ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന് ഖാനുമായി മുന്‍പ് താന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് തമാശുടെ ഭാഷയെന്ന് നടി അനന്യ പാണ്ഡെ. കഞ്ചാവിന്റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.
കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നല്കിയ മറുപടി. ഇരുവരും തമ്മിൽ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാൻ എൻസിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാൽ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താൻ ആർക്കും ലഹരി മരുന്ന് നൽകിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അനന്യ ആവർത്തിച്ചു. ഇനി തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. ഇന്നലെ രാവിലെ 11 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് താരം എത്തിയത് ഉച്ചയ്ക്ക് 2.30ന് ശേഷമായിരുന്നു.ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിനിടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ അനന്യയെ ശാസിച്ചു. വൈകി എത്തിയ അനന്യയോട്, വൈകിയെത്താന് ഇത് സിനിമ കമ്പനിയല്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ആര്യന് ഖാനൊപ്പം ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചുവെന്നും ആര്യന് ഖാന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണെന്നും അനന്യ പാണ്ഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആര്യനും സുഹാനയും തന്റെ കുടുംബസുഹൃത്തുക്കളാണ്. അതില്‍ക്കവിഞ്ഞ് മയക്കുമരുന്നുമായി ബന്ധമില്ലെന്നും അനന്യ പാണ്ഡെ ചോദ്യംചെയ്യലില്‍ മറുപടി നല്കി.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അനന്യ പാണ്ഡെയെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. അനന്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം ചില രേഖകൾ സമർപ്പിക്കാൻ ഷാരൂഖ് ഖാന്റെ മാനേജർ ഇന്ന് എൻസിബി ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ നിന്ന് ചില രേഖകൾ സമർപ്പിക്കാൻ മാനേജർ പൂജ ദാദ്ലനി എൻസിബി ഓഫീസിൽ എത്തിയത്. രണ്ട് ദിവസം മുൻപ് മന്നത്തിൽ എത്തിയ എൻസിബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമാണ് രേഖകൾ ഹാജരാക്കിയത്. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദിക്കാനായി സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ എത്തുമെന്നാണ് സൂചന.
ബുധനാഴ്ച ആര്യന് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഒരു പുതുമുഖ നടിയുമായി ആര്യന് നടത്തിയ വാട്സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയത്. ഈ നടിയാണ് അനന്യ പാണ്ഡെ. കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വാട്സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന് മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന് അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പഴയ ഹാന്ഡ്സെറ്റും മറ്റൊന്ന് മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവന്‍ ഡാറ്റയും എന്‍സിബി പരിശോധിക്കും.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...