Connect with us

മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ്

Malayalam

മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ്

മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വരെ പിരിച്ച് വിടേണ്ട അവസ്ഥ വരെ വന്നിരുന്നു. അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാൽ തിരികെ എത്തിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ.

അമ്മ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പില്ലാതെ മോഹൻലാലിനെ പ്രസിഡണ്ടായി ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞിരുന്നു. പ്രസിഡണ്ടാകാൻ താനില്ലെന്നാണ് മോഹൻലാലിന്റെ തീരുമാനം. സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തിൽ വന്നേക്കും.

ഇപ്പോഴിതാ അടുത്തിടെ നടന്ന അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സംഘടനയുടെ അധികാര സ്ഥാനത്ത് ഇരിക്കുന്നതിന്റെ പേരിൽ ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പീഡന കേസുകളുടെ ഇടി മിന്നലേറ്റ് മേൽക്കൂര തകർന്ന താരസംഘടനയായ അമ്മയ്ക്ക് പുനർജീവൻ കൊടുക്കാൻ വിളിച്ച് കൂട്ടിയതായിരുന്നു അമ്മയുടെ ജനറൽബോഡി.

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും കൊടിയ പീഡകന്മാരെ മാറ്റി നിർത്തി അവർക്ക് പകരം പുതിയ ആളുകളെ വെച്ച് സംഘടന തുടരുമെന്നായിരുന്നു വെളിയിൽ വന്ന വാർത്തകളും എല്ലാവരും ധരിച്ചിരുന്നതും. എന്നാൽ ഈ ധാരണകളെ തകിടം മറിച്ച് ഉറച്ച തീരുമാനവുമായി മോഹൻലാൽ രംഗത്ത് എത്തി. ഛർദ്ദിച്ചത് ഭക്ഷിക്കാൻ തയ്യാറല്ല. ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കട്ടെ. അതുവരെ അഡ്ഹോക്ക് കമ്മിറ്റി ഭരിക്കട്ടെയെന്നതായിരുന്നു ലാലിന്റെ നിലപാട്. ഉറച്ചതും ധീരവുമായ ലാലിന്റെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു.

ഒരു അംഗം സാമ്പത്തികമായി തകർന്ന് സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചാൽ പിന്നീട് ഒരിക്കലും അവർക്ക് സംഘടന ചുമതലയിലേക്ക് വരാനോ മത്സരിക്കാനോ അവകാശമില്ല. മനുഷ്യത്വ രഹതിമായി ഇരട്ട നീതി നടപ്പാക്കുന്ന ലോകത്തിലെ ഒരേയൊരു സംഘടന അമ്മയാണ്. സംഘടനയ്ക്ക് ഉള്ളിൽ നിന്ന് ഇതിന് എതിരെ ശബ്ദം ഉയർത്താൻ പലർക്കും ഭയമാണ്. എന്നാൽ ചിലർ പ്രതികരിച്ച് തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാര മോഹികളായ പാനലിസ്റ്റിലുള്ള ചില വില്ലന്മാർ പെൻഷൻ വാങ്ങുന്നവരോട് സ്ഥിരം പറയുന്ന ഡയലോഗുണ്ട്.

ഞങ്ങളുടെ പാനൽ വന്നില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിന്ന് പോകും. അതോടെ സർവ പീഡന വീരന്മാരും ജയിച്ച് നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്. മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല.

കാര്യങ്ങൾ തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്ത മോഹൻലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ നിലകൊള്ളുകയാണ്. അതിന്റെ ഭാഗമാണ് സെപ്റ്റംബറിലെ ഇലക്ഷൻ‍. ഇലക്ഷൻ റിട്ടേണിങ് ഓഫീസറെ കൂട്ടുപിടിച്ച് വോട്ടിന് വരാത്തവരുടേയും ചെയ്യാത്തവരുടേയും വോട്ടുകൾ രേഖപ്പെടുത്തിയതായി മുമ്പ് പരാതികൾ വന്നിരുന്നു. 600 അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡിയിൽ ഇത്തവണ പങ്കെടുത്തത് 300 പേർ മാത്രം. എടുത്താൽ പൊങ്ങാത്ത ഗിഫ്റ്റുകളുമായാണ് ഓരോരുത്തരും പിരി‍ഞ്ഞ് പോയത്. കൂടാതെ ലക്കി ടിപ്പ് വേറെയും. ഒന്നാം സമ്മാനമായ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ലഭിച്ചത് നടൻ ഷിജുവിനാണ്.

