Malayalam
അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു, എന്റെ മുത്തച്ഛന് ജോസ് കുരുവിനകുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; വൈറലായി കടുവാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചുമകന്റെ കുറിപ്പ്
അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു, എന്റെ മുത്തച്ഛന് ജോസ് കുരുവിനകുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; വൈറലായി കടുവാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചുമകന്റെ കുറിപ്പ്
പൃഥ്വിരാജിനെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചുമകന് ജോസ് നെല്ലുവേലില്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോസ് തന്റെ വിമര്‍ശനം അറിയിച്ചത്. ജിനു എബ്രഹാമിന്റെ ഭാവനയില്‍ നിന്ന് നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല കടുവയെന്നും പാലായിലെ മുന്‍തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ ചേര്‍ത്തു.
കഥ എന്താണന്ന് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി മാത്രം 12 എപ്പിസോഡ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു കടുവ. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ മൂത്ത മകളുടെ മകനാണ് ജോസ്.
ജോസ് നെല്ലുവേലിലിന്റെ കുറിപ്പ്:
‘എന്റെ മുത്തച്ഛന് പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ പഴയ വീരഗാഥ ഇപ്പോള്‍ പൃഥ്വിരാന്റെ കടുവ ആയി (പിന്നീട് കുരിയച്ചന് ആയി മാറി) തീയറ്ററില്‍ ആടിത്തിമിര്‍ക്കുകയാണ്. അവര്‍ അവകാശപ്പെടുന്നതു പോലെ കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയില്‍നിന്ന് നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല.
പാലായിലെ മുന്‍തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെഴുത്താണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായി, പ്രായാധിക്യം കാരണം യുദ്ധം തുടരാന്‍ കഴിയാത്തത്രയും ദുര്‍ബലനാണ് ഇന്ന് അദ്ദേഹം.
ഇന്നലെ ഞാന്‍ സിനിമ കണ്ടു. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമര്‍ത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലില്‍ (സിനിമയില്‍ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിര്‍ലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും ചേര്‍ന്ന് കടുവ എന്ന പേരില്‍ സിനിമയാക്കിയിരിക്കുന്നു എന്ന് കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.
എന്റെ അമ്മ ഏഴാം ക്ലാസ്സിലും അമ്മയുടെ ഇളയ സഹോദരന് കിന്റര്‍ഗാര്‍ഡനിലുമായിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്. മകളുടെ ചരമവാര്‍ഷികദിനത്തില്‍ ഐജി ജോസഫ് തോമസ് വട്ടവയലില്‍ പള്ളിക്ക് സമ്മാനിച്ച കീബോര്‍ഡിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം വ്യക്തിപരമായ തര്‍ക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
പലതവണ എന്റെ മുത്തച്ഛന്റെ ബാര്‍ അടിച്ചുതകര്‍ത്ത ഇയാള്‍ തോട്ടങ്ങള്‍ നശിപ്പിക്കുകയും വീടിനു പിന്നില്‍ സ്ഥലം വാങ്ങി ശ്മശാനമാക്കി മാറ്റുകയും പട്ടാപ്പകല്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുകയും മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തോക്ക് ലൈസന്‍സ് റദ്ദാക്കി എന്റെ മുത്തച്ഛനെ ജയിലിലടക്കുകയും ചെയ്തു.
സിനിമയുടെ അമ്പതു ശതമാനത്തിലധികം ജോസ് കുരുവിനാകുന്നേലിന്റെ ജീവിതത്തില്‍ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിചേര്‍ത്ത് സിനിമയാക്കി മാറ്റുകയും ചെയ്തിട്ട് ഇപ്പോള്‍ ഇതിന് അദ്ദേഹത്തിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി മാത്രം 12 എപ്പിസോഡ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മുത്തച്ഛന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും സജീവ പിന്തുണയും ആയിരുന്ന റിട്ടയേര്‍ഡ് എസ്പി ഓഫീസര്‍ ജോര്‍ജ് ജോസഫ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.
എങ്ങനെയുള്ള ആളായിരുന്നു ജോസഫ് തോമസ് വട്ടവയലില്‍, സിനിമയ്ക്ക് കുറുവച്ചന്റെ ജീവിതവുമായുള്ള സമാനതകള്‍, എന്റെ മുത്തച്ഛനെ പിന്തുണച്ചതിന് സര്‍വീസില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എല്ലാം അദ്ദേഹം തന്നെ ഈ വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. എന്റെ മുത്തച്ഛന് ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നുള്ള ഒരു വാക്കുമാത്രമാണ്.
അതിനു പകരം ഷാജി കൈലാസും സിനിമയിലെ എല്ലാ വലിയ താരങ്ങളും അങ്ങനെയൊരാള്‍ ഈ ഭൂമുഖത്തു തന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്താവനകളും മാധ്യമങ്ങളിലെ അഭിമുഖങ്ങളുമാണ് നടത്തിയത്. മലയാള സിനിമ നിസ്സഹായരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയും അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു എന്നറിയുന്നതില്‍ എനിക്ക് ദേഷ്യവും നിരാശയുമുണ്ട്. എന്റെ മുത്തച്ഛന് ജോസ് കുരുവിനകുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു.
ps: സിനിമയിലെ കഥാപാത്രങ്ങളായ കുര്യച്ചന് (ജോസ് കുരുവിനകുന്നേല്‍), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലില്‍), വര്‍ക്കി സാര്ടീച്ചര് (മാത്യൂസ് സാര്‍), കോരവക്കീല് (തോമസ്), ബേസില്‍ (സാബു ജോര്‍ജ്) തുടങ്ങിയവരെല്ലാം തന്നെ യഥാര്‍ഥത്തില്‍ ഉള്ളവരാണ്. മരിയ എന്നപേരില്‍ സിനിമയില്‍ കാണിക്കുന്ന ബാറിന്റെ പേര് മയൂര എന്നാണ്. സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്സിഡസ് ബെന്‍സ് w123 ഉം എന്റെ മുത്തച്ഛനുണ്ട്.’
