Malayalam
ഉണ്ണിയുടെ സമ്മതം ഇല്ലാതെ ഞാൻ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല, ആലോചനയിലുണ്ടായിരുന്ന രണ്ട് സിനിമയുടെ സംവിധായകരുമായും ഉണ്ണിക്ക് പ്രശ്നം; വിശദീകരണവുമായി മുൻ മാനേജർ വിപിൻ കുമാർ
ഉണ്ണിയുടെ സമ്മതം ഇല്ലാതെ ഞാൻ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല, ആലോചനയിലുണ്ടായിരുന്ന രണ്ട് സിനിമയുടെ സംവിധായകരുമായും ഉണ്ണിക്ക് പ്രശ്നം; വിശദീകരണവുമായി മുൻ മാനേജർ വിപിൻ കുമാർ
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. എന്നാൽ വിപിൻ കുമാർ പറയുന്നതുപോലൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടി ചമച്ച കഥയാണെന്നും വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരുന്നത്. മാത്രമല്ല സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഡിജിപിക്കും എഡിജിപിക്കും നടൻ പരാതി നൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാദ സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് വിപിൻ കുമാർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിപിൻ. വാക്ക് തർക്കം നടന്നുവെന്നതിന്റെ പേരിൽ മാത്രം പരാതി കൊടുത്തതല്ലെന്നും ദേഹോപ്രദവം നടന്നതാണ് പരാതി കൊടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും വിപിൻ കുമാർ പറയുന്നു. ആറ് വർഷമായി പുള്ളിയുടെ പ്രൊഫഷണൽ മാനേജരായും സുഹൃത്തായും സഹോദരനായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തിലെ പുള്ളിയുടെ സ്വഭാവ വൈരുധ്യം മനസിലാക്കിയതുമാണ്. അത് സുഹൃത്തെന്ന രീതിയിൽ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മാർക്കോയ്ക്കുശേഷം വലിയ ബാനറിലുള്ളതോ വലിയ സിനിമകളോ ഉണ്ണിക്ക് വരുന്നില്ല. കൂടാതെ കയ്യിലുണ്ടായിരുന്ന ചില സിനിമകൾ നഷ്ടപ്പെട്ടു. അതിനുശേഷം ഫ്രസ്ട്രേറ്റഡാണ്. അതെല്ലാം തീർക്കുന്നത് എന്നോടുമാണ്. അതാണ് പ്രശ്നം. ഇമോഷൻ ഷെയർ ചെയ്യുന്നതിൽ കുഴപ്പമില്ല.
നമ്മൾ ഉൾപ്പെട്ടിട്ട് പോലുമില്ലാത്ത കാര്യത്തിലാണ് ഫ്രസ്ട്രേഷൻ കാണിക്കുന്നത്. അദ്ദേഹത്തിന്റെ കുഴപ്പങ്ങൾ കൊണ്ട് ഉണ്ടായ കാര്യങ്ങളാണ് എല്ലാം. കൂടെയുണ്ടായിരുന്നവർ ആരും ഇപ്പോൾ ഉണ്ണിക്ക് ഒപ്പമില്ല. ഉണ്ണിയുമായി വളരെ അധികം അഡ്ജസ്റ്റ് ചെയ്യാൻ നോക്കി. പക്ഷെ അപ്പോഴും എന്നെ ഒരു പഞ്ചിങ് ബാഗായി ഉണ്ണി ഉപയോഗിച്ചു. അതുപോലെ ഉണ്ണി മുകുന്ദന്റെ വീഴ്ച കൊണ്ടാണ് ഗോകുലം മൂവീസ് നടന്റെ ഒരു പ്രോജക്ടിൽ നിന്നും പിന്മാറിയത്.
അപ്പോഴും ഞാൻ ഉപദേശിച്ചിരുന്നു. കയ്യിലിരുന്ന സിനികളും ഉണ്ണിയ്ക്ക് നഷ്ടമായി. ആലോചനയിലുണ്ടായിരുന്ന രണ്ട് സിനിമയുടെ സംവിധായകരുമായും ഉണ്ണിക്ക് പ്രശ്നമുണ്ടായിരുന്നു. ഞാൻ ടൊവിനോയോട് അടക്കം വളരെ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. മാത്രമല്ല ടൊവിനോയും ഉണ്ണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ എനിക്കെന്തെങ്കിലും കിട്ടാനുണ്ടോ?. എനിക്ക് എന്താണ് നേട്ടം?.
ഈ ഇഷ്യുവിനുശേഷം ടൊവിനോ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം ഓസ്ട്രേലിയയിലാണ്. എന്നെ കൺസോൾ ചെയ്ത് സപ്പോർട്ടീവായാണ് സംസാരിച്ചത്. എല്ലാവരുമായും സൗഹൃദം നിലനിർത്തുന്നയാളാണ് ടൊവിനോ തോമസ്. പിന്നെ ടൊവിനോയുമായുള്ള ചാറ്റ് സ്ക്രീൻഷോട്ട് സ്റ്റോറിയാക്കിയതിലൂടെ എന്താണ് സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയില്ല. അടുത്ത അഞ്ച് വർഷത്തേക്ക് ഉണ്ണിക്ക് ഡേറ്റില്ലെന്ന് ഞാൻ പറഞ്ഞ് നടന്നുവെന്ന് പറയുന്നത് കേട്ടു.
