Malayalam
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; നിയമോപദേശം ലഭിച്ചതായി വിവരം
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; നിയമോപദേശം ലഭിച്ചതായി വിവരം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ അതിനിര്‍ണായക നീക്കത്തിന് തയ്യാറെടുത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് നിയമോപദേശം ലഭിച്ചതായാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നല്‍കിയത് എന്നാണ് വിവരം.
കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയ്‌ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.
മാത്രമല്ല മുംബൈയില്‍ സ്വകാര്യ ലാബില്‍ വിവരങ്ങള്‍ നീക്കം ചെയ്യാനായി കൊണ്ടുപോയ ദിലീപിന്റെ ഫോണുകള്‍ കൈപറ്റാന്‍ അഭിഭാഷകരാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റയൊക്കെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു അധിക കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് അഭിഭാഷകര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ സ്വകാര്യ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകരായ അഡ്വ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, അഡ്വ നാസര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ െ്രെകംബ്രാഞ്ച് ഒരുങ്ങുന്നത്. തെളിവുകള്‍ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ട് നിന്നതിനുള്ള വകുപ്പുകളായിരിക്കും അഭിഭാഷകര്‍ക്കെതിരെ ചുമത്തുക.
രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ ഉപകരണം ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്‌തോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ നിലവില്‍ മാപ്പ് സാക്ഷിയാണ് സായ് ശങ്കര്‍.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയാണ് കേസില്‍ ആദ്യം വിസ്തരിച്ചത്. 39 സാക്ഷികളാണ് അധിക കുറ്റപത്രത്തില്‍ ഉള്ളത്. ബാലചന്ദ്രകുമാറിനെ കൂടാതെ മറ്റ് പ്രധാനപ്പെട്ട സാക്ഷികളായ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സെന്റ് എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ ഒരിക്കല്‍ വിസ്തരിച്ചതിനാല്‍ വീണ്ടും വിസ്തരിക്കുന്നതിനെ പ്രതിഭാഗം എതിര്‍ക്കുകയാണ്. ഇവരെ വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിലീപിന്റെ ഹര്‍ജി പരിഗണിക്കാനിരുന്ന സുപ്രീം കോടതി ഹര്‍ജി മാറ്റി വെച്ചിരുന്നു. ദിലീപിന്റെ വാദം കോടതി അംഗീകരിച്ചാല്‍ കേസില്‍ പ്രോസിക്യൂഷനേയും അതിജീവിതയേയും സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.
കേസിലെ വിചാരണ ജനുവരി അവസാനം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ മഞ്ജു വാര്യറെ ഉള്‍പ്പടെ ഇതിനുള്ള വീണ്ടും വിസ്തരിക്കുന്നതിന് തടസ്സുമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായും സുപ്രീം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേനയാണ് വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണക്കോടതിയില്‍നിന്ന് സുപ്രീം കോടതിയും റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പമായിരുന്നു ദിലീപിന്റെ ഹര്‍ജിയും പരിഗണിച്ചത്.
