Malayalam
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ. നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്നാണ് സിറാജ് പറയുന്നത്. . പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വാദിച്ചു.
നിർമാതാക്കളെ ചോദ്യംചെയ്യലിന് ഹാജരാകാൻ ഹർജിക്കാർക്ക് മരട് പോലീസ് നോട്ടീസ് നൽകിയിരുന്നു. മുൻകൂർ ജാമ്യ ഹർജി പരിഗണനയിലുള്ളതിനാൽ വെള്ളിയാഴ്ച വരെ കോടതി സാവകാശം അനുവദിച്ചിരിക്കുകയാണ്. അതേസമയം, സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി.
രണ്ടാഴ്ചക്കുള്ളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് പറവ ഫിലിംസ് പാർട്ണർമാരായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും മരട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിർദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവർക്കും നോട്ടീസ് അയച്ചത്.
സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
എന്നാൽ ഇയാൾ വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കൾ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കൾ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നൽകാത്തതെന്നാണ് നിർമാതാക്കളുടെ വാദം. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിൽ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിന്റെ അനുഭവമാണ് മഞ്ഞുമ്മലിന്റെ കഥയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയിൽ വീണുപോകുകയും അവനെ രക്ഷിക്കാൻ സംഘത്തിലെ മറ്റ് അംഗങ്ങൾ നടത്തുന്ന പരിശ്രമമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ധാരാളം വിനോദ സഞ്ചാരികൾ ഗുണ ഗുഹ സന്ദർശിക്കാറുണ്ട്. അങ്ങനെ 2006ൽ കേരളത്തിലെ മഞ്ഞുമ്മേൽ മേഖലയിൽ നിന്നുള്ള ചില സുഹൃത്തുക്കൾ കൊടൈകനാലിൽ വിനോദയാത്രയ്ക്ക് വന്നപ്പോൾ അവർ ദുർഘടം പിടിച്ച ഗുണ ഗുഹയിലേക്ക് പോയി.
അവരിലൊരാൾ അറിയാതെ ഗുണ ഗുഹയിലെ കുഴിയിൽ വഴുതി വീഴുന്നു. അവന്റെ സുഹൃത്തുക്കൾ വളരെ സാഹസികമായി അപകടം പിടിച്ച ആ ഗുഹയിൽനിന്നും എടുത്ത് അവനെ രക്ഷിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ പുറത്തിറങ്ങിയത്. കൊടൈകനാൽ തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ഹിൽ സ്‌റ്റേഷനാണ്, കൂടാതെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ഗുണ ഗുഹ ഇവിടുത്തെ പിക്‌നിക് കേന്ദ്രങ്ങളിൽ ഒന്നാണ്. 1991ൽ കമൽഹാസൻ അഭിനയിച്ച ‘ഗുണ’ എന്ന സിനിമയുടെ ചിത്രീകരണം അവിടെ നടന്നതിനാലാണ് ഇതിന് ഗുണ ഗുഹ എന്ന് പേര് ലഭിച്ചത്. അതുവരെ ‘ചെകുത്താന്റെ അടുക്കള’ എന്നാണ് വിളിച്ചിരുന്നത്. ‘കൺമണി’ എന്ന ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും ചിത്രത്തിന്റെ വൻ പ്ലസ് പൊയന്റ് ആയിരുന്നു.
ഇതിലെല്ലാം ഉപരി ചിത്രം പറഞ്ഞത് ഒരു യഥാർഥ കഥയാണ് എന്നത് വലിയതോതിൽ ചിത്രത്തിന്റെ മെഗാ വിജയത്തെ സ്വദീനിച്ചിട്ടുണ്ട്. യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ് ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ വളരെ വലിയതോതിൽ സോഷ്യൽ മീഡിയയിലെല്ലാം ശ്രദ്ധ നേടിയിരുന്നു.
