Actress
നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ
നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല.
അടുത്തിടെയായി നയൻതാരയ്ക്ക് അത്ര നല്ല സമയമല്ല എന്നാണ് ആരാധകർ പൊതുവേ പറയുന്നത്. ഒന്നിന് പിറകെ ഒന്നായി നയൻതാരയുടെ പ്രൊജക്ടുകൾ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ നടിക്ക് ഹിറ്റുകളില്ല. ജവാൻ മാത്രമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നയൻതാരയ്ക്ക് ലഭിച്ച ഏക ഹിറ്റ് സിനിമ. നയൻതാരയുടെ സ്ഥാനത്തേയ്ക്ക് ഇന്ന് തൃഷ എത്തിയിരിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ.
അടുത്തിടെ റിലീസ് ചെയ്ത തമിഴിലെ സൂപ്പർതാര ചിത്രങ്ങളിൽ ഭൂരിഭാഗത്തിലും തൃഷയെയാണ് നായികയായി കണ്ടത്. മറുവശത്ത് നയൻതാരയുടേതായി പുറത്തിറങ്ങിയ ടെസ്റ്റ് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു. നയൻതാരയ്ക്ക് സംഭവിച്ച വീഴ്ചയ്ക്ക് കാരണമായി സംവിധായകൻ നന്ദവനം നന്ദകുമാർ പറയുന്ന വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയുടെ ജാതകത്തിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ നടക്കുന്നതെന്ന് നന്ദവനം നന്ദകുമാർ പറയുന്നു.
ജ്യോതിഷത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്. ജവാൻ ഹിറ്റാണ്. അപ്പോൾ ഹിന്ദിയിൽ തുടരെ പടങ്ങൾ കമ്മിറ്റ് ചെയ്യേണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചില്ല. വിവാഹം ചെയ്ത ശേഷം നടിമാർക്ക് അവസരങ്ങൾ കുറയും. വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ ബോളിവുഡിൽ ഇന്ന് കോളിവുഡിലെ റേഞ്ചിൽ നയൻതാര വളർന്നേനെ. എന്നാൽ വിവാഹം അതെല്ലാം ഇല്ലാതാക്കിയെന്നും നന്ദു പറയുന്നു.
നയൻതാര, സിമ്പു എന്നിവർ അഭിനയിച്ച വല്ലവൻ എന്ന സിനിമയിൽ അസോസിയേറ്റ് ഡയരക്ടറായി പ്രവർത്തിച്ചയാളാണ് നന്ദവനം നന്ദകുമാർ. കെട്ടവൻ എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും ഈ സിനിമ പാതി വഴിയിൽ മുടങ്ങി. തമിഴ് യൂട്യൂബ് ചാനലുകളിൽ ഈയടുത്താണ് നന്ദവനം നന്ദകുമാർ തുടരെ സാന്നിധ്യമറിയിക്കാൻ തുടങ്ങിയത്. 2022 ലായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ വിവാഹം. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷവും നയൻതാര തുടരെ സിനിമകൾ ചെയ്തു.
അടുത്തിടെ, തുടക്കകാലത്ത് ലൊക്കേഷനിൽ വച്ച് സംവിധായകൻ ഫാസിലുമായി ഉണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ച് താരം പറഞ്ഞിരുന്ന വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയൻതാര മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്. സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ സിനിമയുടെ പിന്നണിയിൽ നടന്ന സംഭവത്തെ പറ്റിയാണ് നടിയിപ്പോൾ തുറന്നു സംസാരിച്ചത്.
കരിയറിന്റെ തുടക്കത്തിൽ താൻ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകൻ ഫാസിൽ സാറിന് എന്നോട് ചില അസ്വസ്ഥതകൾ ഉണ്ടായൊരു അനുഭവവും ഉണ്ടായിട്ടുണ്ട്. അതിന്നും എന്റെ ഓർമ്മയിലുണ്ട്. ‘എനിക്ക് ഇവരെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല.
ഒന്നാമതായി ഞാൻ മലയാളത്തിൽ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മൾ സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്… എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹൻലാൽ സാറും എന്നോട് സംസാരിച്ചു. നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് മോഹൻലാൽ എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഇതോടെ എനിക്ക് വളരെയധികം ദേഷ്യം വരാൻ തുടങ്ങി. സർ ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ല.
എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്നും എനിക്കറിയില്ല. ഈ മാർക്കിൽ നിൽക്കാൻ നിങ്ങൾ എന്നോട് പറയുന്നു. എന്റെ മുകളിൽ ഒരു നിഴൽ വീഴ്ത്തണം. ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക, കണ്ണുനീർ പൊഴിക്കുക, എന്നിങ്ങനെ വികാരങ്ങൾ പ്രകടിപ്പിക്കണമെന്ന് നിങ്ങൾ പറയുന്നു. എന്നാൽ എന്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല. എന്റെ ഉള്ളിൽ ആകെയുള്ളത് ഭയം മാത്രമാണ് എന്ന് ഞാൻ പറഞ്ഞതോടെ അദ്ദേഹം ചിരിക്കാൻ തുടങ്ങി. എന്നിട്ട് എന്നോട് ഒരു ബ്രേക്ക് എടുക്കാൻ ആണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പിന്നാലെ ഫാസിൽ സാർ എന്റെ കാര്യത്തിൽ അസ്വസ്ഥനാവുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചുവന്നു. എന്നിട്ട് എന്നോട് ശ്രദ്ധയോടെ കേൾക്കാൻ പറഞ്ഞു. ‘ഞാൻ നിന്നെ ശരിക്കും വിശ്വസിച്ചു. വീണ്ടും ഞാൻ നിന്നെ വിശ്വസിക്കാൻ പോവുകയാണ്. എനിക്ക് നിന്നിൽ നിന്ന് ശക്തമായ പെർഫോമൻസ് വേണം. എനിക്കൊരു പരാജയമല്ല വേണ്ടത്. ഇന്ന് വേണമെങ്കിൽ ഞാൻ ബ്രേക്ക് തരാം. നാളെ വരുമ്പോൾ നീ തീരുമാനിച്ച് ഉറപ്പിച്ചിട്ട് വേണം വരാനെന്നും,’ ഫാസിൽ സാർ പറഞ്ഞു.
ഇത് കേട്ടതോടെ ഞാൻ ശരിക്കും വല്ലാത്തൊരു അവസ്ഥയിലായി. എന്നിരുന്നാലും അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ തന്നെ തീരുമാനിച്ചു. പിറ്റേന്ന് എന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല എന്നെ അഭിനന്ദിച്ചുകൊണ്ട് കെട്ടിപ്പിടിക്കുകയും ചെയ്തതായി നടി വെളിപ്പെടുത്തി.
തുടരെത്തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും നയൻതാര ഇപ്പോഴും തിരക്കുകളിലാണ്. തമിഴിൽ മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നടക്കുന്നു. 100 കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംവിധാനം. അതേസമയം, മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നുമാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.
തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്ന് ബിസ്മി പറയുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു.
ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.
അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്.
സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല. എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ബിസ്മി വ്യക്തമാക്കി.
മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒരുമിച്ചെത്തുന്ന സിനിമയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും നയൻതാര നായികയായെത്തുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. കന്നഡയിൽ യാഷ് നായകനായെത്തുന്ന ഗ്യാങ്സ്റ്റർ എന്ന സിനിമയിലും നയൻതാര ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്. പേര് പ്രഖ്യാപിച്ചിട്ടില്ല. 10 കോടിക്ക് മുകളിൽ നയൻതാര ചിത്രത്തിന് പ്രതിഫലം വാങ്ങുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിലൂടെയാണ് ടെസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്. നയൻതാരയ്ക്കൊപ്പം മാധവൻ, മീര ജാസ്മിൻ, സിദ്ധാർത്ഥ് എന്നീ താരങ്ങൾ അണിനിരന്ന ടെസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നയൻതാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ പരാജയപ്പെട്ടു. കരിയറിൽ ഒരു തിരിച്ച് വരവ് നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്.
കരിയറിൽ ഒരിടവേളയിലുമായിരുന്നു നയൻതാര. 2023 ൽ പുറത്തിറങ്ങിയ അന്നപൂർണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയൻതാരയുടേതായി ഒടവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻതാര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.
സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.
