Malayalam
നിങ്ങള്‍ ഒരു ഭാഗ്യവാനാണ്… ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ‘ ജാതകന്‍ ‘ ; പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ബാലചന്ദ്രമേനോന്‍
നിങ്ങള്‍ ഒരു ഭാഗ്യവാനാണ്… ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ‘ ജാതകന്‍ ‘ ; പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ബാലചന്ദ്രമേനോന്‍
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് ആശംസകള്‍കൊണ്ട് നിറയുകയാണ്. ഹൃദ്യമായി കുറിപ്പിലൂടെ മെഗാസ്‌റ്റാറിന് ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. വര്‍ഷങ്ങളായുളള അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ഈ സന്തോഷം മമ്മൂട്ടി നേടിയെടുത്തതെന്ന് അഭിപ്രായപ്പെടുന്നു ബാലചന്ദ്ര മേനോന്‍. പണ്ട് സ്‌ക്രീനില്‍ കാണുമ്ബോള്‍ കൂളിംഗ് ഗ്ളാസ് വെച്ച നിങ്ങളോടുളള അസൂയയാലാണ് മലയാളികള്‍ ഒന്നടങ്കം കൂവിയിരുന്നത് എന്ന് മമ്മൂട്ടിയോട് ഫേസ്‌ബുക്കില്‍ കുറിച്ച കുറിപ്പിലൂടെ പറയുന്നു ബാലചന്ദ്രമേനോന്‍.
ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പ് ;
മമ്മൂട്ടി, ഇന്നത്തെ “BIRTHDAY BOY” ക്കുള്ള എന്റെ കുറിപ്പാണിത് ….. ആദ്യം തന്നെ പറയട്ടെ , നിങ്ങള്‍ ഒരു ഭാഗ്യവാനാണ് … ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍… കുടുംബസ്ഥനെന്ന നിലയില്‍… അങ്ങിനെ പലതിലും …
ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ‘ ജാതകന്‍ ‘ എന്നര്‍ത്ഥം. നന്നായിരിക്കട്ടെ…! നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വര്‍ഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേര്‍ത്തു വായിക്കണം . ഞാനിന്നും ഓര്‍ക്കുന്നു , സിനിമയില്‍ ഒരു കാലഘട്ടത്തില്‍, നിങ്ങള്‍ പ്രത്യക്ഷമാവുമ്ബോള്‍ ഒന്നടങ്കം കൂവല്‍ ഉതിര്‍ത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു .
സുന്ദരനായ നിങ്ങള്‍ കൂളിംഗ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോള്‍ അവന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത് . …. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രികരിച്ചു . ‘മമ്മൂട്ടിയുടെ ജാഡ ‘ എന്നൊരു പ്രയോഗം തന്നെ നിലവില്‍ വന്നു. എന്നാല്‍ ആ ജാടയെയൊക്കെ മറികടന്ന് നിങ്ങള്‍ സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു ; അവര്‍ക്കു നിങ്ങള്‍ ‘മൊഞ്ചുള്ള മമ്മൂക്കയായി ‘…
സബാഷ്! ഇനി നാം തമ്മിലുള്ള കാര്യം . ഞാന്‍ നിങ്ങളെ ആദ്യമായി കാണുന്നത് എന്നാണെന്നു അറിയാമോ ? നിങ്ങളറിയാതെയാണ് .
നിങ്ങളെ അടി മുതല്‍ മുടി വരെ ഞാന്‍ ഉറ്റു നോക്കി കണ്ടിരുന്നു . ശരിക്കും ഒരു ‘പെണ്ണ് കാണല്‍’ പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ . ഈ പെണ്ണ് കാണല്‍ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു . സെഞ്ച്വറി രാജുമാത്യുവും കൊച്ചുമോനും .
ഒരു ക്ലൂ കൂടി പറയാം അന്ന് നിങ്ങളുടെ പേര് മമ്മൂട്ടി എന്നായിരുന്നില്ല . ‘സജിന്‍ ‘എന്നായിരുന്നു . (ഇതിന്റെ വിശദവിവരങ്ങള്‍ എന്റെ തന്നെ “filmy FRIDAYS ” SEASON 3 ല്‍ ഞാന്‍ വിശദമായി പിന്നെ പരാമര്‍ശിക്കുന്നുണ്ട്) . പിന്നെ, ഞാന്‍ നേരിട്ട് കാണും മുന്‍പ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടന്‍ സുകുമാരനായിരുന്നു .
“വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ” എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് സുകുമാരന്‍ എന്റെ “കലികയുടെ ” സെറ്റില്‍ എത്തുന്നത് . സംസാര മധ്യേ സുകുമാരന്‍ പറഞ്ഞു : “ഇക്കഴിഞ്ഞ സിനിമയില്‍ എന്റെ കൂടെ ഒരു ചെറുപ്പക്കാരന്‍ അഭിനയിച്ചു .മമ്മൂട്ടി.”. തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു . “അവന്‍ ആള്‍ ‘അപകടകരിയാ..'”..
