Malayalam Breaking News
യുവ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു അറസ്റ്റിൽ
യുവ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു അറസ്റ്റിൽ
യുവ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതെത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. വിജയ് ബാബുവിനെ ഇനി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകും.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇന്നു മുതൽ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും. വിജയ് ബാബുവുമായി പരാതിയിൽ പറയുന്ന ഹോട്ടൽമുറി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതി നിർദേശമുള്ളതിനാൽ വിജയ് ബാബുവിന് ജാമ്യം ലഭിക്കും. ഇതിനായി വിജയ് ബാബുവിന്റെ അഭിഭാഷകർ നടപടിക്രമങ്ങൾ ആരംഭിച്ചു.
സിനിമയില്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും നാടകങ്ങള്‍ക്കും ഒടുവില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. വിദേശത്ത് കടന്ന ജാമ്യത്തിന് ശ്രമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോര്‍ട്ട് ലഭിച്ചെങ്കില്‍ അത് പൊലീസിന് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം താരസംഘടനയായ അമ്മയ്ക്ക് നേരെയും ആക്ഷേപം വന്നിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’ പുരുഷന്മാര്ക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്കിയ നടിയുടെ അച്ഛന് പറഞ്ഞു. ‘അമ്മ’ എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ്. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു ‘അമ്മ’ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത് പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
അന്തസുള്ള സംഘടനയായിരുന്നെങ്കില്‍ മാറി നില്ക്കാന് വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാമായിരുന്നു. പരാതിയില്‍ നിന്ന് പിന്മാറാന് വിജയ് ബാബു ഒരു കോടി രൂപ മകള്‍ക്ക് വാഗ്ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്ദാനം ചെയ്തത്. അതിജീവിതയുടെ സഹോദരിയെ ഫോണില്‍ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോണ്‍ റെക്കോര്‍ഡിംഗ് കയ്യിലുണ്ടെന്നും അതിജീവിതയുടെ അച്ഛന് പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