അതുപോലെ തന്നെ ഞാൻ മനേജർ അല്ലെന്നാണ് ഉണ്ണി പറഞ്ഞത്. അങ്ങനെയുള്ള ഞാൻ പറഞ്ഞാൽ ഏതെങ്കിലും ആളുകൾ ഡേറ്റില്ലെന്ന കാര്യം വിശ്വസിക്കുമോ?. ഞാൻ അങ്ങനെ പറഞ്ഞുവെന്നതിന്റെ പേരിൽ ആരെങ്കിലും ഉണ്ണിയെ സമീപിക്കാതെ ഇരിക്കുമോ?. അതുപോലെ ഉണ്ണിയുടെ സമ്മതം ഇല്ലാതെയോ പെർമിഷൻ ഇല്ലാതെയോ ഞാൻ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല. പുള്ളി പറഞ്ഞിട്ട് ഞാൻ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ കല്യാണം കഴിക്കില്ല.
അതുകൊണ്ട് ഞാൻ എന്ത് നേടാനാണ്. ഫ്രണ്ട്ലി ടോക്കിൽ ഉണ്ണിയുടെ വിവാഹം ചർച്ചയായിട്ടുണ്ട്. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ്. ആറ് കൊല്ലത്തെ ഉണ്ണിയുടെ കരിയർ ഗ്രാഫ് നിങ്ങൾ നോക്കൂ. അദ്ദേഹം ചെന്ന് ചാടിയ പ്രശ്നങ്ങൾ നിരവധിയുണ്ട്. ഒരുപാട് മിസ് ബിഹേവിയർ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും വിപിൻ പറയുന്നു.
നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ‘മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്.
അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി. 18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നുമായിരുന്നു വിപിൻ പറഞ്ഞിരുന്നത്.
അതേസമയം, മാനേജറെ മർദിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണെന്നും ഉണ്ണി ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതിനാൽ ഉണ്ണി മുകുന്ദനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പിന്നാലെ വിപിനെതിരെ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു;
2018ൽ എന്റെ നിർമ്മാണക്കമ്പനിക്ക് കീഴിൽ ഞാൻ ആദ്യത്തെ സിനിമ നിർമ്മിക്കാനൊരുങ്ങുന്ന സമയത്താണ് വിപിൻ കുമാർ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ നിരവധി പ്രമുഖ താരങ്ങളുടെ പിആർഒ ആണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അയാൾ ഒരിക്കലും എന്റെ പേഴ്‌സണൽ മാനേജർ ആയിരുന്നില്ല.
അടുത്തിടെ റിലീസായ മാർക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിപിനുമായി ആദ്യമായി ഒരു പ്രശ്‌നം ഉണ്ടാകുന്നത്. അന്ന് സെബാന്റെ ഒബ്‌സ്‌ക്യൂറ എന്റർടെയിൻമെന്റിലെ ഒരു ജീവനക്കാരനുമായി വിപിൻ വലിയ പ്രശ്‌നമുണ്ടാക്കി. അവരത് പരസ്യമായി വിഷയമാക്കി. സിനിമയെ അത് വളരെ അധികം മോശമായാണ് ബാധിച്ചത്. സിനിമയുടെ മുഴുവൻ ക്രഡിറ്റും തനിക്ക് തരാത്തതിന്റെ പേരിൽ വിപിൻ അന്ന് എന്നോട് പൊട്ടിത്തെറിച്ചു. അത് എന്നെ സംബന്ധിച്ച് ധാർമികതയ്ക്ക് നിരക്കാത്തത് ആയിരുന്നു.
പിന്നീട് ഞാൻ മനസ്സിലാക്കിയത് ഈ വ്യക്തി എന്റെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിലുളള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കിയുണ്ട് എന്നാണ്. ഗോസിപ്പുകളും വിടുവായിത്തവും പറഞ്ഞ് നടക്കുന്നതായി വിപിനെതിരെ പുതുമുഖങ്ങളും പ്രമുഖകരുമായ നിരവധി സംവിധായകരിൽ നിന്ന് എനിക്ക് പരാതികൾ ലഭിക്കാൻ തുടങ്ങി. ഒരു സുഹൃത്ത് എന്ന നിലയ്ക്കും സഹപ്രവർത്തകൻ എന്ന നിലയ്ക്കും ഒരിക്കലും മാപ്പ് കൊടുക്കാൻ സാധിക്കാത്ത തരത്തിലുളള കാര്യങ്ങൾ ഈ വ്യക്തി ചെയ്തിട്ടുണ്ട് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു.
നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ ഞാൻ മുന്നോട്ട് വെച്ച ആശങ്കകളൊന്നും വിപിൻ ഗൗനിച്ചതേ ഇല്ല. സിനിമയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ തനിക്കുണ്ട് എന്നാണ് അവൻ അവകാശപ്പെടുന്നത്. പിന്നീട് എനിക്കും സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും മുന്നിൽ വെച്ച് അവൻ എല്ലാ തെറ്റുകൾക്കും ക്ഷമ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണിത്താൻ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.
എന്റെ എല്ലാ ഡിജിറ്റൽ ഡാറ്റകളിലേക്കും വിപിന് ആക്‌സസ് ഉളളത് കാരണം ഒരു ക്ഷമാപണം എഴുതി നൽകാൻ ഞാൻ അഭ്യർത്ഥിച്ചു. അവൻ അത് എഴുതി അയച്ചില്ല, പകരം ഞാൻ കാണുന്നത് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും തികച്ചും തെറ്റായ, വ്യാജ ആരോപണങ്ങൾ പ്രചരിക്കുന്നതാണ്.
അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞു.
