്ളക്കാരുടെ സഹായത്തോടെ യുഎഇയിലേക്ക് കടല്‍ കടന്നു. മരണഭയത്തോടെയായിരുന്നു കടല്കൊള്ളക്കാര്ക്കൊപ്പം ഉള്ള യാത്ര.
എന്നാല്‍, ദുബായ് ഭരണാധികാരിയായിരുന്ന ഷേക് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിനെ ഒരുദിവസം യാദൃശ്ചികമായി കണ്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അദ്ദേഹം അവിടുത്തെ ടെക്സ്റ്റൈല്‍ ഷോപ്പുകളിലൂടെ ചുറ്റിയടിച്ചു. ബിസിനസൊക്കെ എങ്ങനെ പോകുന്നു എന്ന് കച്ചവടക്കാരോട് ആരായുന്നതും അവിടെ അദ്ദേഹം വ്യാപാരികളോട് സംസാരിക്കുന്നതും ബിസിനസ് വികസിപ്പിക്കാനുള്ള ആശയങ്ങള്‍ ചോദിക്കുന്നതും ഒക്കെ കണ്ടപ്പോള്‍ ഗോള്‍ചിന്റെ ഉള്ളില്‍ ഞാന്‍ ശരിയായ ഇടത്ത്, ശരിയായ ആളുടെ അടുത്ത് ആണ് എത്തിയിരിക്കുന്നതെന്ന് തോന്നി. യുഎഇയില്‍ ആളുകള്‍ വിനോദത്തിനായി കൊതിക്കുന്നുണ്ടെന്ന് ഗോള്ചിന് മനസ്സിലായി. അന്ന് പ്രാദേശികമായി അച്ചടിക്കുന്ന പത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
ടെലിവിഷനുകള്‍ അവിടെയും ഇവിടെയും ചിലത് മാത്രം. തങ്ങളുടെ സമ്പാദ്യത്തില്‍ മിച്ചം വരുന്നത് ചെലവഴിക്കാന്‍ അവിടെ സിനിമ മാത്രമായിരുന്നു ഒരു മാര്‍ഗ്ഗം. ഗോള്‍ചിന്റെ തുടക്കം അവിടെ മുതലായിരുന്നു. യുഎഇയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഷാര്‍ജ പാരമൗണ്ടായിരുന്നു. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് അവരുടെ ഉദ്യോഗസ്ഥരുടെ ഉല്ലാസത്തിനായി 1940 കളില്‍ പണി തീര്‍ത്ത ആദ്യ തിയേറ്റര്‍. പിന്നീട് സാധാരണക്കാര്‍ക്ക് വേണ്ടിയും അവര്‍ അന്നത്തെ കൊട്ടകകള്‍ പണിതു.
പിന്നീട് ബഹറിനിലെ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് യുഎഇയില്‍ സിനിമാ വിതരണക്കാരനായി മാറി ഗോള്ച്ചിന്. 1967 ല്‍ ഫാര്‍സ് ഫിലിംസ് പിറവി കൊണ്ടു. ദുബായിലെ നാഷണല്‍ തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ, ഓരോ രാത്രിയിലും സിനിമാ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരെ നേരില്‍ കണ്ട് സംസാരിക്കുമായിരുന്നു. അവരുടെ അഭിരുചികള്‍ ആരായുമായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യത്തിന് അപ്പുറം. ഉത്തരങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പിറ്റേന്ന് ഏത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുക.
1970 ആയപ്പോഴേക്കും കാനിലും മിലാനിലും ഒക്കെ സിനിമാ വില്‍പ്പനക്കാരുമായി നേരിട്ട് ഇടപെടുന്ന സ്റ്റൈലിലേക്ക് ഗോള്ചിന് മാറി. ഒരുവര്‍ഷം കൂടി പിന്നിട്ടതോടെ, അന്താരാഷ്ട്ര വിപണിയില്‍ ആകര്‍ഷകമായ സിനിമ വിതരണ ബിസിനസ് കെട്ടിപ്പടുക്കാന്‍ മിടുക്ക് കാട്ടി. യുഎഇയിലെ മറ്റ് ജനപ്രിയ തിയേറ്ററുകള്‍ തുറക്കുന്നതിന് പിന്നിലും ഗോള്‍ചിന്റെ കൈയുണ്ട്. 1989 ല്‍ സലിം റാമിയയുമായി ചേര്‍ന്ന് ഗള്‍ഫ് ഫിലിംസ് തുടങ്ങി.
ഹോളിവുഡ് പടങ്ങളും മറ്റ് അന്താരാഷ്ട്ര ചിത്രങ്ങളും ഗള്‍ഫിലും, വടക്കന്‍ ആഫ്രിക്കയിലും മാര്‍ക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും വേണ്ടിയായിരുന്നു അത്. ടൈറ്റാനിക്കിന്റെ സൂപ്പര്‍ പ്രദര്‍ശനം പോലൊന്ന് അതിന് മുമ്പ് യുഎഇ കണ്ടിട്ടില്ല എന്നാണ് ഗോള്ചിന് ഓര്‍ത്തെടുക്കുന്നത്. അത്രയ്ക്കായിരുന്നു ജനസമുദ്രം. 2000 ആയപ്പോഴേക്കും മള്‍ട്ടിപ്ലക്സുകളുടെ കാലമായി. ഗ്രാന്‍ഡ് സിനിമാസ് ആയിരുന്നു ആ വകയിലെ ആദ്യത്തെ തുടക്കം. മിക്കവാറും എല്ലാ മാളുകളിലും ഗോള്‍ച്ചിന്‍സ് തിയേറ്റേഴ്സ് ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം.
