Malayalam
മീര പറയുന്ന സമയത്തിൽ നിന്നും കുറച്ച് സ്കിപ്പ് ആകുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. മൂഡ് അനുസരിച്ചാണ് പുള്ളിക്കാരി പെരുമാറുക; ഛായാഗ്രാഹകൻ അളകപ്പൻ
മീര പറയുന്ന സമയത്തിൽ നിന്നും കുറച്ച് സ്കിപ്പ് ആകുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. മൂഡ് അനുസരിച്ചാണ് പുള്ളിക്കാരി പെരുമാറുക; ഛായാഗ്രാഹകൻ അളകപ്പൻ
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും മറ്റ് ഭാഷകളിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്.
സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്. സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല.
ഓഫ് സ്ക്രീനിലെ മീര ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്ന് പലപ്പോഴും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മോഹൻലാലിനേയും മീരാ ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ പടമാണ് രസതന്ത്രം. പ്രശസ്ത ക്യാമറാമാനായ അളഗപ്പനായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഈ സിനിമയുടെ അനുഭവങ്ങളെ കുറിച് സംസാരിക്കുക ആണ് അലഗപ്പൻ.
രസതന്ത്രത്തിൽ ആൺവേഷത്തിൽ മീരാ ജാസ്മിൻ കടയിൽ പോകുന്നൊരു സീനുണ്ട്. ആ സീൻ വേണോയെന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നു. പഴയ കാലത്തെ പോലെ ആയിപ്പോകുമോയെന്നൊക്കെ. എന്നാൽ മീരാ ജാസ്മിൻ ചായക്കടയിൽ ആ വേഷത്തിൽ അങ്ങനെ പോയപ്പോൾ ആർക്കും മനസിലായില്ല. അത് നാച്വറൽ സീനായിരുന്നു. ആ പടം വിജയിക്കുമെന്ന് അപ്പോൾ തോന്നി.
രസതന്ത്രത്തിന്റെ ഷൂട്ടിങ് നടന്നത് തൊടുപുഴയിലായിരുന്നു. അവിടെ അതിരാവിലെ പുഴയിൽ കോട വരുന്നത് ശ്രദ്ധയിൽ പെട്ടു. അത് വെച്ചൊരു ഷോട്ട് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു ഷഓട്ട് എടുക്കണമെങ്കിൽ പുലർച്ചെ അഞ്ചരയ്ക്ക് അവിടെ പോകണം. ആദ്യത്തെ സൺ ലൈറ്റ് വരുമ്പോഴായിരിക്കും ആ സീൻ കിട്ടുക. മോഹൻലാൽ സാറിനോട് ഞാൻ ഈ ഷോട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ റെഡിയാണ് എത്ര മണിക്ക് വരണമെന്ന് പറഞ്ഞാൽ മതിയെന്ന്. സാർ വളരെ കൃത്യനിഷ്ഠയുള്ള ആളാണ്.
ഞാൻ സത്യേട്ടനോട് ഇത് പറഞ്ഞു, സമയം തെറ്റിയാൽ പിന്നെ ഷോട്ട് കിട്ടില്ലെന്ന് പറഞ്ഞു. മീരാ ജാസ്മിനോട് എന്നോട് തന്നെ സംസാരിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ മീരയോട് പറഞ്ഞു, പ്രധാനപ്പെട്ടൊരു ഷോട്ടാണ് ഇത്. മീര പറയുന്ന സമയത്തിൽ നിന്നും കുറച്ച് സ്കിപ്പ് ആകുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. മൂഡ് അനുസരിച്ചാണ് പുള്ളിക്കാരി പെരുമാറുക.
ഒരുപാട് പടത്തിൽ അവർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച് അനുഭവം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞു മീര അതിരാവിലെ 5.45 ന് വന്നാലാണ് ആ ഷോട്ട് എടുക്കാനാകുക. ഇല്ലെങ്കിൽ ആ ഷോട്ട് എടുക്കാനാകില്ല, വരാമെന്ന് പറഞ്ഞിട്ട് പിന്നെ ആരുടെയെങ്കിലും അടുത്ത് പിണങ്ങി വരാൻ സാധിക്കില്ല, വണ്ടി ലേറ്റായി എന്നൊക്കെ ഒഴിവുകിഴിവുകൾ പറഞ്ഞാൽ ശരിയാവില്ലെന്ന് പറഞ്ഞു. എന്താ അളഗപ്പൻ ചേട്ടാ അങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മീരയുടെ ചോദ്യം. നിങ്ങളുടെ പ്രകൃതം എനിക്ക് അറിയാവുന്നത് കൊണ്ടാണെന്ന് ഞാൻ മറുപടി നൽകി.
