News
കോടതിയുടെ മുന്നിലേക്ക് എത്തിയ കാവ്യയെ കാത്തിരുന്നത്! ഒട്ടും കൂസാക്കാതെ താരം… ആ മൊഴിക്കായി കേരളം
കോടതിയുടെ മുന്നിലേക്ക് എത്തിയ കാവ്യയെ കാത്തിരുന്നത്! ഒട്ടും കൂസാക്കാതെ താരം… ആ മൊഴിക്കായി കേരളം
നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
ഇന്ന് രാവിലെ 11. 55നാണ് കാവ്യ കോടതിയില്‍ ഹാജരായത്. കാവ്യ എത്തുന്നു എന്നറിഞ്ഞ് ചാനല്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. വെള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ ചുരിദാര്‍ ധരിച്ച് വന്നിറങ്ങിയ കാവ്യ അതിവേഗം കോടതിയിലേക്ക് കയറിപ്പോകുകയായിരുന്നു. ചാനല്‍ ക്യാമറകള്‍ക്ക് മുഖം കൊടുക്കാതെ വേഗത്തില്‍ കോടതി വരാന്തയിലേക്ക് കയറി. കോടതി ബെഞ്ച് സെക്ഷനിലേക്ക് കയറുന്നത് മുമ്ബായി മുമ്ബില്‍ ഇരുന്ന സെക്യൂരിറ്റി ജീവനക്കാരന് പേരും അഡ്രസും പറഞ്ഞു കൊടുത്തു. അതിന് ശേഷം ബെഞ്ച് സെക്ഷനിലേക്കാണ് കാവ്യ പോയത്.
ദിലീപ് കോടതിയില്‍ എത്തിയിരുന്നില്ല. അഭിഭാഷകനൊപ്പം കാവ്യ തനിച്ചാണ് സാക്ഷി മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. കേസില്‍ കാവ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. ഭര്‍ത്താവ് കൂടിയായ ദിലീപിന് അനുകൂലമായി മാത്രമേ കോടതിയില്‍ കാവ്യ മൊഴി നല്‍കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ കാവ്യയും കൂറുമാറിയ സാക്ഷിയാകാന്‍ സാധ്യത ഏറെയാണ്.
ആക്രമിക്കപ്പെട്ട നടിയുമായി കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിരോധമുണ്ടാകാനുള്ള കാരണം, രണ്ടാം വിവാഹത്തിന് മുൻപ് കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം ദിലീപിന്റെ ആദ്യ ഭാര്യയെ അറിയിച്ചതായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം.
മഞ്ജു വാര്യര്‍, സിദ്ധിഖ്, റിമി ടോമി, നാദിര്‍ഷാ എന്നിവരടക്കം 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. താരങ്ങളടക്കം നിരവധിപ്പേര്‍ വരും ദിനങ്ങളില്‍ വിസ്താരത്തിനെത്തും. നേരത്തെ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കിയാരുന്നു. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിചാരണക്കോടതി എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.
വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്ട്‌സ്‌ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.
350ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. ആറ് മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിക്കും.
എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം അഭിഭാഷകരും സാക്ഷികളുമെത്താതെ വന്നതോടെ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണക്കോടതി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടുത്ത ദിവസം തീരുമാനമെടുത്തേക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണക്കോടതിയുടെ ആവശ്യപ്രകാരം വിചാരണ കാലയളവ് നീട്ടിയിരുന്നു. ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി. ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല.
ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
