Connect with us

എല്ലാവരും ദാസേട്ടന്‍ എന്ത് ചെയ്യുമെന്ന് നോക്കി നില്‍ക്കുകയാണ്, ദാസേട്ടന്‍ ചാടി ഒരൊറ്റ അടി; എതിരാളി അപ്പുറത്തെ മതിലും ചാടി ഓടിയെന്ന് മുകേഷ്

Malayalam

എല്ലാവരും ദാസേട്ടന്‍ എന്ത് ചെയ്യുമെന്ന് നോക്കി നില്‍ക്കുകയാണ്, ദാസേട്ടന്‍ ചാടി ഒരൊറ്റ അടി; എതിരാളി അപ്പുറത്തെ മതിലും ചാടി ഓടിയെന്ന് മുകേഷ്

എല്ലാവരും ദാസേട്ടന്‍ എന്ത് ചെയ്യുമെന്ന് നോക്കി നില്‍ക്കുകയാണ്, ദാസേട്ടന്‍ ചാടി ഒരൊറ്റ അടി; എതിരാളി അപ്പുറത്തെ മതിലും ചാടി ഓടിയെന്ന് മുകേഷ്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടന്‍. അഭിനയത്തിലെന്നത് പോലെ കഥകള്‍ പറയുന്ന കാര്യത്തിലും മുകേഷ് ബഹുകേമനാണ്. ഇപ്പോഴിതാ, യേശുദാസ് തന്റെ നാട്ടില്‍ ഒരു ഉദ്ഘാടനത്തിന് വന്നപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് മുകേഷ് ഇത് പറഞ്ഞത്. വിശദമായി വായിക്കാം.

ഒരു ഷട്ടില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന്റെ കഥയാണ് മുകേഷ് പങ്കുവച്ചത്. വളരെ ചെറിയ രീതിയില്‍ നടത്താന്‍ ഇരുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെ യേശുദാസിനെ കൊണ്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്ന് മുകേഷ് പറയുന്നു. ‘അന്ന് യേശുദാസിന് അത്രയും തിരക്കുള്ള സമയമാണ്. യേശുദാസിന്റെ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോലും ആളുകള്‍ അടിയുണ്ടാക്കുന്ന സമയം’,

‘ഒരു ഫോട്ടോ കിട്ടിയാല്‍ അത്രയും അമൂല്യമായി ആളുകള്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന കാലം. ആ സമയത്ത് ഒരാള്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ എല്ലാവരും നടക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ പറഞ്ഞയാള്‍ കൊണ്ട് വരാമെന്ന് ഏറ്റു. ഈ വാര്‍ത്ത നാട്ടില്‍ കാട്ടു തീ പോലെ പടര്‍ന്നു. കൊണ്ടുവരുമെന്ന് പറഞ്ഞ ആള്‍ ഒരു ആഗ്രഹം പറഞ്ഞത് ആണെന്ന് നമുക്കെ അറിയൂ’, എന്നും മുകേഷ് പറയുന്നു.

‘ഇനി വരുമോ എന്നുറപ്പിക്കാന്‍ നാട്ടില്‍ തന്നെയുള്ള വേണു ചേട്ടനെ സമീപിച്ചു. അദ്ദേഹം യേശുദാസിന്റെ സുഹൃത്താണ്. അദ്ദേഹം അന്വേഷിച്ചിട്ട് പറഞ്ഞു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ഇവിടെ വന്ന് ഉദ്ഘാടനം നടത്തുമെന്ന്. അതോടെ അടുത്ത ചര്‍ച്ചകളായി, യേശുദാസ് കളിച്ചായിരിക്കും ഉദ്ഘാടനം ചെയ്യുക. അപ്പുറത്ത് എതിരാളി ആയി ആര് നില്‍ക്കുമെന്നത് ആയിരുന്നു ചര്‍ച്ച. അത്ര വലിയ കളിക്കാര്‍ അല്ലാത്തത് കൊണ്ട് ഞങ്ങളൊക്കെ മാറി നിന്നു. എല്ലാവര്‍ക്കും എന്നാല്‍ ആഗ്രഹമുണ്ട്’,

‘അതിനിടെ ജാലപ്പ എന്നൊരാള്‍ ഞാന്‍ കളിക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. അദ്ദേഹം ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് മറ്റൊരു തീരുമാനം വന്നു. യേശുദാസ് ആണ് കളിക്കുന്നത്. അതുകൊണ്ട് എതിരാളി കൊല്ലത്തുള്ള ഏറ്റവും മികച്ച കളിക്കാരന്‍ വേണമെന്ന്. അതിന് കൊല്ലം ജില്ലാ ചാമ്പ്യനെ തന്നെ കൊണ്ടുവരണം എന്നായി. അതെന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. ഗ്രൗണ്ട് ധന്യമാക്കാന്‍ എന്നായിരുന്നു മറുപടി’.

