News
യാത്ര പുനരാവിഷ്‌കരിച്ച് ദിലീപും സംഘവും.. അവളെ നടുവിലോട്ട് മാറ്റൂ…. ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ദിലീപ്, നടിയെ ആക്രമിച്ച സമയത്തെ സംഭാഷണങ്ങളെ കുറിച്ച് വീഡിയോയില്‍ പരാമര്‍ശം
യാത്ര പുനരാവിഷ്‌കരിച്ച് ദിലീപും സംഘവും.. അവളെ നടുവിലോട്ട് മാറ്റൂ…. ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ദിലീപ്, നടിയെ ആക്രമിച്ച സമയത്തെ സംഭാഷണങ്ങളെ കുറിച്ച് വീഡിയോയില്‍ പരാമര്‍ശം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായേക്കാവുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആ ദിവസത്തെ യാത്ര പുനരാവിഷ്‌കരിച്ച് ദിലീപും സംഘവും സഞ്ചരിച്ച ദൃശ്യങ്ങളിലെ സംഭാഷണങ്ങളില്‍ പീഡന ദൃശ്യങ്ങളെ കുറിച്ചും സുചനകള്‍. നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടിയ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു എന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു, പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍.
ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നും നിര്‍ണായക സംഭാഷണങ്ങളുള്ളത്. ‘അവളെ നടുവിലോട്ട് മാറ്റൂ’ എന്ന് അഭിഭാഷകന്‍ പറയുന്നതും, പിന്നാലെ അവര്‍ നടിയെ വീണ്ടും നടുവിലോട്ട് മാറ്റുന്നു എന്നുമാണ് പുറത്ത് വന്ന പുനരാവിഷ്‌കരിച്ച ദൃശ്യങ്ങളിലുള്ളത്. നടിയെ ക്രൂരമായി ആക്രമിച്ച സംഭവങ്ങളാണ് ഈ സംഭാഷണത്തിലൂടെ വ്യക്തമാകുന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ നിന്നും കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകര്‍ പുനരാവിഷ്‌കരണ വിഡിയോയില്‍ യഥാര്‍ത്ഥ വീഡിയോയിലേതിന് സമാനമായ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതേ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നും സംശയം ഉയരുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാണെന്നതും വ്യക്തമാണ്.
ദീലീപും സംഘവും ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ പോലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങളില്‍ പള്‍സര്‍ സുനിയെ ആലുവ ജയിലിലേക്ക് മാറ്റണമെന്ന പരാമര്‍ശം പ്രധാനമാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ആലുവ ജയില്‍ ദിലീപിന് കുടുംബ വീട് പോലെയാണ്. അത്തരം ഒരു ഇടത്തിലേക്ക് പള്‍സര്‍ സുനി എത്തിയാല്‍ അയാളുടെ ജീവന് പോലും ഭീഷണിയാവുമായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
