News
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും! കോടതിയിലേക്ക്…
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും! കോടതിയിലേക്ക്…
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ നേരത്തെ അവസാന ഘട്ടത്തിലെത്തിയ വിചാരണ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഇത് തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിച്ചു. ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണം വീണ്ടും ആരംഭിക്കാന്‍ പോവുന്നത്. ആദ്യഘട്ടത്തിൽ 36 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
തെളിവ്നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപ് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതിയും ശരിവെച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് കേസിലെ ഒന്നാം പ്രതി. മുന്നൂറോളം സാക്ഷികളാണ് കേസിലുള്ളത്.
നേരത്തെ വിസ്തരിച്ച സാക്ഷികള്‍ ഉള്‍പ്പടെ ചിലരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇത്തരത്തില്‍ വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന 36 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന് കോടതിക്ക് കൈമാറി. ഇവർക്ക് കോടതി സമന്‍സ് അയച്ചു . പുതിയ തെളിവുകളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വിസ്താരം.
അതേസമയം മഞ്ജു വാര്യർ, ജിൻസൺ, സാഗർ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യർ ആദ്യഘട്ടത്തില്‍ വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനായി പ്രോസിക്യൂഷന് വീണ്ടും അപേക്ഷ നല്‍കും.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകളില്‍ നിന്നും കോടതി ആവശ്യപ്പെട്ടപ്പോള്‍ തെളിവുകള്‍ നീക്കം ചെയ്തു എന്നതാണ് തുടരന്വേഷണത്തോടെ ദിലീപിന് മേല്‍ ചുമത്തിയ പുതിയ കുറ്റം.
പ്രോസിക്യൂഷന് ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ദിലീപിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫോണിലെ തെളിവുകള്‍ ദിലീപ് മുംബൈയിലെ ലാബില്‍ വെച്ച് അടക്കം നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. ഇതിനായി ഫോറന്‍സിക് വകുപ്പില്‍ നിന്നുള്ള വിശദമായ റിപ്പോർട്ടുകളും ക്രൈബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് കണ്ടിരുന്നതായി ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്കിയ ശരത് ആണെന്നും ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നല്കി. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ കേസിലെ 15-ാം പ്രതിയായി ചേർത്തത്. എന്നാല്‍ പൊലീസ് ആരോപണങ്ങളെല്ലാം പ്രതികള്‍ നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് എത്തിയത്. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ശരത്തിന്റെ ആവശ്യം. എന്നാല്‍ കുറ്റപത്രം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ദിലീപിൻറെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് കോടതി നടപടി.നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശം നൽകിയത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതിനാൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ദിലീപിൻറെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ താനോ തൻറെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷൻറെ പക്കലില്ലെന്ന് ദിലീപിൻറെ അഭിഭാഷകൻ വാദിക്കുന്നത്. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിൻറെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും അഡ്വ. രാമൻപിള്ള ചൂണ്ടിക്കാട്ടിയിരുന്നു.
