‘കൊട്ടേഷന്‍ പിന്നില്‍ എന്റെ ബന്ധുവും സുഹൃത്തുമായ ദിലീപ് തന്നെ! 101% ഉറപ്പ്! ഒടുക്കം അതും പുറത്തേക്ക്
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി ചുരുങ്ങിയ ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് കേസിനെ അട്ടിമറിക്കാനോ എന്നുളള സംശയം പല കോണുകളില്‍ നിന്ന് ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശി എത്തിയും തൊട്ട് പിന്നാലെയുളള എസ് ശ്രീജിത്തിന്റെ മാറ്റവും തമ്മില്‍ ബന്ധമുണ്ടോ എന്നുളള ചോദ്യങ്ങളും ഉയരുന്നു. പി ശശിയുടെ വരവിന്റെയും എസ് ശ്രീജിത്തിന്റെ പോക്കിന്റെയും പശ്ചാത്തലത്തിൽ സർക്കാരിനെതിരെ തുറന്നടിച്ചിരിക്കുകയാണ് അഡ്വ. എസ് ജയശങ്കർ. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .
അഡ്വക്കേറ്റ് ജയശങ്കറിന്റെ വാക്കുകള്‍:
”99 സീറ്റ് കൊടുത്ത് ജനം ജയിപ്പിച്ച സര്‍ക്കാരാണല്ലോ. അപ്പോള്‍ പിന്നെ എന്തും ചെയ്യാനുളള ലൈസന്‍സ് ആയല്ലോ. ഞങ്ങള്‍ക്ക് സൗകര്യമുളളത് പോലെ ഭരിക്കും എന്നാണ്. വിഖ്യാതമായ ഐസ്ക്രീം പാര്‍ലര്‍ കേസ് എങ്ങനെയാണ് ആവിയായി പോയത്? അതുമായി ബന്ധപ്പെട്ട് എത്ര പേരുടെ അക്കൗണ്ടുകളില്‍ എത്ര രൂപയാണ് വന്നത്?”.
”എറണാകുളത്തെ ഒരു അഭിഭാഷകന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നതിന്റെ റെസീപ്റ്റ് അടക്കം ഹാജരാക്കിയതാണ്. ഒരു നടപടിയും ഉണ്ടായില്ല. അങ്ങനെയൊക്കെ ചെയ്യാന്‍ കഴിവും പ്രാപ്തിയും ഉളള ഒരാള്‍ ഇപ്പോള്‍ പോലീസ് വകുപ്പിന്റെ തലപ്പത്ത് വന്നിരിക്കുന്നു. ഇത് തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. കാക്ക വന്നു പനമ്പഴം വീണു എന്ന് പറയുന്നത് പോലെയാണ്”.
”ഹൈക്കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇത്ര ദിവസം കൊടുത്തു. ആ സമയത്ത് തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശന് മാറി പി ശശി വന്നു. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലാത്ത ശശി എങ്ങനെ സംസ്ഥാന കമ്മിറ്റി അംഗമായി എന്ന് ചോദിച്ചാല്‍ നിഗൂഢമാണ്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ചോ സര്‍ക്കാരിനെ പോലീസിനെ കുറിച്ചോ ഒന്നുമറിയില്ല”.
”സെന്‍കുമാറിനെ മാറ്റിയപ്പോള്‍ അദ്ദേഹം സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി വാങ്ങിച്ചു. അതുപോലെ ശ്രീജിത്ത് പോകുമെന്ന് തോന്നുന്നില്ല. ഇവിടെ സംഭവിച്ചിരിക്കുന്നത് ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ രണ്ടാം ഭാഗമാണ്. പോത്തിനെന്ത് ഏത്തവാഴ, പി ശശിക്കെന്ത് പോലീസ് മാനുവല്‍. മിനിമം ജനാധിപത്യ ബോധമില്ലാത്തയാള്‍ നാട് ഭരിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും”.
