News
നടിയെ ആക്രമിച്ച കേസ്… മറഞ്ഞിരിക്കുന്ന ‘വിഐപി’; പോലീസിന്റെ നിർണ്ണായക നീക്കം അന്വേഷണം രാഷ്ട്രീയ പ്രമുഖരിലേക്കും, രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു
നടിയെ ആക്രമിച്ച കേസ്… മറഞ്ഞിരിക്കുന്ന ‘വിഐപി’; പോലീസിന്റെ നിർണ്ണായക നീക്കം അന്വേഷണം രാഷ്ട്രീയ പ്രമുഖരിലേക്കും, രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ‘വിഐപി’ യിലേക്ക്… ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ ‘വിഐപി’ യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുകയാണെന്നാണ് സൂചന. ഇതിനായി രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു. ഒരു വിഐപിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തിയെന്നുമായിരുന്നു ദിലീപിന്റ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ ആ ‘വിഐപി യെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ദിലീപ് ദൃശ്യങ്ങൾ കണ്ടുവെങ്കിൽ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങൾ ഇപ്പോൾ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പിൽ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങൾ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദിലീപിനൊപ്പം വീഡിയോ കണ്ട വിഐപി ആരെന്നും അറിയണം. ഇതെല്ലാമാണ് പോലീസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്.
അതേസമയം കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി ജനുവരി നാലിനാണ് കോടതി പരിഗണിക്കുക. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്.
