രാജാവിന്റെ മകന്‍, നമ്ബര്‍ 20 മദ്രാസ് മെയില്‍,ന്യൂഡല്‍ഹി എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം നൽകിയ രാജാവിന്റെ മകനും മമ്മൂട്ടിയെ മെഗാസ്റ്റാർ ആക്കിയ ന്യൂ ഡൽഹിയും ഡെന്നിസിന്റെ രചനകൾ ആയിരുന്നു. മോഹൻലാൽ – മമ്മൂട്ടി എന്ന രണ്ട് സൂപ്പർമെഗാ താരങ്ങളുടെ 80കളിലെയും 90കളിലെയും തകർപ്പൻ ഹിറ്റുകൾ ഡെന്നിസ് ജോസഫ് തിരക്കഥയിൽ പിറവികൊണ്ടവയാണ്.
ഇപ്പോഴിതാ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകന്‍ എന്ന തന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗുണ്ടയായിയുള്ള വേഷം അഭിനയിക്കാന്‍ പല നടന്മാര്‍ക്കും താല്‍പര്യമില്ലായിരുന്നു, ഒടുവില്‍ ഒരാള്‍ തയ്യാറായി രംഗത്ത് വന്നുവെന്ന് അദ്ദേഹം പറയുന്നു.
ആ താരം മറ്റാരുമായിരുന്നില്ല, മലയാളികളുടെ ഹൃദയം കീഴടക്കിയ സാക്ഷാല്‍ സുരേഷ് ഗോപിയായിരുന്നു അത്. സിനിമ രംഗത്ത് സുരേഷ് ഗോപി കാലെടുത്ത് വച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു അന്ന്. മോഹന്‍ലാലിന്റെ ഗുണ്ടയുടെ വേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പലരും ഒഴിവായി. കൊള്ളാവുന്ന നടന്‍മാരൊന്നും തയ്യാറാവാതെ വന്നപ്പോള്‍ ഈ റോള്‍ രണ്ട് ആക്കാം രണ്ട് പുതുമുഖങ്ങളോട് ചെയ്യിപ്പിക്കാം എന്ന് ഞാന്‍ തമ്ബിയോട് ) പറഞ്ഞു. തമ്ബി പ്രൊഡ്യൂസറായത് കൊണ്ട് മറ്റാരോടും ചോദിക്കാനുമില്ല. ഞങ്ങള്‍ അതിന് വേണ്ടി അന്വേഷണം ആരംഭിച്ചു. കെജി മോഹന്‍ ജോര്‍ജിന്റെ അളിയനായ മോഹന്‍ ജോസിനെ എനിക്ക് പരിചയം ഉണ്ടായിരുന്നു. ഒരു റോളില്‍ അദ്ദേഹത്തെ തീരുമാനിച്ചു.
ഇനി ഒരാള്‍ കൂടി ആവശ്യമാണ്. ആങ്ങനെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഈ സമയത്ത് ഗായത്രി ആശോക് ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ഒരു സീനില്‍ ഡയലോഗില്ലാത്ത ഒരു ചെറുപ്പക്കാരന്റെ രണ്ട് സ്റ്റില്‍സ് അയച്ചു തന്നു. ഫോട്ടോ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായി. സുരേഷ് ഗോപിയുടെ ആദ്യത്തെ വാണിജ്യ സിനിമാ തുടക്കം അവിടെയായിരുന്നു’. അദ്ദേഹം ലേഖനത്തില്‍ പറയുന്നു. അതേസമയം താന്‍ ചെയ്ത ഒരു പ്രൊഫഷണല്‍ മണ്ടത്തരം മലയാളം കണ്ട എക്കാലത്തെയും ഹിറ്റായ കഥയും ഡെന്നിസ് ജോസഫ് പങ്കുവച്ചു.