Malayalam
അഭിനയ രംഗത്തേക്ക് വരുന്നതിനോട് പൊതുവെ കുടുംബാംഗങ്ങള്‍ക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല; ഇനി സിനിമയിലേയ്ക്ക് ഒരു തിരിച്ചു വരവ് ഇല്ല.., കാരണം ഇതാണ്;
അഭിനയ രംഗത്തേക്ക് വരുന്നതിനോട് പൊതുവെ കുടുംബാംഗങ്ങള്‍ക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല; ഇനി സിനിമയിലേയ്ക്ക് ഒരു തിരിച്ചു വരവ് ഇല്ല.., കാരണം ഇതാണ്;
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നമ്മള്. സംവിധായകന് കമല്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രേണുക മേനോന്. ക്യാമ്പസ് പശ്ചാത്തലത്തില്‍ സംവിധായകന് കമല്‍ ഒരുക്കിയ നമ്മള് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നെത്തിയ താരമായിരുന്നു രേണുക മേനോന്. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
പിന്നീട് മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വര്‍ഗം, പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം തെലുങ്കിലും തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2006 ന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രേണുകയിപ്പോള്‍. നല്ലൊരു റോളിലേക്ക് വിളിക്കുകയാണെങ്കില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേണുകയുടെ മറുപടി. അവിടെ അത്രമാത്രം ആളുകളെ കിട്ടാത്ത ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള രേണുകയുടെ ചോദ്യം.
സിനിമയെ വളരെയധികം സ്നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നില്ക്കുന്ന നിരവധി പേര് മലയാളത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലും അവരെപ്പോലുള്ളവര്‍ ചെയ്യുന്നതാവും നല്ലതെന്നായിരുന്നു രേണുകയുടെ മറുപടി. നമ്മള് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സിദ്ധാര്‍ത്ഥുമായി സ്ഥിരം അടിയായിരുന്നെന്നും എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യംപിടിപ്പിക്കുക സിദ്ധാര്‍ത്ഥിന്റെ രീതി ആയിരുന്നെന്നും രേണുക പറയുന്നു. സിദ്ധു ഭയങ്കര രസികനാണ്. സംസാരിക്കുമ്പോള്‍ എപ്പോഴും കളിയാക്കിക്കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും. നമ്മളെ ചൊറിഞ്ഞുകൊണ്ടിരിക്കുക എന്ന് പറയില്ലേ. എന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് അത് പരിചയമാണ്. സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. പക്ഷേ എന്നെ കളിയാക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും.
നമ്മള് സിനിമയ്ക്ക് ശേഷം ദുബായില്‍ ഞങ്ങള്‍ ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ കഴിഞ്ഞ് പിരിയാന്‍ നേരം എന്നെ ഹഗ്ഗ് ചെയ്തുകൊണ്ട് ‘ നീയൊരു അഹങ്കാരിയാണെന്നായിരുന്നു ഞങ്ങള്‍ പലരും കരുതിയതെന്നും ഇപ്പോഴാണ് നീയൊരു പാവമാണെന്ന് മനസിലായതെന്നും’ പറഞ്ഞു. അന്ന് ഭായ് പറഞ്ഞ് പിരിഞ്ഞതാണ്.
അതുപോലെ ജിഷ്ണുവിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജിഷ്ണുവിനൊപ്പം വേറെയും സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നു ആളായിരുന്നു ജിഷ്ണു. ജിഷ്ണുവിന്റെ മരണവാര്‍ത്ത ഭയങ്കര ഷോക്കായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴും രാഘവന് അങ്കിളിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടമാണ്, രേണുക പറയുന്നു.
അഭിനയ രംഗത്തേക്ക് വരുന്നതിനോട് പൊതുവെ കുടുംബാംഗങ്ങള്‍ക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല. ചെറുതായി മോഡലിംഗൊക്കെ ചെയ്യാറുണ്ടായിരുന്നു. മാസികയുടെ കവര്പേജുകളിലൊക്കെ വരാറുണ്ടായിരുന്നു. അച്ഛന് ഹൈക്കോടതിയിലെ അഭിഭാഷകനാണ്, ടാക്സ് പ്രാക്ടീഷണറുമാണ്. അച്ഛന്റെ ക്ലൈയന്സില് പലരും സിനിമയുമായി ബന്ധമുള്ളവരൊക്കെയുണ്ടായിരുന്നു. മകളുടെ ഫോട്ടോയെടുത്തോട്ടെയെന്നൊക്കെ അവര്‍ ചോദിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല.