‘ഷട്ടില്‍ കോര്‍ക്ക് താഴെ വീഴാതെ മാക്‌സിമം സമയം യേശുദാസിനെ ഗ്രൗണ്ടില്‍ നിര്‍ത്തി ഗ്രൗണ്ട് ധന്യമാക്കണം എന്ന് ജാലപ്പയോട് പറഞ്ഞു. അതിന് എല്ലാവരും പിന്തുണച്ചു. അങ്ങനെ അവിടെ ഒരു കോളേജില്‍ പിജിക്ക് പഠിക്കുന്ന ഒരു പയ്യനെ വീട്ടില്‍ പോയി കണ്ടു. അവനാണ് അന്നത്തെ ചാമ്പ്യന്‍. അവനോട് കാര്യം പറഞ്ഞു. യേശുദാസ് എന്ന് പറഞ്ഞപ്പോള്‍ ആളും ഫ്‌ലാറ്റ്. അങ്ങനെ യേശുദാസ് വരുന്ന ദിവസം എത്തി’,

‘ഒരു ഗാനമേളയോ ഒന്നുമല്ല, ഒരു പാട്ടോ, മൂളലോ ഒന്നുമില്ല. എന്നിട്ടും ഒരു ഗ്രാമം മുഴുവന്‍ യേശുദാസിനെ കാണാന്‍ വന്നു’, മുകേഷ് പറയുന്നു. ‘അങ്ങനെ യേശുദാസ് കാറില്‍ വന്നിറങ്ങി. അപ്പോള്‍ തന്നെ ചാമ്പ്യനെ ഞങ്ങള്‍ പൊതിഞ്ഞു. കോര്‍ക്ക് താഴെ വീഴാതെ പിടിച്ചു നില്‍ക്കണമെന്ന് പറഞ്ഞു. അര മണിക്കൂറെങ്കിലും നിര്‍ത്തിക്കോളാമെന്ന് അയാളും. അങ്ങനെ ദാസേട്ടന്‍ വന്ന് ചെറിയ പ്രസംഗമൊക്കെ നടത്തി. കലയെ പോലെ പ്രധാനമാണ് കായിക രംഗവും എന്നൊക്കെ പറഞ്ഞ് വളരെ മനോഹരമായി സംസാരിച്ചു. അതിനു ശേഷം യേശുദാസ് ഷട്ടില്‍ എടുത്തു. ചാമ്പ്യനെ പരിചയപ്പെട്ടു’,

‘അദ്ദേഹം സര്‍വ് ചെയ്യാമെന്ന് പറഞ്ഞു, ചെയ്തു. ചാമ്പ്യന്‍ അത് പൊക്കിയടിച്ചു കൊടുത്തു. എന്നിട്ട് ദാസേട്ടന്‍ എന്ത് ചെയ്യുമെന്ന് നോക്കി നില്‍ക്കുകയാണ്. ദാസേട്ടന്‍ ചാടി ഒരൊറ്റ അടി. നല്ല ഫോഴ്‌സില്‍ കോര്‍ക്ക് പോയി ചാമ്പ്യന്റെ ഞെറ്റിയില്‍ അടിച്ചു തെറിച്ചു പോയി. അപ്പോള്‍ തന്നെ ദാസേട്ടന്‍ ഷട്ടില്‍ കൊടുത്ത് എല്ലാവര്‍ക്കും സന്തോഷമായല്ലോ എന്ന് പറഞ്ഞ് ഇറങ്ങി,’

‘അപ്പോഴാണ് വേണു ചേട്ടന്‍ വന്ന് പറയുന്നത്, പുള്ളി എല്ലാ ദിവസവും ടെന്നിസ് അല്ലെങ്കില്‍ ഷട്ടില്‍ കളിക്കും. വലിയ ചാമ്പ്യനാണ്. പാട്ടിലേക്ക് ആയി പോയത് കൊണ്ടാണെന്ന്. അങ്ങനെ ദാസേട്ടന്‍ പോയി. എല്ലാവരും ചാമ്പ്യന് നേരെ തിരിഞ്ഞു. ‘നിങ്ങള്‍ പറഞ്ഞില്ലല്ലോ അദ്ദേഹം ചാമ്പ്യന്‍ ആണെന്ന്’ എന്നും പറഞ്ഞ് അയാള്‍ അപ്പുറത്തെ മതിലും ചാടി ഓടി. ആളുകള്‍ക്ക് എല്ലാം ഭ്രാന്തായി നില്‍ക്കുകയായിരുന്നു’, മുകേഷ് പറഞ്ഞു.

More in Malayalam

Trending

Recent

To Top