Connect with us

“മധു വരൂ, കുറേ കാലമായില്ലേ കണ്ടിട്ട്. നമ്മുക്ക് അകലം പാലിച്ച് സംസാരിക്കാം” ; നടന്‍ മധുവിനെ കുറിച്ച് പറഞ്ഞ് കെ മധു!

Malayalam

“മധു വരൂ, കുറേ കാലമായില്ലേ കണ്ടിട്ട്. നമ്മുക്ക് അകലം പാലിച്ച് സംസാരിക്കാം” ; നടന്‍ മധുവിനെ കുറിച്ച് പറഞ്ഞ് കെ മധു!

“മധു വരൂ, കുറേ കാലമായില്ലേ കണ്ടിട്ട്. നമ്മുക്ക് അകലം പാലിച്ച് സംസാരിക്കാം” ; നടന്‍ മധുവിനെ കുറിച്ച് പറഞ്ഞ് കെ മധു!

മലയാള സിനിമയിലെ തലയെടുപ്പുള്ള നായകൻ മധുവിന് കഴിഞ്ഞ ദിവസം ജന്മദിനമായിരുന്നു. ജന്മദിനസന്ദേശങ്ങള്‍ അയച്ച് മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വരെ എത്തിയിരുന്നു. നായകനായി തിളങ്ങിനിന്നിരുന്ന മധു തന്റെ എണ്‍പത്തിയെട്ടാം ജന്മദിനമാണിന്ന് ആഘോഷിച്ചത്. മധു സാറിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ഇപ്പോഴും അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകന്‍ കെ മധു. ഫേസ്ബുക്കിലൂടെ മധു എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ…

“ഉച്ചയൂണിന് ശേഷം ഒരു സിനിമ കണ്ടു കൊണ്ടിരിക്കെയാണ് എന്റെ ഫോണ്‍ ശബ്ദിച്ചത്. ഞാന്‍ ഫോണ്‍ സ്‌ക്രീനിലേക്ക് നോക്കിയപ്പോള്‍. മധു സര്‍! ഉടനെ ഫോണെടുത്ത് ധൃതിയില്‍ ‘സര്‍, മധുവാണ് ‘ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മറുതലയ്ക്കല്‍ ‘മധുവാണെന്ന് അറിഞ്ഞു കൊണ്ടാണല്ലോ ഞാന്‍ അങ്ങോട്ട് വിളിച്ചത്; ഞാനും മധുവാണ്. ‘ചെറിയ സ്വരത്തിലുള്ള ആ സരസ സംഭാഷണം എന്നെ ഒരു നിമിഷം കൊണ്ട് അദ്ദേഹവുമൊത്തുള്ള പല ഓര്‍മ്മകളിലൂടെയും സഞ്ചരിപ്പിച്ചു. മധു സാര്‍ എന്ന മികച്ച കലാകാരനെ ആദ്യം കാണാനായത് എന്റെ കുട്ടിക്കാലത്ത് ‘മനുഷ്യപുത്രന്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു.

ദൂരെക്കാഴ്ചയായി മധു സാറിനെ കണ്ട ആ നിമിഷം ഇന്നുമുണ്ട് ഓര്‍മ്മയില്‍. പിന്നീട് തൃപ്തിയായി കാണാനൊത്തത് മെറിലാന്റ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു. എന്റെ ഗുരുനാഥന്‍ കൃഷ്ണന്‍ നായര്‍ സാറും, മധുസാറും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ‘അണ്ണാ’ എന്ന വിളിയുമായി സ്‌നേഹം പങ്കിട്ടിരുന്ന കാലം. അന്ന് ഞാന്‍ സിനിമയില്‍ എത്തിയിട്ടേയുള്ളു.. മധു സാറിനെ അടുത്തു പരിചയപ്പെടാന്‍ എന്റെ ഗുരുനാഥന്റെ മഹനീയ മേല്‍ വിലാസം ഉണ്ടായിരുന്നിട്ടും ഞാന്‍ ആ ആജാനബാഹുവിനു മുന്നില്‍ പ്രത്യക്ഷപ്പെടാതെ ഉള്‍വലിഞ്ഞു നിന്നു. പക്ഷെ ദൈവ നിശ്ചയം മറ്റൊന്നായിരുന്നു.

