Malayalam
ബേബി ശാലിനിയുടെ ആദ്യ നായകൻ മാധവനോ, കുഞ്ചാക്കോ ബോബനോ അല്ല; ആ താരം ഇവിടെയുണ്ട്!
ബേബി ശാലിനിയുടെ ആദ്യ നായകൻ മാധവനോ, കുഞ്ചാക്കോ ബോബനോ അല്ല; ആ താരം ഇവിടെയുണ്ട്!
‘മുത്തോടുമുത്ത്’ എന്ന ചിത്രത്തില്‍ ബേബി ശാലിനിയെ നോക്കി ഈ ഐസ് മുട്ടായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിച്ച ബാലതാരത്തെ ഓര്‍ക്കുന്നുണ്ടോ? ‘തിരുവനന്തപുരം സ്വദേശി ഹരിദേവ് കൃഷ്ണനാണ് മുത്തോടുമുത്തില് ശങ്കറിന്റെ കുട്ടിക്കാലം അഭിനയിച്ച ആ താരം. ഇപ്പോള്‍ 25 വര്‍ഷത്തിന് ശേഷം നാടകങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഹരിദേവ്
ഇപ്പോൾ ഇതാ തന്റെ വിശേഷങ്ങൾ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ഹരിദേവ്
‘മുത്തോടുമുത്ത്’ വലിയ ഹിറ്റായിരുന്നു. ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്ന സിനിമയാണത്. ആ ചിത്രം വെച്ച് ആളുകള്‍ തിരിച്ചറിയുന്നു എന്നത് എനിക്ക് അത്ഭുതമാണ്. ഇപ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. ചിലപ്പോള്‍ ബേബി ശാലിനി ഉണ്ടായിരുന്നത് കൊണ്ടാകും എന്നെ ഓര്‍ക്കുന്നത്. അത്രമാത്രം ഫേവറേറ്റായിരുന്നു ശാലിനി അന്ന്. അത് എനിക്കും ഗുണമായി എന്നു വേണം പറയാന്‍.
ബേബി ശാലിനി അന്നൊരു വലിയ സ്റ്റാറാണ്. ശാലിനിയെ കാണാന്‍ വേണ്ടി മാത്രം ആളുകൂടുന്ന സമയമാണ്. എന്നെ സംബന്ധിച്ച് മറ്റ് നടന്മാരേയും നടിമാരേയും കാണുന്നതില്‍ ഉപരി ശാലിനിയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍. സത്യത്തില്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു അവരുടെ കൂടെ നില്ക്കാന്. കൊച്ചുകുട്ടിയാണെങ്കില്‍ പോലും ഒരു താരത്തെപ്പോലെയാണ് ശാലിനിയെ അന്ന് പെര്‍ഫോം ചെയ്യിക്കുന്നത്. അത്ര പെര്‍ഫെക്ഷനായിരുന്നു അവരുടെ അഭിനയത്തില്‍. അതിന്റെ എല്ലാം ടെന്‍ഷന്‍ അനുഭവിച്ചത് എനിക്ക് നല്ല ഓര്‍മയുണ്ട്.
എകദേശം 25 വര്‍ഷത്തിന് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ഫേയ്സ്ബുക്കില്‍ ആക്റ്റീവായി തുടങ്ങുന്ന കാലത്ത് വെറുതേ തമാശക്കാണ് മാധവനോ, കുഞ്ചാക്കോ ബോബനോ അല്ല ബേബി ശാലിനിയുടെ ആദ്യ നായകന് ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടത്. ചിത്രം യൂ ടൂബില്‍ കണ്ട ഒരു സുഹൃത്താണ് ഇത് ഞാനാണോ എന്ന് ചോദിച്ചത്. അതിന്റെ ഒരു കൗതുകത്തിന്റെ പേരിലാണ് ഫെയ്സ്ബുക്കില്‍ പഴയ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ഇട്ടത്. അതിന് വലിയ പ്രതികരണമാണ് ലഭിച്ചത്.
ആ പോസ്റ്റ് കണ്ടതോടെ എന്തുകൊണ്ട് വീണ്ടും അഭിനയിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളുടെ അത്തരം ചോദ്യത്തില്‍ നിന്നാണ് അഭിനയിക്കുന്നതിനേക്കുറിച്ച് ഗൗരവമായി വീണ്ടും ആലോചിച്ച് തുടങ്ങുന്നത്. അങ്ങനെയാണ് നാടകം പഠിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. തുടര്‍ന്ന് കുറച്ച് സുഹൃത്തുകളെ കണ്ടെത്തി രംഗബോധി എന്ന സംഘന രൂപീകരിച്ചു. സാം ജോര്‍ജ് എന്ന ഒരു തിയേറ്റര്‍ ട്രെയിനറുമായി ചേര്‍ന്ന് രണ്ട് നാടകങ്ങള്‍ ചെയ്തു. അതിന് ശേഷമാണ് ഷോട്ട് ഫിലിമിലേക്ക് എത്തുന്നത്. രംഗബോധിയുടെ ഭാഗമായി തന്നെ ചെയ്തതാണ് നോട്ട് ഫോര്‍ സെയില്‍ എന്ന ഷോട്ട് ഫിലിം. കോവിഡിന്റെ ഇടയില്‍ സംഭവിച്ച കാര്യമാണത്.
ഉമ ആര്‍ട്സ് സിനിമയുടെ ബാനറില്‍ ചെയ്ത ഒരു ചിത്രത്തില്‍ അമ്മാവനായ മധുസാറാണ് ആദ്യം ക്യാമറയ്ക്ക് മുന്നില്‍പിടിച്ചു നിര്‍ത്തിയത്. പിന്നീട് ശ്രീകുമാരന്‍ തമ്പി സാറിന്റെ ചിത്രത്തിലും അഭിനയിച്ചു. പക്ഷേ അതൊന്നും പറയാന്‍ മാത്രമൊന്നുമുണ്ടായിരുന്നില്ല.
എന്തെങ്കിലും കണ്ടെന്റുള്ള സിനിമ ചെയ്യുന്നത് ‘മുത്തോടുമുത്ത്’ മുതലാണ്. ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ ഇക്കാര്യത്തിലെല്ലാം വളരെ കര്‍ശനമായിരുന്നു. അതിനാല്‍ തന്നെ അവധി എടുക്കലൊന്നും സാധ്യമായിരുന്നില്ല. മിക്കവാറും സ്കൂള്‍ അവധിക്കാലത്ത് സംഭവിച്ച സിനിമകളാണ് ഇതെല്ലാം. എല്ലാം ഒന്നിന് പിറകേ ഒന്നായി വന്നു.
വീട്ടില്‍ പഠനത്തിനായിരുന്നു എപ്പോഴും മുന്‍ഗണന. അച്ഛന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സിനിമയുടെ പിറകേ നടക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ ചെയ്യാന്‍ സാധിച്ചേനെ, കുറച്ചുകൂടി ശ്രമം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ സിനിമകള്‍ കിട്ടിയേനെ എന്നൊക്കെ പിന്നീട് തോന്നിയിരുന്നു. ചെറുതായി ചില സീരിയലുകളിലും ദൂരദര്‍ശന്റെ ചില ടെലിഫിലിമിലും നാടകങ്ങളിലുമൊക്കെ അഭിനയിച്ചു. അതിനു ശേഷം പഠനത്തിലായിരുന്നു ശ്രദ്ധ. പിന്നീട് അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത് 2019ല്‍ നാടകത്തിലൂടെയാണ്
