Malayalam
മൂന്ന് ദിവസത്തെ ദുബായ് യാത്ര, പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍
മൂന്ന് ദിവസത്തെ ദുബായ് യാത്ര, പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍
വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ് വിചാരണ കോടതിയില്‍. പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ദുബായിലേക്ക് പോവാന്‍ പാസ്പോര്‍ട്ട് തരണം എന്നാണ് ദിലീപിന് വേണ്ടി അഭിഭാഷകന് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ ദുബായ് യാത്രയ്ക്കാണ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസില്‍ ദിലീപിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉപാധികളില്‍ ഒന്ന് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നുള്ളതായിരുന്നു.
ഈ ഉപാധി നീക്കുന്നതിനാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചായിരുന്നു ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ദിലീപിനെക്കൂടാതെ, ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് ആണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം എന്ന ഉപാധി കൂടാതെ ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണം എന്നും ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡി വൈ എസ് പി കെ എസ്.സുദര്ശന് എന്നിവര്‍ അടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണ് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹാജരാക്കി. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ത്ഥ തീയതികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭാഷണത്തിന്റെ ശബ്ദം കൂട്ടിയതിനാല്‍ തിയതി കണ്ടെത്താനാവുന്നില്ല എന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
അതേസമയം ഈ തീയതികള്‍ പ്രധാനമാണ് എന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്നാല്‍ തെളിവുകള്‍ കൃത്രിമമാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഈ മാസം 18 ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. എന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ തെളിവു നശിപ്പിച്ച ശരതിനെ പ്രതിയാക്കിയെങ്കില്‍ എന്തുകൊണ്ട് സായ് ശങ്കറിനെ പ്രതിയാക്കുന്നില്ല എന്ന് വിചാരണ കോടതി തിരിച്ചു ചോദിച്ചു.
പ്രതി പലരെയു0 ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന് ആവര്‍ത്തി.ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി. ജഡ്ജിയ്ക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്.
