Malayalam
മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചു, തനിക്ക് ലഭിക്കാതിരുന്നത് ലോബിയിംഗ് കാരണം; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം പരേഷ് റാവൽ
മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചു, തനിക്ക് ലഭിക്കാതിരുന്നത് ലോബിയിംഗ് കാരണം; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം പരേഷ് റാവൽ
ലോബിയിംഗ് കാരണം തനിക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചുവെന്ന് ബോളിവുഡ് താരം പരേഷ് റാവൽ. 1994ൽ മികച്ച നടനുള്ള ദേശീയ അവാർഡ് വിധേയൻ, പൊന്തൻ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ലഭിച്ചത്. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാർഡ് നഷ്ടപ്പെടാൻ കാരണം എന്നാണ് പരേഷ് റാവൽ പറയുന്നത്.
ഞാൻ മൗറീഷ്യസിൽ ഷൂട്ടിങ്ങിൽ ആയിരുന്നു. രാവിലെ മുകേഷ് ഭട്ടിന്റെ കോൾ വന്നു. പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ, സർ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു എന്ന് പറഞ്ഞു. പിന്നാലെ നിർമ്മാതാവ് കൽപ്പന ലാജ്മിയുടെ കോൾ വന്നു.
സർദാർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലെങ്കിലും ചിലരോട് വിളിച്ച് അന്വേഷിച്ചു. സർദാർ കേതൻ മേത്തയുടെ ചിത്രം ആയിരുന്നു. അതിന് തന്നെയാണോ പുരസ്‌കാരം എന്ന് കൽപ്പന ലാജ്മിയോട് ചോദിച്ചു. അത് തന്നെ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ശരിക്കും സ്വർഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു.
എന്നാൽ ഡൽഹിയിൽ എത്തിയപ്പോൾ എനിക്ക് സഹനടനുള്ള പുരസ്‌കാരം മാത്രമാണ് ലഭിക്കുക എന്ന് മനസിലാക്കി. സർദാറിനല്ല ആ പുരസ്‌കാരം സാർ എന്ന സിനിമയ്ക്കാണ് എന്നും വ്യക്തമായി. വ്യക്തതയ്ക്കായി നിർമ്മാതാവ് കേതൻ മേത്ത, നിരൂപകൻ ഖാലിദ് മുഹമ്മദ്, സംവിധായകൻ ശ്യാം ബെനഗൽ, രാഷ്ട്രീയക്കാരൻ ടി. സുബ്ബരാമി റെഡ്ഡി എന്നിവരോടെല്ലാം സംസാരിച്ചു.
എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ചോദിച്ചു. കേതൻ മേത്തയ്ക്ക് പോലും തീരുമാനത്തെ കുറിച്ച് ഉറപ്പില്ലായിരുന്നു. സുബ്ബരാമി റെഡ്ഡി കാര്യം വ്യക്തമാക്കി ‘നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി. മമ്മൂട്ടിക്ക് അത് ലഭിച്ചുവെന്ന് പറഞ്ഞു. ഞാൻ സ്തബ്ധനായി പോയി എന്നാണ് പരേഷ് റാവൽ പറയുന്നത്.
അതേസമയം, തൻറെ ചില ചിത്രങ്ങളിലെ അഭിനയം കണ്ട് രാത്രി 11 മണിക്കും 12 മണിക്കും ഫോൺ വിളിച്ച് എന്ത് നല്ല അഭിനയമാണ് എന്ന് അഭിനന്ദിക്കുന്നതാണ് ശരിക്കും തനിക്ക് അവാർഡിനെക്കാൾ വലുത് എന്നാണ് പരേഷ് റാവൽ പറയുന്നത്. മമ്മൂട്ടിയും ദേശീയ അവാർഡ് കമ്മിറ്റി അംഗങ്ങളും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
