Malayalam
ലോക്ക് ഡൗണില്‍ കുടുങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍
ലോക്ക് ഡൗണില്‍ കുടുങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍
ലോക്ക്ഡൗണ്‍ നീണ്ടു പോകുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സിനിമാ മേഖല നേരിടുന്നത്. ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. കൊറോണയും പിന്നാലെ വന്ന ലോക്ക്ഡൗണുമെല്ലാം സിനിമാ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഉടനെയൊന്നും ഈ നഷ്ടത്തില്‍ നിന്നും കരകയറാനാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാള ചിത്രങ്ങൾ നിരവധിയാണ്.. മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കൊറോണ ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഈ ചിത്രത്തിനു പുറമെ വന്മുതല്മുടക്കുള്ള 3 മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ്ങും നിലവിലെ സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്.
റാം
ദൃശ്യത്തിനുശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എറണാകുളം,ധനുഷ്കോടി, ഡല്‍ഹി,ഉസ്ബക്കിസ്ഥാന്,കെയ്റോ,ലണ്ടന്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നിലവിലെ സാഹചര്യത്തില്‍ വിദേശയാത്രയ്ക്കും ഷൂട്ടിങ്ങ് നടത്തുന്നതിനും വിലക്ക് ഉണ്ടായതിനെതുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മരക്കാര്‍- അറബിക്കടലിന്റെ സിംഹം
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ് പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 26 ആയിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി. എന്നാല്‍ കൊറോണ ഭീതിയെതുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു
ബറോസ്
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബാറോസ്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ച ഷെഡ്യൂളില്‍ നിന്നും നിരവധി തവണ മാറ്റിയിരുന്നു. പിന്നീട് റാമിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ബറോസ് തുടങ്ങാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു.
എമ്പുരാന്
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്. ബാറോസ്, ആടുജീവിതം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിനുശേഷം എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ്ങ് എന്നു തുടങ്ങുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല
അതെ സമയം തന്നെ ഈ സാഹചര്യത്തിൽ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ നായകനായ സൂഫിയും സുജാതയും ഇങ്ങനെ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി മാറുകയാണ്. നിരവധി പേരാണ് സിനിമ മേഖലയിൽ നിന്നും ഓൺലൈൻ റിലീസിന് പിന്തുണയുമായി എത്തിയത്. ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിൽ നിന്നും സിനിമ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ചെറിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാല്‍ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുന്ന സാഹചര്യത്തില്‍ 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