പ്രതീക്ഷക്കു വക നല്‍കുന്ന നടന്‍ എന്നാണു സുകുമാരന്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി . മമ്മൂട്ടി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് മമ്മൂട്ടി ആയിട്ടു തന്നെ, “ചിരിയോ ചിരി”യില്‍ . പിന്നീട് “ശേഷം കാഴ്ചയില്‍ ” ഒരു സ്വിമ്മിങ് കോച്ച് ആയിട്ട് .അതുകഴിഞ്ഞാല്‍ “നയം വ്യ്കതമാക്കുന്നു ” എന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും . എന്നെ മൊത്തത്തില്‍ UNSAFE ആക്കിയ SAFE എന്ന വിതരണക്കമ്ബനിയുടെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ആ ചിത്രം തെല്ലൊന്നുമല്ല എന്നെ സഹായിച്ചത് .എന്നാല്‍ നിങ്ങള്‍ കൂട്ടത്തില്‍ ഒരു കൊടും ക്രൂരത കൂടി കാട്ടി .
ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് എനിക്ക് രണ്ടാഴ്ച സമയമേ തന്നുള്ളൂ .. ആ സമയത്തു നടക്കേണ്ടിയിരുന്ന ഒരു മമ്മൂട്ടി ചിത്രം പെട്ടന്ന് ക്യാന്‍സല്‍ ആയി . ആ ഡേറ്റ് എനിക്ക് സമ്മാനിച്ചിട്ടു മമ്മൂട്ടി പറഞ്ഞു : “ഇപ്പോഴത്തെ ചുറ്റുപാടില്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സിനിമ …അത് നിങ്ങള്‍ക്കുമാത്രമേ കഴിയൂ “….. (അതേപ്പറ്റി ഇനിയുമുണ്ട് ഒത്തിരി പറയാന്‍ .അത് SEASON 3 ല്‍ ആവാം) രാപ്പകല്‍, കുഞ്ഞനന്തന്റെ കട , ഏറ്റവും അടുത്തു റിലീസാകാനിരിക്കുന്ന “വണ്‍ ” എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും ഞാന്‍ നിങ്ങളുടെ കൂടെ വരുന്നുണ്ട് .
ഇത്രയും കുറച്ചു സിനിമകളില്‍ മാത്രമേ നമ്മള്‍ സഹകരിച്ചുള്ളുവെങ്കിലും നമ്മള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധം തീര്‍ത്തെടുത്തു . ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം . എല്ലാവരും എന്നെ മേനോന്‍ എന്ന് വിളിക്കുമ്ബോള്‍ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതല്‍ എന്നെ ‘ മിസ്റ്റര്‍ മേനോന്‍’ എന്നേ വിളിക്കുകയുള്ളു . അതാണ് മമ്മൂട്ടി….
എല്ലാവരും ആശംസകള്‍ നേരുന്ന ഈ ദിനത്തില്‍ ഞാനും നിങ്ങള്‍ക്കും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നു . ഇനി ഒരു സ്വകാര്യം ….ആരുംകേള്‍ക്കണ്ട .. അറിഞ്ഞോ അറിയാതെയോ പൗരുഷത്തിന്റെ പ്രതീകമായ നിങ്ങളുടെ ഉള്ളില്‍, അതായതു മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു “കൊച്ചു കുട്ടി” ഒളിഞ്ഞിരിക്കുന്നത് ഞാന്‍ അറിയുന്നു . “ശേഷം കാഴ്ചയുടെ “ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒരു രാത്രി മടക്കയാത്രയില്‍ നിങ്ങള്‍ അന്തം വിട്ട് കാറോടിച്ചപ്പോഴും , “നയം വ്യക്തമാകുന്നു” തിരുവന്തപുരം ഷൂട്ടിങ് വേളയില്‍ എന്റെ വീട്ടില്‍ ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ എന്നെ മക്കളുമൊത്ത് ക്യാമെറയില്‍ പകര്‍ത്താന്‍ നിങ്ങള്‍ വെമ്ബല്‍ കാട്ടിയപ്പോഴും, എന്തിനേറെ “നയം ….” ഷൂട്ടിങ് കഴിഞ്ഞു പോകവേ എല്ലാവരും കേള്‍ക്കെ , “ഞാന്‍ ഈ പടത്തില്‍ അഭിനയിച്ചിട്ടേയില്ല …മിസ്റ്റര്‍ മേനോനെ അനുകരിച്ചിട്ടേയുള്ളു…’
എന്ന് പറഞ്ഞപ്പോഴുമൊക്കെ നിങ്ങളിലെ ആ ‘കുട്ടിയെ’ ഞാന്‍ അടുത്തു കണ്ടിട്ടുണ്ട് …. അവനെ എന്നും നിങ്ങള്‍ കൂടെ കൂട്ടണം . അവനാണ് നിങ്ങള്‍ക്ക് സുഗന്ധം പകരുന്നത് … അവനാണ് നിങ്ങളുടെ ചിരിക്ക് നൈര്‍മ്മല്യം പകരുന്നത് …. ഏവരെയും പോലെ ഞാനും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ! that’s ALL your honour !
