Connect with us

നിലവില്‍ പ്രതിച്ചേര്‍ക്കാന്‍ കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ട്; നടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം

Malayalam

നിലവില്‍ പ്രതിച്ചേര്‍ക്കാന്‍ കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ട്; നടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം

നിലവില്‍ പ്രതിച്ചേര്‍ക്കാന്‍ കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ട്; നടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ ദിലീപിന് പിന്നാലെ മുന്‍ നടയും, ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസം നീണ്ട ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ തന്നെ കാവ്യയെയും ചോദ്യം ചെയ്യുമെന്നും നോട്ടീസ് അയക്കുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ കാവ്യ വിദേശത്തേയ്ക്ക് കടന്നതായും ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കാവ്യയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ തുടരന്വേഷണത്തില്‍ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കുകയുള്ളൂ. കാവ്യയെ പ്രതിയാക്കിയാല്‍ കേസ് കൂടുതല്‍ ബലപ്പെടുമെന്നാണ് സൂചന. നിലവില്‍ കേസില്‍ സാക്ഷിയായിരുന്നു കാവ്യ. എന്നാല്‍ വിചാരണവേളയില്‍ കൂറുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന മാഡത്തെ കുറിച്ചുള്ള വിവരങ്ങളും കാവ്യയില്‍ നിന്ന് ചോദിച്ചറിയും.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സുഹൃത്തും കേസിലെ വിഐപിയുമായ ശരത്തിനേയും പ്രതി ചേര്‍ത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. കേസില്‍ ആറാം പ്രതിയായി ശരതിനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. വധഗൂഢാലോചനയില്‍ ശരതിന് പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദരേഖയും ശരതിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോണിലെ രേഖയും പരിശോധിച്ചാണ് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയതായാണ് വിവരം.

അതുമാത്രമല്ല, കഴിഞ്ഞ ദിവസം ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. കാര്‍ രേഖാ മൂലം കസ്റ്റഡിയിലെടുത്ത ശേഷം ദിലീപിന്റെ വീട്ടില്‍ തന്നെയിട്ടിരിക്കുകയാണ് പൊലീസ്. കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.

കാര്‍ വര്‍ക് ഷോപ്പിലാണെന്നാണ് ദിലീപ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോരുകയായിരുന്നു.

ഗൂഢാലോചനയിലെ തെളിവാണ് ദിലീപിന്റെ സ്വിറ്റ് കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ കത്ത് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നടന്‍ ദിലീപിനയച്ച കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് അന്വേഷണ സംഘം കണ്ടെത്തി. കത്ത് കണ്ടെത്തിയതോടെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് കത്തിലുള്ളത്. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി ഈ കത്തിന്റെ പകര്‍പ്പ് പുറത്തു വിട്ടിരുന്നു. 2018 മെയ് മാസത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് കത്തയച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്.

More in Malayalam

Trending

Recent

To Top