എമ്പുരാൻ്റെ വിവാദങ്ങൾക്ക് പിന്നാലെ മോഹൻലാലിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി രംഗത്ത്. സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാ കാട്ടിയാണ് കോഴിക്കോട് സ്വദേശിയായ മിഥുൻ പ്രതിരോധ മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്.
മോഹൻലാലിന് നൽകിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് മിഥുൻ വിജയകുമാർ പരാതിയിൽ പറയുന്നു. മോഹൻലാൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ആളാണെന്ന് മിഥുൻ വിജയകുമാർ. ഇതിന് വിരുദ്ധമായാണ് മോഹൻലാൽ എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രം.
രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ എൻഐഎയെ സ്വാധീനിക്കാൻ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുൻ പറയുന്നു. കീർത്തിചക്ര ഇന്ത്യൻ സൈനികരെ അന്തസ്സോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുൻ പറയുന്നു. അതിൽ അഭിനയിച്ച ശേഷമാണ് മോഹൻലാലിന് ഓണററി പദവി ലഭിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രം രാജ്യത്തെ യുവജനങ്ങളെയടക്കം വലിയ രീതിയിൽ സ്വാധീനിച്ചവെന്നും മിഥുൻ പറയുന്നു. എന്നാൽ എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഓണററി പദവിക്ക് വിരുദ്ധമായാണ്. അതുകൊണ്ടുതന്നെ മോഹൻലാലിന് നൽകിയ ഓണററി പദവിയിൽ പുനരവലോകനം വേണം. ഓണററി പദവി നൽകുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോൾ വേണമെന്നും മിഥുൻ ആവശ്യപ്പെടുന്നു.
അതേസമയം, വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.