കുഞ്ചാക്കോ ബോബന്റെ സിനിമയായ മായാമോഹിതചന്ദ്രനിലേക്കായിരുന്നു ആദ്യം വിളിച്ചത്. സത്യന് അന്തിക്കാടിന്റെ അസോസിയേറ്റായിരുന്നു ഈ ചിത്രത്തിലേക്ക് വിളിച്ചത്. എന്തുകൊണ്ടോ ആ സിനിമ നടക്കാതെ പോവുകയായിരുന്നു. ഈ സിനിമ സ്വീകരിക്കണോ വേണ്ടയോ എന്ന് തുടക്കത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. സത്യന് അന്തിക്കാട് ശൈലിയിലുള്ള സിനിമയായിരുന്നു. സിനിമയുടെ മുക്കാല്ഭാഗത്തോളമുള്ള ചിത്രീകരണവും നടന്നിരുന്നു. ആ സമയത്ത് തന്നെയാണ് നമ്മളിലേക്ക് അവസരം ലഭിച്ചതെന്നും രേണുക പറയുന്നു.
പ്ലസ് ടു പഠനത്തിനിടയിലായിരുന്നു അത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോഴായിരുന്നു നമ്മളിലെ അണിയറപ്രവര്‍ത്തകരെ കണ്ടത്. മോള് അകത്തേക്ക് പൊക്കോ, അമ്മയോടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ കല്യാണാലോചനയായിരിക്കുമെന്നായിരുന്നു കരുതിയത്. നല്ല നീളമുള്ളതിനാല്‍ ആ സമയത്ത് കല്യാണാലോചനയുമായി ചിലരൊക്കെ വരാറുണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെയായിരിക്കുമെന്നായിരുന്നു കരുതിയത്. അങ്ങനെയായിരുന്നു കരുതിയത്. അപ്പോഴാണ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കുള്ള അവസരമാണെന്ന് മനസ്സിലാക്കിയത്.
കമല്‍ സാറിന്റെ ചിത്രത്തിലേക്കുള്ള അവസരമായിരുന്നു അത്. അന്ന് സ്ക്രീന്‍ ടെസ്റ്റൊന്നും നടത്തിയിരുന്നില്ല. പിന്നെ ചിത്രീകരണത്തിനായി വിളിക്കുകയായിരുന്നു. ആ ചിത്രത്തില്‍ എല്ലാരും പുതുമുഖമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന സമയത്തും ഇത് ചെയ്യണോയെന്നുള്ള ടെന്‍ഷനുണ്ടായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ സമയത്തെ ബ്രേക്കിനിടയിലായിരുന്നു നമ്മളില്‍ അഭിനയിച്ചത്. ഇനിയെന്ത് എന്ന കാര്യത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. ഭയങ്കര ഷൈ ആയിരുന്നു. മലയാളത്തില്‍ ചെയ്യുമ്പോഴെല്ലാം മടിയുണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോഴാണ് അതില്ലാതായതെന്നും രേണുക പറയുന്നു.
തനി തൃശ്ശൂര്‍ ഭാഷയിലായിരുന്നു സംസാരിച്ചത്. നമ്മള് ചെയ്യുന്ന സമയത്ത് അവരെല്ലാം കളിയാക്കായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഡീമോട്ടിവേറ്റഡാവുകയായിരുന്നു. മലയാളികള്‍ കളിയാക്കിക്കൊണ്ടായിരുന്നു മോട്ടിവേഷന്‍ തന്നത്. അങ്ങനെയാണ് സ്ട്രോംഗായി മാറിയത്. സ്ലാംഗൊക്കെ പറഞ്ഞുള്ള കളിയാക്കലുകള്‍ ഏറെയായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോള്‍ ആ പ്രശ്നമുണ്ടായിരുന്നില്ല. ആളുകള്‍ നന്നായി ചെയ്തു എന്ന പറഞ്ഞ് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. എനിക്ക് അങ്ങനെയൊക്കെ ചെയ്യാനാവുമോയെന്നൊക്കെ സ്വയം തോന്നിയിട്ടുണ്ട്.