”പി ശശിയെ പോലെ നിരവധി സ്ത്രീപീഡന പരാതികള്‍ വന്ന, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട, ഇത്രയും കുപ്രസിദ്ധനായ ഒരാളെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിട്ട് ഈ നാട്ടിലെ എത്ര സാംസ്ക്കാരിക നായകന്മാര് പ്രതികരിച്ചു. ഏതെങ്കിലും സാംസ്ക്കാരിക നായകര്‍ക്ക് ഞെട്ടലുണ്ടായോ? സച്ചിദാനന്ദനെ പോലുളളവര്‍ക്ക് അള്‍ഷിമേഴ്സ് ബാധിച്ചോ? ആരാണ് സ്ത്രീ സുരക്ഷയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും പറയുന്നത്”.
”ഈ നവോത്ഥാനം എന്നത് ബിന്ദു അമ്മിണിയെ ശബരിമലയില്‍ കയറ്റാന്‍ വേണ്ടി മാത്രമുളള ഒന്നാണോ? ശബരിമലയില്‍ രണ്ട് സ്ത്രീകളെ കയറ്റിയതോടെ സ്ത്രീ സുരക്ഷ പൂര്‍ത്തിയായോ? സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണോ പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നാല്‍ ആഭ്യന്തര മന്ത്രിക്ക് തുല്യനാണ്. ഇത് ശുദ്ധ തോന്ന്യവാസമാണ് സംഭവിക്കുന്നത്”.
ഈ കേസിന്റെ അന്വേഷണം ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി മൈക്ക് വെച്ച് പ്രസംഗിച്ചു. ഇതിന് പിന്നില്‍ കൊട്ടേഷനാണ് എന്നത് പള്‍സര്‍ സുനിയുടെ ഭാവനയാണ് എന്ന് പറഞ്ഞയാളാണ് നമ്മുടെ മുഖ്യമന്ത്രി. അന്ന് എറണാകുളത്ത് ഗാന്ധി സ്ക്വയറില്‍ പിടി തോമസ് ഉപവാസം നടത്തി. രാഷ്ട്രീയമായ വിയോജിപ്പ് ഉണ്ടായിട്ടും ആ ഉപവാസത്തില്‍ ചെന്ന് താന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
”കാരണം അത് വെറും ഭാവനയല്ലെന്നും അതിന് പിന്നില്‍ വ്യക്തമായ കൊട്ടേഷനുണ്ടെന്നും ആ കൊട്ടേഷന്‍ പിറകില്‍ എന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ ദിലീപ് തന്നെ ആണെന്നും 101 ശതമാനം തനിക്ക് ഉറപ്പുണ്ടായിരുന്നു. ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തത്. സന്ധ്യ പിന്നീട് അന്വേഷണം ഏറ്റെടുത്തു. ബൈജു പൗലോസിനെ പോലുളളവര്‍ വന്നു. ദിലീപിനെ അറസ്റ്റ് ചെയ്തു. 85 ദിവസം കാരാഗൃഹ വാസം അനുഭവിച്ചു”.
”കാറ്റത്ത് മാങ്ങ വീഴുന്നത് പോലെ സാക്ഷികള്‍ വീണു. പ്രോസിക്യൂട്ടമാര്‍ പണി ഇട്ടിട്ട് പോയി. പ്രതിഭാഗം വക്കീല്‍ പ്രോസിക്യൂഷന് സാക്ഷിയെ മൊഴി പഠിപ്പിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. അതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ഹൈക്കോടതിയില്‍ തന്നെ പല നാടകങ്ങളും നടന്നു. ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ എത്ര ദിവസമാണ് വാദം കേട്ടത്. ഈ കേസില്‍ പ്രതിഭാഗം ചേരാത്തത് ശ്രീജിത്തും ഒപ്പമുളള കുറച്ച് പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ്. ഇപ്പോള്‍ അവരെ കൂടി ഒഴിവാക്കുന്നു. മൊത്തം ഈ കേസാകെ പ്രതിഭാഗം ചേര്‍ന്ന് പോവുകയാണ്”.
