Movies
മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് സത്യം പറയാമായിരുന്നു, 23 വർഷത്തിന് ശേഷമാണ് എല്ലാം ഞാനറിയുന്നത്; മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ദുർഗ സുന്ദർരാജൻ
മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് സത്യം പറയാമായിരുന്നു, 23 വർഷത്തിന് ശേഷമാണ് എല്ലാം ഞാനറിയുന്നത്; മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ദുർഗ സുന്ദർരാജൻ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് റീ-റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം റീ- റിലീസിനായി എത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം വീണ്ടും തീയേറ്ററുകളെ ഇളക്കിമറിക്കാനെത്തിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും കൂടുതൽ സാങ്കേതിക തികവോടെ തീയറ്ററിൽ എത്തിയതോടെ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചു.
ക്ലൈമാക്സ് സീനിലെ ശോഭനയുടെ പ്രകടനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട രംഗമാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലറ്റും അതായിരുന്നു. സിനിമയിൽ ശോഭനയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷമിയാണ്. ഗംഗയ്ക്കും നാഗവല്ലിക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്‌മിയാണ് എന്നായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏവരും വിശ്വസിച്ചത്.
എന്നാൽ തമിഴിലെ മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റായ ദുർഗ സുന്ദർരാജനായിരുന്നു നാഗവല്ലിയുടെ ശബ്ദമായിരുന്നത് എന്നാണ് വിവരം. ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ദുർഗ ഇതേ കുറിച്ച് പറഞ്ഞത്. സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിക്ക് ശബ്‌ദം നൽകിയത് താൻ അല്ലെന്നെന്ന്.
ചെന്നൈയിൽ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. 23 വർഷത്തിന് ശേഷം മറ്റു ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ പറഞ്ഞാണ് പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഞാൻ അറിഞ്ഞത്. അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നു പറയുമായിരുന്നു എന്നുമാണ് ദുർഗ പറഞ്ഞത്. ദുർഗയുടെ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.
ആദ്യം രണ്ട് കഥാപാത്രങ്ങൾക്കും ഭാഗ്യലക്ഷ്‌മിയാണ് ശബ്ദം നൽകിയത്. എന്നാൽ നാഗവല്ലിയുടെ തമിഴ് സംഭാഷണങ്ങൾ ഭാഗ്യലക്ഷ്മി ചെയ്തപ്പോൾ അത്ര നന്നായില്ല. തുടർന്ന് ദുർഗ സുന്ദർരാജിനെ വിളിച്ചാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത് എന്നം സംവിധായകൻ ഫാസിലും പറഞ്ഞിരുന്നു.
ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് 1993ലാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.
എന്നാൽ മലയാളത്തെ കടത്തിവെട്ടാൻ ഒരു ഭാഷയിലെ ചിത്രങ്ങൾക്കും കഴിഞ്ഞില്ലാ എന്നതാണ് സത്യം. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടിവേണു, തിലകൻ, ഇന്നസെന്റ് , കെ.പി.എ.സി ലളിത, കുതിരവട്ടം പപ്പു എന്നിവരും ഗാനങ്ങൾ രചിച്ച ബിച്ചുതിരുമലയും സംഗീതസംവിധാനം നിർവഹിച്ച എം.ജി.രാധാകൃഷ്ണനും പശ്ചാത്തല സംഗീതമൊരുക്കിയ ജോൺസണുമൊക്കെ മൺമറഞ്ഞു പോയെങ്കിലും ബിഗ്സ്ക്രീനിൽ ഒരിക്കൽ കൂടി അവരുടെ മിന്നും പ്രകടനം കാണാനായ സന്തോഷത്തിലാണ് പ്രേക്ഷകർ.
കഥാകൃത്തായ മധുമുട്ടവും സംവിധായകൻ ഫാസിലും മൂന്ന് വർഷത്തോളം ശ്രമപ്പെട്ടിട്ടാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. സിദ്ധിഖ്-ലാൽ, പ്രിയർദർശൻ, സിബിമലയിൽ എന്നീ സംവിധായകരും സിനിമയുടെ ചിത്രീകരണത്തിൽ സഹകരിച്ചു. സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്.
