Actor
നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി
നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി ഗോപുരം ഫിലിംസിൻറെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
30% പലിശയോടു കൂടി 30.05 കോടി രൂപ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്നാണ് കോടതി ഉതത്രവിട്ടിരിക്കുന്നത്. 2019-ൽ വിശാൽ ലൈക്ക പ്രൊഡക്ഷൻസുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. അതനുസരിച്ച് അൻപു ചെഴിയൻറെ വായ്പ ലൈക്ക ഏറ്റെടുത്തു.
വിശാലിന്റെ നിർമാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയുടെ ഭാവി ചിത്രങ്ങളുടെ അവകാശങ്ങൾ വായ്പ തീർക്കുന്നതുവരെ ലൈക്കയ്ക്ക് നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, വിശാൽ ഈ കരാർ ലംഘിച്ച് ‘വീരമേ വാഗൈ സൂടും’ എന്ന ചിത്രത്തിന്റെ അവകാശങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റതായി ലൈക്ക ആരോപിച്ചു.
ഇതിനെ തുടർന്നാണ് ലൈക്ക പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2021-ൽ ആയിരുന്നു സംഭവം. നടന്റെ പെരുമാറ്റം ഒഴിഞ്ഞുമാറുന്നതും നീതിയോട് അനുസരണക്കേട് കാണിക്കുന്നതും ആണെന്ന് വിമർശിച്ച ജസ്റ്റിസ് പി.ടി. ആശ, വിശാൽ നൽകിയ 2.6 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിക്കുമെന്നും ലൈക്കയുടെ കോടതി ചെലവുകൾ വഹിക്കാനും വിശാലിനോട് നിർദ്ദേശിക്കുകയായിരുന്നു.