ഡബ്ബിങ് ആർട്ടിസ്റ്റായ അലിയാർക്ക് ഇലക്ട്രിക്ക് സ്കൂട്ടറും. ഊർമിള ഉണ്ണിക്ക് 51 ഇഞ്ചിന്റെ ടിവിയും. മല്ലിക സുകുമാരന് ഐഫോണും ലഭിച്ചു. ഇനി ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാൽ. പുതി തലമുറയിലെ നടീനടന്മാർക്ക് ഈ സംഘടന ആവശ്യമില്ലേയെന്നാണ് ലാൽ ചോദിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഒഴികെ നിവിൻ പോളി, ഫഹദ്, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരൊന്നും ജനറൽ ബോഡിയിൽ പങ്കെടുക്കാറില്ല. സംഘടനയിൽ നേതൃത്വസ്ഥാനം വഹിക്കാൻ അർഹനെന്ന നിലയിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്ന പേര് കുഞ്ചാക്കോ ബോബന്റേതാണ്. അദ്ദേഹം അതിന് തയ്യാറാകുമോയെന്ന് കണ്ട് അറിയണം.

ഇക്കഴിഞ്ഞ ജനറൽ ബോഡിയിൽ കുറേ റെക്കോർഡുകളുമായി വന്ന് ഇടവേള ബാബു പണ സംബന്ധമായ കണക്കിൽ അവിശ്വാസം പ്രകടിപ്പിച്ചു. ഇതെല്ലാം ബാബു വരുത്തിവെച്ച ബാധ്യതകൾ സെറ്റിൽ ചെയ്ത കണക്കുകളാണ്. താങ്കൾ ഇതൊക്കെ എന്തുകൊണ്ട് തീർത്തിട്ട് പോയില്ലെന്നായിരുന്നു ബാബുരാജ് തിരികെ ചോദിച്ചത്. പണത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത സംഘടനയാണ് അമ്മ. സ്പോൺസർഷിപ്പിന് ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുടുംബസംഗമത്തിന് രണ്ട് കോടി രൂപയാണ് സ്പോൺസർഷിപ്പ് വഴി ലഭിച്ചത്. അതിൽ ഒരു കോടി ചിലവഴിച്ചു. ബാക്കി ചികിത്സ സഹായത്തിനായി മാറ്റിവെച്ചു എന്നും ആല്പപി അഷ്റഫ് പറഞ്ഞു.

മോഹൻലാൽ തന്നെ പ്രസിഡണ്ടാകണം എന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. മാത്രമല്ല ചില താരങ്ങൾ വൈകാരികമായും പ്രതികരിച്ചു എന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ പ്രസംഗിച്ച നടന്മാരായ സുരേഷ് ഗോപി, ബൈജു സന്തോഷ് അടക്കമുളളവർ മോഹൻലാൽ തന്നെ പ്രസിഡണ്ടായി വരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. മോഹൻലാലിനെപ്പോലെ ഒരു ഗജവീരൻ ആണ് സംഘടനയെ നയിക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരണം എന്നുളളവർ കൈ ഉയർത്താൻ നടൻ ബൈജു സന്തോഷ് ആവശ്യപ്പെട്ടപ്പോൾ എല്ലാ അംഗങ്ങളും കൈ ഉയർത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമ്മ നേതൃത്വത്തിന്റെ കൂട്ടരാജി ഉണ്ടായത്.

ജനറൽ സെക്രട്ടറി ആയിരുന്ന നടൻ സിദ്ധിഖിനെതിരെയും ബാബുരാജിന് എതിരെയും അടക്കം ലൈംഗീകാരോപണം ഉയർന്നു. ഈ ഘട്ടത്തിലായിരുന്നു രാജി. പ്രസിഡണ്ട് സ്ഥാനം മോഹൻലാൽ രാജി വെച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട് പകരം രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് കൂടാതെ ഈ കമ്മിറ്റിയെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയായി ഉയർത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. മാത്രമല്ല ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കിയേക്കും എന്നും സൂചനയുണ്ടായിരുന്നു.

എന്നാൽ മോഹൻലാൽ പ്രസിഡണ്ടാകാനില്ലെന്ന് തീരുമാനിച്ചതോടെ സംഘടനയിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. മൂന്ന് മാസം കൂടി അഡ്‌ഹോക് കമ്മിറ്റി പ്രവർത്തനം തുടരും. അതിന് ശേഷം സംഘടന തിരഞ്ഞെടുപ്പിലേക്ക് പോകും. പ്രസിഡണ്ട് സ്ഥാനത്തേക്ക് യുവതാരങ്ങളോ സ്ത്രീകളോ വരട്ടെ എന്നാണ് മോഹൻലാലിന്റെ നിലപാട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തുന്നതാണ് നല്ലത് എന്നാണ് മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്തിടെയും, സംഘടനയുടെ തകർച്ചയെ കുറിച്ചും ആലപ്പി അഷ്റഫ് സംസാരിച്ചിരുന്നു. ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ, കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെനേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം. നിർഭാഗ്യമെന്ന് പറയട്ടേ, ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള കാരണം.

അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു. അമ്മയുടെ അംഗമായ അതീജീവിതക്കൊപ്പം നിൽക്കേണ്ട സംഘടനയെ വേട്ടക്കാരനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചപ്പോൾ ഈ സംഘടനയിൽ നിന്നും തനിക്കൊരിക്കലും നീതി കിട്ടില്ലെന്ന് മനസിലാക്കി അവർ രാജിവെച്ച് പുറത്ത് പോയി. അവരോടൊപ്പം ചില നടിമാരും.

ഗണേഷ് കുമാർ സിനിമാമന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റർ ചാർട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴിൽ. കെഎസ്എഫ്ഡിസിക്ക് പത്ത് പതിമൂന്ന് നല്ല തീയേറ്ററുകളുണ്ട്. അതിൽ നല്ല കളക്ഷൻ കിട്ടുന്ന തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ബാബുവിന്റെ അനുവാദം കൂടിയേ തീരൂ. ആ തീയേറ്ററുകളിൽ ചിത്രങ്ങൾ കളിക്കണമെങ്കിൽ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റുമെന്ന് തീയേറ്റർ ഉടമയായ ലിബർട്ടി ബഷീർ ഒരിക്കൽ പറയുകയുണ്ടായി.

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയിൽ മെമ്പർഷിപ്പിനായി അപേക്ഷ കൊടുത്തിരുന്നു. കുറേനാൾ കഴിഞ്ഞ് എന്തായി എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് യോഗ്യത ഇല്ലെന്ന് പറഞ്ഞു. ഒരിക്കൽ എന്റെ സുഹൃത്തായ ഒരു ബിസിനസുകാരൻ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നെത്തി. ചോദിച്ചപ്പോൾ പറഞ്ഞത് വിദേശത്ത് വെച്ച് നടന്നൊരു സിനിമയിൽ എന്നേയും പിടിച്ച് നിർത്തി ബാബു എനിക്ക് മെമ്പർഷിപ്പ് തന്നുവെന്നാണ്. എത്രരൂപ ചെലവായി എന്ന് ചോദിച്ചപ്പോൾ കാശ് മുടക്കിയാൽ അല്ലേ ഇതൊക്കെ പറ്റൂവെന്ന് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമിൽ പല കോടീശ്വരൻമാരുടെ മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാൾ പറഞ്ഞ് ഇടവേള ബാബുവാണ് എനിക്ക് അംഗത്വം വാങ്ങിത്തന്നത് എന്നാണ്. നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റ് ചില സഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് നമ്മൾ കേട്ടതാണ്. ഇടവേള ബാബു പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെന്ന് പിന്നീടൊരിക്കൽ ഗണേഷ് കുമാർ പറഞ്ഞിട്ടുണ്ട്.

ഗണേഷ് കുമാർ പറഞ്ഞിരുന്നു നടൻ വിജയ് ബാബുവിന്റെ പീഡന കേസ് വന്നപ്പോൾ നടൻ മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തു, നടി കേസിൽ ദിലീപ് സ്വയം പുറത്ത് പോയത് പോലെ വിജയ് ബാബുവും പുറത്ത് പോകട്ടെയെന്ന്. വിജയ് ബാബുവിനെ സംഘടനയിൽ നിലനിർത്തുന്നത് പണം വാങ്ങിയിട്ടാണെന്ന ആരോപണം അതിജീവിത ഉയർത്തിയിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ഇതിന് ഫേസ്ബുക്കിലൂടെയാണ് ഇടവേള ബാബു മറുപടി നൽകിയത്. അമ്മ ക്ലബ് ആണെന്നാണ് ബാബു പറഞ്ഞത്. ഇതിന് ചുട്ടമറുപടി നൽകി ഗണേഷ് കുമാർ സംഘടനയിൽ നിന്നും രാജിവെച്ചു. അതിജീവിതയെ മുൻപ് ഇടവേള ബാബു അധിക്ഷേപിച്ചിട്ടുണ്ട്. അറപ്പുളവാക്കുന്ന വാക്കുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇടവേള ബാബുവിനെയൊക്കെ ഒഴിവാക്കി പാർവതി തിരുവോത്തിനെ പോലെ ധീരവനിതകളെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടത് എന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top