News
‘വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോകട്ടേയെന്ന് ഞാനും പ്രാർഥിച്ചു’;കാരണം ആ കിടപ്പ് സങ്കൽപ്പിക്കാൻ വയ്യായിരുന്നു ; പ്രിയപത്നിയെ കുറിച്ച് ബിജു നാരയണൻ!
‘വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോകട്ടേയെന്ന് ഞാനും പ്രാർഥിച്ചു’;കാരണം ആ കിടപ്പ് സങ്കൽപ്പിക്കാൻ വയ്യായിരുന്നു ; പ്രിയപത്നിയെ കുറിച്ച് ബിജു നാരയണൻ!
മലയാളത്തിൽ ഓട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായകനാണ് ബിജു നാരായണൻ. ഇന്നും മലയാളിയുടെ ഹിറ്റി ലിസ്റ്റിൽ ഒരു ബിജു നാരായൺ ഗാനമെങ്കിലും ഇല്ലാതിരിക്കില്ല. പത്തുവെളുപ്പിന്, കളഭം തരാം ഭഗവാനെൻ മനസും തരാം, വെള്ളക്കല്ലിൽ, മുന്തിരിച്ചേലുള്ള, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങി ബിജു നാരായണൻ ഭംഗിയാക്കിയ അനേകം ഗാനങ്ങൾ.
സംഗീത കുടുംബത്തിൽ ജനിച്ച ബിജു സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയിൽ നിന്നാണ്.ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വർഷക്കാലം ആര്യനാട് സദാശിവന്റെ കീഴിൽ കർണാടക സംഗീതം പഠിച്ച ബിജു നാരായണൻ പി.ജയചന്ദ്രനും ഉണ്ണി മേനോനും മാർക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്.
കഴിഞ്ഞ ദിവസം ഭാര്യയുടെ ഓർമ ദിനത്തിൽ മനോഹരമായ കുറിപ്പും ബിജു നാരായണൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ബിജു നാരായണൻ.
‘പതിനേഴാം വയസിലാണ് ശ്രീയെ ഞാൻ കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്. പിന്നീട് പത്ത് വർഷക്കാലം നീണ്ട പ്രണയം. അത് കഴിഞ്ഞ് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 21 വർഷമായി.’
’31 വർഷമായി എന്റെ മനസിന്റെ ഏറ്റവും അടുത്ത് നിന്നിരുന്ന ആൾ… അതായിരുന്നു ശ്രീ. അങ്ങനെ ഒരാൾ പോയപ്പോഴുള്ള ശൂന്യതയെ ഏത് വിധത്തിൽ നേരിടുമെന്നെനിക്കറിയില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ലായിരുന്നു.’
‘ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആൾ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ച് കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്.’
‘കളമശ്ശേരിയിൽ ഞങ്ങൾക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു.’
‘മൂന്നാം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം അന്ന് ശ്രീ പറഞ്ഞു എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം.. അതിനെന്താ എടുക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു.’
‘പുറത്ത് നിന്നാണ് ഭക്ഷണം ഓർഡർ ചെയ്യുന്നതെങ്കിലും വെജിറ്റേറിയൻസിനായി ശ്രീ ചില വിഭവങ്ങളൊക്കെ സ്പെഷലായി ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. അന്ന് അൽപം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഈ ഫോട്ടോയുടെ കാര്യം ഞാൻ വിട്ടുപോയി.’
‘എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഓർക്കുന്നത്. അയ്യോ കഷ്ടമായിപ്പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം… ഞാൻ ശ്രീയോട് പറഞ്ഞു. പക്ഷെ അതിന് ശ്രീ കാത്തുനിന്നില്ല. അതിന് ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്.’
‘പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങൾക്കിടയിൽ അത്തരം കൊച്ചുമോഹങ്ങളുടെ സന്തോഷം തേടുന്ന മനസും കൈവിട്ടു പോയി. കാൻസർ എന്നാൽ വേദനയാണ്. അവസാന ഘട്ടങ്ങളിൽ ആ വേദന കണ്ട് നിൽക്കാൻ പോലും വയ്യ. വളരെ കൂടിയ സ്റ്റേജിൽ ശ്രീയ്ക്ക് മോർഫിൻ ഇൻഫ്യൂഷൻ കൊടുക്കുകയായിരുന്നു.’
‘അത്ര വേദന സഹിച്ച് ഒരുപക്ഷെ ഓർമ പോലും മാഞ്ഞുപോയിട്ട് ശ്രീ കിടക്കുന്നത് സങ്കൽപിക്കാനും വയ്യായിരുന്നു. അതുെകാണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളിൽ ഞാൻ പ്രാർഥിച്ചത്’ ബിജു നാരായണൻ പറയുന്നു.
1992ൽ പ്രീഡിഗ്രീ വിദ്യാർഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആൽബത്തിൽ പാടാൻ ബിജുവിന് അവസരം ലഭിച്ചു. ശേഷം എം.ജി സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി.
1993ൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗായകനായി രംഗപ്രവേശനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങളും അംഗീകാരങ്ങളും ബിജു നാരായണന് ലഭിച്ചു.
പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴും ബിജുവിന്റെ സങ്കടം നല്ലപാതിയായിരുന്ന പ്രിയപത്നി ശ്രീലത നാരായണന്റെ വേർപാടാണ്. മൂന്ന് വർഷം മുമ്പാണ് നാൽപ്പത്തിനാലാം വയസിൽ അർബുദ രോഗത്തെ തുടർന്ന് ശ്രീലത അന്തരിച്ചത്.
about biju