പിറ്റേന്ന് രാവിലെ 5.30 ക്ക് ഞങ്ങൾ അവിടെ എത്തി. നോക്കുമ്പോൾ മോഹൻലാൽ സാർ അവിടെ ഒറ്റക്ക് ഇരിക്കുകയാണ്. ഇപ്പുറത്ത് നോക്കുമ്പോൾ മീര ജാസ്മിനും അവിടെ ഇരിക്കുന്നുണ്ട്. ശരിക്കും സർപ്രൈസ് ആയിരുന്നു. ശരിക്കും ആ സീൻ താരങ്ങളുടെ ഡെഡിക്കേഷനും ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ലാൽ സാർ വളരെ ഡെഡിക്കേറ്റഡ് ആണ്. അദ്ദേഹത്തിനൊപ്പം ചെയ്ത എട്ട് പടങ്ങളിലും അദ്ദേഹം ഈ രീതിയുൽ തന്നെയാണ് വർക്ക് ചെയ്തിട്ടുള്ളത്.
രസതന്ത്രത്തിൽ മാക്സിമം എനിക്ക് സ്വാതന്ത്ര്യം തന്നിരുന്നു സത്യേട്ടൻ. ലാലിന്റെ അച്ഛൻ മരിച്ച് കഴിഞ്ഞ് വരുന്നൊരു സീനുണ്ട്. അത് കടൽ തീരത്ത് വെച്ച് എടുക്കാമെന്ന് തീരുമാനിച്ചു. വർക്കലയിൽ പോയി രണ്ട് ദിവസം നോക്കി. പുലർച്ചെ കൃത്യമായി തിരമാലകളൊക്കെ കിട്ടുന്നുണ്ട്. അങ്ങനെ സെറ്റിനെ മുഴുവൻ കൊണ്ടുപോയി. എന്നാൽ ഷൂട്ട് ചെയ്യാൻ നോക്കിയപ്പോൾ തിരമാല വരുന്നില്ല, ഞാൻ വളരെ സങ്കടപ്പെട്ടു. കുറേ സമയം ആയി.
ഇതോടെ സൺലൈറ്റ് വന്നാൽ ബുദ്ധിമുട്ടാകില്ലേയെന്ന് സത്യേട്ടൻ ചോദിച്ചു, അങ്ങനെ തിരമാലകൾ ഇല്ലാതെ ആ സീൻ എടുക്കാൻ തീരുമാനിച്ചു. കാമറ ലോ ആങ്കിളിൽ വെച്ച് സീൻ എടുത്തു വരുമ്പോൾ എവിടെ നിന്ന് അറിയില്ല വലിയൊരു തിരമാല അടിച്ചുകൊണ്ടിരുന്നു. ആ സീൻ കണ്ട് ശരിക്കും ഞാൻ കരഞ്ഞുപോയി, കട്ട് പറഞ്ഞതിന് ശേഷം ലാൽ സാർ വന്ന് നോക്കിയപ്പോൾ ഞാൻ കരയുകയാണ്, ഏത് വയസിലാണ് ഞാൻ പ്രേമിച്ച് തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു, എല്ലാവരും ആ നേരം ചിരിച്ചു’, എന്നും അളഗപ്പൻ പറഞ്ഞു.
നേരത്തെ, സംവിധായകൻ ആലപ്പി അഷ്‌റഫ് മീര ജാസ്മിനെ കുറിച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം മീര ജാസ്മിനെ കുറിച്ച് പറഞ്ഞത്. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്.
മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ. അതിന് പുറമെ തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്.
ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമെല്ലാം ആ പാതയിലൂടെ സഞ്ചരിച്ചത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.
അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല. കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു.
പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.
ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.
ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.
എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി. പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു.
പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായിയെങ്കിലും ഭർത്താവിനൊപ്പമുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയോ ദാമ്പത്യത്തെ കുറിച്ച് എവിടേയും മനസ് തുറക്കുകയോ ചെയ്തിട്ടില്ല. ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ചൊന്നും നടി തുറന്ന് പറഞ്ഞിട്ടുമില്ല.
