Malayalam
ആദ്യം ദിലീപേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു പക്ഷേ അച്ഛൻ സമ്മതിച്ചില്ല; സായ്കുമാറിന്റെ മകൾ വൈഷ്ണവി
ആദ്യം ദിലീപേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു പക്ഷേ അച്ഛൻ സമ്മതിച്ചില്ല; സായ്കുമാറിന്റെ മകൾ വൈഷ്ണവി
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി. മിനിസ്ക്രീനിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ സീരിയലിലെ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകമനസിലേയ്ക്ക് കയറാൻ വൈഷ്ണവിയ്ക്കായി. നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണ് തുടക്കമെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന വൈഷ്ണവി വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
സീരിയലിലാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും വൈഷ്ണവിയ്ക്ക് ആദ്യം സിനിമയിൽ അഭിനയിക്കാനുള്ള അവസരമായിരുന്നു കിട്ടിയത്. ദിലീപിന്റെ നായികയായി അവസരം വന്നെങ്കിലും അച്ഛൻ സായി കുമാറാണ് അന്ന് അത് വേണ്ടെന്ന് വെപ്പിച്ചതെന്ന് പറയുകയാണ് വൈഷ്ണവി. ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
ആദ്യം എനിക്ക് പോസിറ്റീവായിട്ടുള്ള കഥാപാത്രമായിരുന്നു വന്നത്. പിന്നീട് നെഗറ്റീവ് ഷേഡിലുള്ളത് ചെയ്യാൻ പറ്റുമോന്ന് ചോദിച്ചു. അച്ഛനും അപ്പൂപ്പനുമൊക്കെ ചെയ്തിട്ടുള്ളത് പോലെ ചെയ്യാൻ എനിക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും അങ്ങനൊന്ന് ചെയ്യാൻ ആഗ്രഹം തോന്നി. ആദ്യമൊന്ന് നെഗറ്റീവായി അഭിനയിച്ചപ്പോൾ സീരിയലിന്റെ അണിയറ പ്രവർത്തകർക്കും അതിഷ്ടപ്പെട്ടു. അങ്ങനെയാണ് ആ സീരിയലിൽ അഭിനയിച്ചത്.
ആദ്യം ദിലീപേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. മുല്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിന് മുൻപ് മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലേയ്ക്കും വിളിച്ചിട്ടുണ്ട്. ഒന്ന് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴും മറ്റൊന്ന് പത്തിൽ പഠിക്കുമ്പോഴുമാണ്. ബിഗ് സ്‌ക്രീനിലേക്ക് വരിക എന്നത് തന്നെയാണ് എന്റെയും ആഗ്രഹം. കമ്മിറ്റ്‌മെന്റ് ഉള്ളത് അതിനോടാണ്. സിനിമയിലൊരു വേഷം കിട്ടുക എന്നത് എല്ലാവർക്കും ഉള്ള ആഗ്രഹമായിരിക്കും. അതെനിക്കും ഉണ്ട്.
അതിലേക്ക് വരാനായി പ്ലാനിങ്ങൊന്നുമില്ല. എന്തേലും പ്ലാൻ ചെയ്താൽ അത് നടക്കണമെന്നില്ല. നമ്മുടെ കൈയ്യിൽ വന്ന് ചേരുകയാണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർഥന മാത്രമേയുള്ളൂ. സിനിമയിലേക്ക് വലതുകാൽ വച്ച് കയറാൻ പോയപ്പോൾ ഇടത് കാല് കൊണ്ട് തള്ളിയിട്ടത് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് അത് അച്ഛനാണെന്നാണ് വൈഷ്ണവി പറയുന്നത്.
അഭിനയിക്കാൻ അവസരം വന്നപ്പോൾ ആദ്യം പഠിത്തം നടക്കട്ടെ എന്നാണ് അച്ഛൻ പറഞ്ഞത്. നല്ലൊരു ജോലി കിട്ടി അത് ചെയ്യണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. എന്നെയൊരു ഡോക്ടറായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്. ബിഡിഎസിന് പോയിരുന്നു. ആറ് മാസം കഴിഞ്ഞപ്പോൾ ഞാനത് നിർത്തുകയാണ് ചെയ്തത്. സ്വയം തീരുമാനിച്ച് തിരിച്ച് പോന്നതാണ്.
എന്തോ എനിക്കവിടെ സെറ്റ് ആയില്ല. നമ്മൾ പഠിക്കുകയോ ജോലി ചെയ്യുകയോ ആണെങ്കിലും ആത്മാർഥതയുള്ള ഒരു സുഹൃത്തെങ്കിലും കൂടെയില്ലെങ്കിൽ മാനസികമായി തകർന്ന് പോകും. ഞാൻ അങ്ങനെ ആയിരുന്നു. അച്ഛൻ എന്ന നിലയിൽ മാത്രമല്ല ഒരു നടനെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ടെന്നും വൈഷ്ണവി പറയുന്നു.
ഭർത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിയ്ക്കു വന്ന്, ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി നേരത്തെ പറഞ്ഞിരുന്നു. 1986 ൽ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാർ.
