നാടകം കഴിഞ്ഞ് വീട്ടില്‍ കയറിയതും അടിയോട് അടിയാണ്, ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു, അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ഞാൻ ചെയ്തത് ഇങ്ങനെ ; സീനത്ത് പറയുന്നു !
നാടകവേദിയിലൂടെ സിനിമയിൽ എത്തി ചെറുതും വലുതുമായി അനേകം വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സീനത്ത്.
മലയാള സിനിമയിൽ സ്വഭാവ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു . അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രി . സിനിമയിലേക്ക് എത്തിയപ്പോള്‍ താരത്തെ തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. സീരിയലുകളിലും സീനത്ത് അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ നടി ശ്വേത മേനോന് ശബ്ദം നല്‍കിയ താരവും സീനത്താണ്. എന്നാല്‍ അഭിനയത്തിലേക്കുള്ള തന്റെ അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെ നാടകത്തില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.
മുസ്ലീം സമുദായത്തില്‍ നിന്നും അഭിനയിക്കാന്‍ വന്നപ്പോള്‍ ലഭിച്ച പ്രതിസന്ധിയെ കുറിച്ചാണ് ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സീനത്ത് പറയുന്നത്. സഹോദരന്റെ കൈയ്യില്‍ നിന്നും നിര്‍ത്താതെ ലഭിച്ച അടി കിട്ടിയതിന് ശേഷമാണ് താന്‍ അഭിനയിക്കാന്‍ പോയതെന്നാണ് സീനത്ത് വെളിപ്പെടുത്തുന്നത്.
കുട്ടിക്കാലത്ത് എല്ലാവരും ചോറും കറിയും വച്ച് കളിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഞങ്ങള്‍ സ്റ്റേജ് ഉണ്ടാക്കി അവിടെ കഥ എഴുതി അഭിനയിക്കുകയാണ് ചെയ്തിരുന്നത്. ഇതാണ് അയിഷ ഇളയമ്മ കണ്ടത്. മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാന്‍ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്കും ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.
ആയിഷ ഇളയമ്മയുടെ കാലത്ത് അതിലും ഭയങ്കരമായിരുന്നു. അവര്‍ക്ക് സ്റ്റേജില്‍ കല്ലേറ് വരെ കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ അമ്മാവന്‍ കഥ എഴുതുന്ന ആളായിരുന്നു. പക്ഷേ എനിക്ക് പുറത്തിറങ്ങാന്‍ പറ്റുന്ന അവസ്ഥയല്ല. ഇളയമ്മയോട് പറഞ്ഞ് അഭിനയിക്കാന്‍ തീരുമാനിച്ചു.
അങ്ങനെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്നൊരു നാടകം ചെയ്തു. പക്ഷേ എന്റെ സഹോദരന് അതില്‍ വലിയ എതിര്‍പ്പാണ്. ഒരിക്കലും പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നത്.സഹോദരന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമാണ് ഞാന്‍ റിഹേഴ്സലിന് പോവുന്നത്. നാടകം സ്റ്റേജില്‍ കയറുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഹോദരന്‍ വന്നത്. ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാന്‍ തുടങ്ങിയെന്ന് ഒരു ബന്ധു പറഞ്ഞു. അങ്ങനെ നാടകത്തിന് എന്നെ വിട്ടില്ല. അന്ന് ഒരുപാട് കരഞ്ഞു. എനിക്ക് പകരം മറ്റൊരാളെ കൊണ്ട് അന്ന് അഭിനയിപ്പിച്ചു.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ചേര്‍ന്നു. പക്ഷെ അതിന് തിരഞ്ഞെടുത്ത പാട്ട് കള്ള് കുടിയെ പറ്റി പറയുന്നത്. അന്ന് ഹാര്‍മോണിയം വായിക്കാന്‍ വന്നത് എന്റെ അമ്മാവാനാണ്. അദ്ദേഹം പാട്ട് കേട്ടതോടെ അത് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ അതും ഒഴിവായി. പിന്നെ കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന നാടകത്തില്‍ അവസരം ലഭിച്ചു. അന്ന് സഹോദരന്‍ വീട്ടിലില്ല. എന്റെ അമ്മാവന്‍ ആണ് അത് എഴുതിയത്.
ആ നാടകം റിഹേഴ്സല്‍ എല്ലാം കഴിഞ്ഞ് സ്റ്റേജില്‍ കയറി. ഞാന്‍ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടില്‍ കയറിയതും അടിയോട് അടിയാണ്.
നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ട് നന്നായി അടി കിട്ടി. ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു. അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ശ്വാസം കിട്ടാത്തത് പോലെ ഞാന്‍ അഭിനയിച്ചു. അങ്ങനെ അടി നിന്നു, ഉമ്മ കരയാനും തുടങ്ങി.
