Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി വ്യാഴാഴ്ച; ആകാംക്ഷയോടെ കേരളം

Malayalam

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി വ്യാഴാഴ്ച; ആകാംക്ഷയോടെ കേരളം

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി വ്യാഴാഴ്ച; ആകാംക്ഷയോടെ കേരളം

നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി വ്യാഴാഴ്ച എത്തും. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക. കേസില്‍ ഏറ്റവും നിര്‍ണായകമായിരിക്കും ഹൈക്കോടതി വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

നടിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു കേസില്‍ വനിതാ ജഡ്ജിയെ നിയോഗിച്ചത്. അന്ന് സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ഹണി എം വര്‍ഗീസ്. പിന്നീട് ഇവര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായെങ്കിലും സിബിഐ കോടതിയുടെ അധിക ചുമതല ഉണ്ടായിരുന്നതിനാല്‍ അവര്‍ തന്നെയായിരുന്നു വാദം കേട്ടത്. ഇതിനിടയില്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ജഡ്ജിക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും അതിജീവിത സമീപിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതികളില്‍ നിന്നും തിരിച്ചടി നേരിട്ടു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് വിചാരണ കോടതിക്കെതിരെ വീണ്ടും അതിജീവിത കോടതിയെ സമീപിച്ചത്. സിബിഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയോഗിച്ച ഉത്തരവിന് പിന്നാലെ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിതയുടെ നീക്കം.

കോടതി മാറ്റം നിയമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവിന് എട്ടാം പ്രതിയായ ദിലീപുമായി ബന്ധമുണ്ടെന്നും താന്‍ നല്‍കിയ പല ഹര്‍ജികളിലും നീതിപൂര്‍വ്വമായല്ല നടപടിയല്ല ജഡ്ജി സ്വീകരിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിതയുടെ ഹര്‍ജി. ഹര്‍ജിയില്‍ രഹസ്യ വാദം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

അതിജീവിതയുടെ വാദം അംഗീകരിച്ച കോടതി കേസില്‍ രഹസ്യ വാദം കേട്ട് വരികയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ലെന്നുമാണ് നടി ചൂണ്ടിക്കാട്ടുന്നത്. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുമോയെന്ന് അറിയാന്‍ ഇനി വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

വിധി അനുകൂലമായാല്‍ അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിലെ ഏറ്റവും നിര്‍ണായകമായ വിജയമായിട്ടായിരിക്കും വിലയിരുത്തപ്പെടുകയെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. വിചാരണ കോടതിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവര്‍ സ്വയം മാറി നില്‍ക്കാന്‍ പോലും തയ്യാറാകാത്തതിനെ നേരത്തേ തന്നെ പലരും ചോദ്യം ചെയ്തിരുന്നു.

അതേസമയം വിചാരണ കോടതിയെ മാറ്റാന്‍ ഹൈക്കോടതി തയ്യാറാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനകം തന്നെ കേസില്‍ 2023 ജനവരിക്കകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. വിചാരണക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ടുള്ള വിചാരണ കോടതിയുടെ അപേക്ഷയിലായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിചാരണ നടപടികളുടെ പുരോഗതി സംബന്ധിച്ച് നാലാഴ്ചക്കകം കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിമാറ്റാന്‍ ഹൈക്കോടതി തയ്യാറാകുമോയെന്നതാണ് ചോദ്യം. കേസില്‍ വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപും നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സര്‍ക്കാരും പരാതിക്കാരിയും കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളില്‍ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് നിര്‍ദേശിച്ചു.

കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഇതിനിടെ ബെഞ്ച് പരാമര്‍ശിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ ആണ് നേരത്തെ കേസുകള്‍ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top