ഒരു ശബരിമലയാത്രയിലാണ് ഞങ്ങള്‍ കൂടുതല്‍ അറിഞ്ഞതും അടുത്തതും. അദ്ദേഹം സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സ്‌ക്രീപ്റ്റ് വര്‍ക്കുകള്‍ക്കായി എന്നെയും കൂട്ടി മധു സാര്‍ അയ്യപ്പ സന്നിധിയിലെത്തി. നട അടച്ചു കഴിഞ്ഞതിന് ശേഷവും ഞങ്ങള്‍ അവിടിരുന്ന് സ്‌ക്രീപ്റ്റ് എഴുതി പൂര്‍ത്തിയാക്കി. ഒപ്പം കരമന ജനാര്‍ദ്ദനന്‍ നായരുമുണ്ടായിരുന്നു. അന്ന് വളര്‍ന്ന ആ ആത്മബന്ധത്തിന്റെ തുടച്ചയാണ് എന്റെ ഫോണിലെത്തിയ മധു സാറിന്റെ ഈ സ്‌നേഹശബ്ദം.

ആ ശബ്ദത്തില്‍ എല്ലാമുണ്ട്. ആ ഭാഗ്യം ദൈവം എനിക്ക് അനുവദിച്ചതില്‍ അതിരുകളില്ലാത്ത സന്തോഷവുമുണ്ട്. എന്റെ ആദ്യ വിമാന യാത്രക്കും മധു സാറിനോടാണ് കടപ്പാട്..! അദ്ദേഹമാണ് എനിക്ക് ടിക്കറ്റ് സാധ്യമാക്കിയത്. അന്ന് മധു സാര്‍ കേരളാ ട്രാവല്‍സിലേക്ക് വിളിച്ചു. കൊച്ചിക്ക് ഒരു ടിക്കറ്റ് വേണമല്ലോ. പേര് മധു. മറുതലയ്ക്കല്‍ നിന്നും ചോദ്യം വന്നു: സര്‍, സാറിന്റെ ടിക്കറ്റ് എടുത്തല്ലോ! ‘ഇത് വേറൊരു മധു’ എന്ന് പറഞ്ഞ മധു സാര്‍ ചിരിച്ച ചിരി ഓര്‍മ്മയില്‍ തെളിയുകയാണ്. പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്; എന്തിലും നര്‍മ്മം കാണുന്ന അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെയാകും അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം.

ഞങ്ങളുടെ ഫോണ്‍ സംഭാഷണത്തിനൊടുവില്‍ ഞാന്‍ അദ്ദേഹത്തിനടുത്തേക്ക് പോകാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ചു. അപ്പോഴും വന്നു നര്‍മ്മം പൊതിഞ്ഞ മറുപടി. ‘ മധു വരൂ, കുറേ കാലമായില്ലേ കണ്ടിട്ട്. നമ്മുക്ക് അകലം പാലിച്ച് സംസാരിക്കാം. ഈ രണ്ട് വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യമാണ് ഞാന്‍ പുറത്തിറങ്ങിയത്; ഒന്ന് ആദ്യ ഡോസിനും രണ്ട്; രണ്ടാം ഡോസ് വാക്‌സിനേഷനും’ എന്ന് മധു സാര്‍ പറഞ്ഞ് ഞങ്ങള്‍ ഇരുവരും ചിരിച്ചു. ആ ചിരി ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കട്ടെ. പ്രിയ മധു സാറിന് ഈ ജന്മദിനത്തില്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നു. പ്രാര്‍ത്ഥനകളോടെ മറ്റൊരു മധു”…എന്നവസാനിക്കുന്നു മധുവിന്റെ കുറിപ്പ്.

about madhu

More in Malayalam

Trending

Recent

To Top