പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു ഞാന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എതാണ്ട് ഉള്കൊണ്ടിരുന്നു; വേദനയോടെ ടിനി ടോം
മലയാള സിനിമയെ തീരാവേദനയിലാഴ്ത്തി കൊണ്ടാണ് നടി സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്. പലർക്കും ഇപ്പോഴും മരണം വിശ്വസിക്കാനായിട്ടില്ല. നടനും മിമിക്രി താരവുമായ ടിനി ടോമാണ് സുബിയുടെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റ് ആദ്യം പങ്കുവെച്ചവരില്‍ ഒരാള്‍. തുടക്കം മുതല്‍ തന്റെ കൂടെ മിമിക്രി ചെയ്യുന്ന ആളായിരുന്നു എന്ന് പറഞ്ഞാണ് ടിനി സുബിയെ വിശേഷിപ്പിച്ചത്.
ചെറുപ്പക്കാരിയായ നടിയ്ക്ക് അപ്രതീക്ഷിതമായി എന്ത് സംഭവിച്ചുവെന്ന് അറിയാതെ എല്ലാവരും നട്ടം തിരിഞ്ഞു. ഒടുവില്‍ സുബിയ്ക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അവസാന കാലത്ത് നടി വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുകയാണെന്നും പറയുകയാണ് ടിനി. ഏറെ സന്തോഷത്തില്‍ നില്ക്കുമ്പോള് സുബിയ്ക്കുണ്ടായ പ്രതിസന്ധി എന്താണെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തിലൂടെ ടിനി പറയുന്നു.
സ്റ്റേജിലും ടെലിവിഷനിലും പ്രോഗ്രാമുകള്‍ ചെയ്തും സിനിമയില്‍ അഭിനയിച്ചും സജീവ സാന്നിധ്യമായിരുന്ന സുബി സുരേഷ് അസുഖബാധിതയാണെന്ന് പ്രേക്ഷകര്‍ പോലും അറിഞ്ഞിരുന്നില്ല. നാല്‍പ്പത്തിയൊന്ന് വയസുകാരിയായ സുബി പെട്ടെന്ന് മരിച്ച് പോകുമെന്ന് ആര്‍ക്കും വിശ്വസിക്കാനും സാധിക്കുന്നില്ല. എന്നാല്‍ പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പറയുകയാണ് നടന് ടിനി ടോം.
സുബിയ്ക്ക് കരള്‍ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചതെന്ന് ടിനി പറയുന്നു.
‘കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു ഞാന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എതാണ്ട് ഉള്കൊണ്ടിരുന്നു. സുബിയെ കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയതെന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു’.
സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്ക്കുന്ന വ്യക്തിയായിരുന്നു സുബി. അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേര്‍സ് കൂടിയതോടെ അതിന്റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു. വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്നം വന്നത്. കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു.
ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നു. ഞങ്ങളെല്ലാവരും പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്കാന് തയ്യാറായിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ നടക്കുകയായിരുന്നു. നടന് സുരേഷ് ഗോപിയും, ഹൈബി ഈഡനുമടക്കം രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസിനും വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന്’, ഏഷ്യാനെറ്റിന് നല്കിയ പ്രതികരണത്തിലൂടെ ടിനി ടോം പറയുന്നു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു നടി രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. രാജസേനന്റെ കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു.
