Malayalam
അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു, നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങുമ്പോൾ പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും; അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിരഞ്ജ്
അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു, നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങുമ്പോൾ പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും; അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിരഞ്ജ്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു.
നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. അദ്ദേഹത്തിന് ക്യാൻസർ ആണെന്നും ഷുഗർ ആണെന്നും വേറെ എന്തോ രോഗമാണെന്ന തരത്തിലെല്ലാം വാർത്തകൾ പ്രചരിച്ചതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തന്റെ മകനും നടനുമായ നിരഞ്ജ്.
അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ.
അതും മെലിയാനൊരു കാരണമാണ്. പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ഏകദേശം ആറു മാസം എങ്കിലും എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും എന്നാണ് നിരഞ്ജ് പറഞ്ഞത്.
കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച് മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച് ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു. മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്.
അതേസമയം, സിനിമകളിലും അദ്ദേഹം സജീവമാണ്. 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.
മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കും, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട്. എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ലെന്നാണ് മണിയൻപിള്ള രാജു അടുത്തിടെ പറഞ്ഞിരുന്നത്.
പാലും പഴവും എന്ന ചിത്രമാണ് അവസാനമായി മണിയൻപിള്ള രാജു അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. താരത്തിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിൽ സജീവമാണ്. 2013 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്.
