Malayalam
കണ്ണീരോടെ യാത്ര പറഞ്ഞ് അഡോണിയും സന്ധ്യയും, അപ്രതീക്ഷിത എവിക്ഷന് വമ്പൻ ട്വിസ്റ്റ്; ബിഗ് ബോസില്‍ വൈകാരിക രംഗങ്ങള്‍
കണ്ണീരോടെ യാത്ര പറഞ്ഞ് അഡോണിയും സന്ധ്യയും, അപ്രതീക്ഷിത എവിക്ഷന് വമ്പൻ ട്വിസ്റ്റ്; ബിഗ് ബോസില്‍ വൈകാരിക രംഗങ്ങള്‍
സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നടന്നത്. ഫിറോസും സജ്നയും പുറത്താക്കപ്പെട്ടതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന് നടന്നിട്ടില്ല. അതിനാല്‍ ഇന്നാരാകും പുറത്താവുക എന്ന ആശങ്കയിലായിരുന്നു താരങ്ങളും പ്രേക്ഷകരും. തങ്ങള്‍ക്ക് പ്രിയങ്കരരായ രണ്ട് മത്സരാര്‍ഥികള്‍ പുറത്താവുന്നു എന്ന ചിന്തയാണ് പലരുടെയും കണ്ണ് നനയിച്ചത്.
അപ്രതീക്ഷിതമായിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. അഞ്ച് മത്സരാര്‍ഥികളായിരുന്നു ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സായ് വിഷ്ണു, സന്ധ്യ മനോജ്, റിതു മന്ത്ര, സജിന-ഫിറോസ്, അഡോണി എന്നിവര്‍. ഇതില്‍ സജിന-ഫിറോസ് അച്ചടക്കനടപടിയുടെ ഭാഗമായി പോയവാരം പുറത്തായിരുന്നു. ബാക്കിയുള്ള നാല് പേരോടും എണീറ്റു നില്ക്കാന് ആവശ്യപ്പെട്ടശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.
റിതുവും സായിയും തുടക്കത്തില്‍ തന്നെ സേഫ് ആയി. ബാക്കി വന്ന അഡോണിയോടും സന്ധ്യയോടും പുറത്തേക്ക് വാ എന്നു പറഞ്ഞ ശേഷം മോഹന്‍ലാല്‍ ബ്രേക്കിലേക്ക് കടക്കുകയായിരുന്നു. ഇതോടെ മത്സരാര്ത്ഥികളാകെ ആശങ്കയിലായി.
സാധാരണപോലെ സമയമെടുത്തായിരുന്നില്ല പ്രഖ്യാപനമെന്ന സംശയം പല മത്സരാര്‍ഥികള്‍ക്കും ഉണ്ടായിരുന്നെങ്കിലും അഡോണിക്കും സന്ധ്യയ്ക്കുമൊപ്പം മറ്റെല്ലാ മത്സരാര്ഥികളും ബിഗ് ബോസ് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി. എല്ലാവരും സംശയിച്ചു നില്‍ക്കവെ ബിഗ് ബോസിന്റെ പ്രഖ്യാപനം എത്തി. “നിങ്ങള്‍ക്ക് എന്താണ് സംശയം, മോഹന്‍ലാല്‍ നിങ്ങളെ കാത്തുനില്ക്കുന്നു” എന്നായിരുന്നു ബിഗ് ബോസിന്റെ വാക്കുകള്‍. ഇതോടെ ഇത് ശരിക്കുമുള്ള എലിമിനേഷന് ആണെന്ന നിഗമനത്തിലേക്ക് അഡോണിയും സന്ധ്യയും മറ്റുള്ളവരും എത്തി.
എന്നാല്‍ ഈ രണ്ടു മത്സരാര്‍ഥികള്‍ക്ക് മറ്റുള്ള മത്സരാര്‍ഥികള്‍ക്കിടയിലുള്ള സ്വാധീനവും പ്രീതിയും എന്തെന്ന് വെളിവാക്കുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങള്‍. വൈകാരികതയോടെയാണ് മിക്കവരും ഇതിനോട് പ്രതികരിച്ചത്.
രണ്ടു പേരും മറ്റുള്ളവരോട് യാത്ര ചോദിച്ചു. നിറകണ്ണുകളോടെയായിരുന്നു മത്സരാര്‍ത്ഥികള്‍ ഇരുവര്‍ക്കും യാത്ര പറഞ്ഞത്. ഇവിടെ നിന്നും അഭിമാനത്തോടെയാണ് പുറത്ത് പോകുന്നതെന്നായിരുന്നു രണ്ടു പേരും പറഞ്ഞത്. ആരോടും വ്യക്തി വിരോധമില്ലെന്നും ഇരുവരും പറഞ്ഞു. ഇനിയൊരു സ്ത്രീ പുറത്ത് പോകാതെ നോക്കണമെന്ന് സന്ധ്യ പറഞ്ഞു.
എന്നാല്‍ പിന്നീട് ബിഗ് ബോസിന്റെ അറിയിപ്പ് എത്തുകയായിരുന്നു. വാതിലിന്റെ താക്കോല്‍ കാണുന്നില്ലെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതോടെ എവിക്ഷന് ഇല്ലെന്ന് മനസിലായ മത്സരാര്‍ത്ഥികള്‍ ആര്‍പ്പു വിളിക്കുകയായിരുന്നു.
ഏറെ വൈകാതെ മുറ്റത്തിന്റെ ഒരു വശത്ത് സ്ഥാപിച്ച സ്ക്രീനില്‍ മോഹന്‍ലാല്‍ എത്തി. പുറത്തേക്ക് വരാനല്ലേ താന്‍ പറഞ്ഞുള്ളുവെന്നും അതിനെ എന്തിനാണ് എലിമിനേഷനാണെന്ന തരത്തില്‍ മനസിലാക്കിയതെന്നും ചിരി ഒളിപ്പിച്ച് മോഹന്‍ലാല്‍ ചോദിച്ചു. പ്രാങ്ക് ചെയ്യാന്‍ പോകുന്ന വിവരം പ്രേക്ഷകരോട് നേരത്തെ പറഞ്ഞതിനു ശേഷമായിരുന്നു മോഹന്‍ലാലിന്റെ ആദ്യം മുതലേയുള്ള പ്രകടനം. നടന്നത് പ്രാങ്ക് മാത്രമായിരുന്നെന്ന തിരിച്ചറിവിനെ കൈയടികളോടെയാണ് മക്ക മത്സരാര്ഥികളും സ്വീകരിച്ചത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ മികച്ച പ്രകടനം നടത്താനാവട്ടെയെന്ന് ആശംസിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.
