മൂന്നാഴ്ചത്തെ ‘ഫ്രീ-റണ്‍’ ; മോഹന്‍ലാല്‍ ചിത്രത്തിനായി കൈകോര്‍ത്ത് തമിഴ്നാടും
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്തരിക്കുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. പലകുറി റിലീസ് തീയതികള്‍ മാറ്റേണ്ടിവന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് നിര്‍മ്മാതാവിന്റെ ധാരണ.
കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റു റിലീസുകള്‍ ഒഴിവാക്കിക്കൊണ്ട് മൂന്നാഴ്ചത്തെ ‘ഫ്രീ-റണ്‍’ ചിത്രത്തിന് നല്‍കുമെന്ന് തിയറ്റര്‍ ഉടമകളും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മരക്കാറിന് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പുതിയ വിവരം. പ്രിയദര്ശന് തന്നെയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ പ്രിയദർശൻ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ ‘മരക്കാര്‍’ പോലൊരു ചിത്രം വന്നാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ വീണ്ടുമെത്തുമെന്ന് തിയറ്റര്‍ ഉടമകള്‍ കരുതുന്നത്. ഇതാണ് ഇത്രയും വലിയ ഒരു തീരുമാനം എടുക്കാന്‍ തിയറ്റര്‍ ഉടമകളെ പ്രേരിപ്പിച്ചത്.
2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
