Malayalam
‘മമ്മൂട്ടിയാണ് നായകന് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ എന്റെ മനസ്സമാധാനം നഷ്ടപ്പെടും’; സത്യന് അന്തിക്കാട് മമ്മൂട്ടിയാണ് തന്റെ അടുത്ത സിനിമയിലെ നായകനെന്ന് പ്രഖ്യാപിക്കാന്‍ പറഞ്ഞ സംഭവത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്
‘മമ്മൂട്ടിയാണ് നായകന് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ എന്റെ മനസ്സമാധാനം നഷ്ടപ്പെടും’; സത്യന് അന്തിക്കാട് മമ്മൂട്ടിയാണ് തന്റെ അടുത്ത സിനിമയിലെ നായകനെന്ന് പ്രഖ്യാപിക്കാന്‍ പറഞ്ഞ സംഭവത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്
70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നമ്മുടെ മമ്മൂക്കയ്ക്ക് അങ്ങനെ ഒരു വയസ്സ് കൂടി കുറയുകയാണ് എന്നാണ് ജോണ്‍ ബ്രിട്ടാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തൃശൂരില്‍ വെച്ച് നടന്ന കൈരളി- കതിര് അവാര്‍ഡില്‍ സത്യന് അന്തിക്കാട് മമ്മൂട്ടിയാണ് തന്റെ അടുത്ത സിനിമയിലെ നായകനെന്ന് പ്രഖ്യാപിക്കാന്‍ പറഞ്ഞ സംഭവത്തെ കുറിച്ചും എന്താണ് നേരത്തെ പറയാതിരുന്നതിനെ കുറിച്ചുമാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നുണ്ട്.
ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്:
നമ്മുടെ മമ്മൂക്കയ്ക്ക് അങ്ങനെ ഒരു വയസ്സ് കൂടി കുറയുകയാണ്. ജീവിതത്തിലെ ദുഷ്കരം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടമാണ് എന്റെ സ്കൂള്‍ ബോര്‍ഡിങ് ജീവിതം. ഏറ്റവും നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ഈ കാലയളവ് പ്രദാനം ചെയ്തിട്ടുണ്ടെങ്കിലും സന്തോഷ-സ്വാതന്ത്ര്യ സൂചികയില്‍ വളരെ താഴെയായിരുന്നു ആ ഘട്ടം. എസ്എസ്എല്‍സി കഴിഞ്ഞ് ബോര്‍ഡിങ്ങിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് കോളേജ് ക്യാമ്പസിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ എന്റെ കണ്ണിലുടക്കിയ ആദ്യ ചിത്രങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. 1981ലാണ് ഞാന്‍ കോളേജില്‍ പ്രവേശിക്കുന്നത്.
പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘സ്ഫോടനം’ എന്ന ബിഗ്ബജറ്റ് സിനിമയുടെ മുഴുവന്‍ പേജ് പരസ്യത്തിലെ മമ്മൂട്ടിയുടെ മുഖം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. കണ്ടുപരിചയിച്ച സിനിമാ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭാവതലങ്ങള്‍ സമ്മാനിച്ച രൂപമായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ മമ്മൂക്കയുടെ മിക്കവാറും ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സിനിമാനിരൂപണം നടത്താനുള്ള പ്രാഗല്ഭ്യം എനിക്കില്ലെങ്കിലും മമ്മൂട്ടി എന്ന നടന്റെ സമര്‍പ്പണബോധവും പ്രതിബദ്ധതയും കഠിനാധ്വാനവും പരീക്ഷണങ്ങളുമൊക്കെ എന്റെ കണ്മുന്‍മ്പിലുണ്ട്. മെത്തേഡ് ആക്ടിംഗിന്റെ ദീപ്തമായ ഒട്ടേറെ ബഹിര്സ്ഫുരണങ്ങള് ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടി എന്ന നടനിലൂടെ സഫലമായി.
ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ മിക്കവാറും സൂപ്പര്‍സ്റ്റാറുകള്‍ തങ്ങളുടെ വിപണിമൂല്യമുള്ള ശൈലികളിലും ചേഷ്ടകളിലും അഭിനയത്തെ ഒതുക്കി നിര്‍ത്തിയപ്പോള്‍ പരീക്ഷണങ്ങളുടെ അനന്തമായ വിഹായസ്സാണ് മമ്മൂട്ടി സൃഷ്ടിച്ചത്. തന്റെ സ്വതസിദ്ധമായ ആകാരശൈലികളെ ബുള്‍ഡോസര്‍ വച്ച് തകര്‍ത്തെറിഞ്ഞാണ് പുതിയ കഥാപാത്രങ്ങളുടെ ഭാവുകത്വം സൃഷ്ടിച്ചത്. മമ്മൂട്ടി എന്ന നടന് ഭംഗിയും അഭിനയമികവും കൊണ്ട് രസക്കൂട്ടുകള്‍ സൃഷ്ടിച്ച് നിറഞ്ഞുനില്ക്കാന് കഴിയുമായിരുന്നപ്പോഴാണ് തീക്ഷ്ണമായ അഭിനയ പന്ഥാവിലൂടെ മുന്നോട്ടുപോയത്. എന്‍ എന്‍ കക്കാടിന്റെ ‘വഴി വെട്ടുന്നവര്‍’ എന്ന കവിത ഞാന്‍ കോളേജ് കാലത്ത് പലതവണ വായിച്ചതാണ്.
പെരുവഴി കണ്മുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
വഴിവെട്ടാന് പോകുന്നവനോ
പല നോമ്പുകള്‍ നോല്ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം……….
മമ്മൂട്ടി അതുപോലെ കല്ലുംമുള്ളും പ്രതിബന്ധങ്ങളും അതിജീവിച്ചാണ് മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രങ്ങള്‍ക്ക് അലകും പിടിയും സമ്മാനിച്ചത്. മമ്മൂട്ടിയെപ്പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. ഒന്നുപോലും കാലഹരണപ്പെട്ടില്ല എന്ന് മാത്രമല്ല ചിലരൊക്കെ പതിറ്റാണ്ടുകള്‍ കഴിഞ്ഞും പുതിയ ഭാവുകത്വം ആര്‍ജിച്ച് വന്നുനില്ക്കുകയാണ്. തൃശ്ശൂരില്‍ നടന്ന കൈരളി-കതിര് അവാര്‍ഡില്‍ സത്യന് അന്തിക്കാട് ഉണ്ടായിരുന്നു. തന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന് എന്ന് കുശലം പറഞ്ഞ വേളയില്‍ എന്നോട് സൂചിപ്പിച്ചു. ചെയര്മാന് എന്ന നിലയ്ക്ക് മമ്മൂട്ടി ആ വേദിയില്‍ ഉള്ളതുകൊണ്ട് തന്നെ ഈ കാര്യം പരസ്യപ്പെടുത്തണം എന്നായി ഞാന്‍. പ്രസംഗിക്കാനുള്ള തന്റെ ഊഴം വന്നപ്പോള്‍ സത്യന് ഇത് പ്രഖ്യാപിക്കുകയും ഹാളില്‍ ഹര്‍ഷാരവം ഉയരുകയും ചെയ്തു. തുടര്‍ന്ന് സത്യന് പറഞ്ഞതാണ് ശ്രദ്ധേയം.
‘മമ്മൂട്ടിയാണ് നായകന് എന്ന് ഞാന്‍ അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിരുന്നില്ല. അതിനൊരു കാരണമുണ്ട്. അദ്ദേഹമാണ് എന്റെ ചിത്രത്തിലെ നായകന് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ എന്റെ മനസ്സമാധാനം നഷ്ടപ്പെടും. പിന്നീട് മമ്മൂട്ടി തന്റെ യാത്രയിലുടനീളം ആ കഥാപാത്രത്തെക്കുറിച്ചും ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും, സംസാരിക്കുന്ന ഭാഷയെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഒരു കഥാപാത്രത്തെ നന്നാക്കാന്‍ വേണ്ട ആവശ്യവും അനാവശ്യമായ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കും. ഒരു നടന്റെ ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അഭിനിവേശവുമാണ് ഇതിനുള്ള കാരണം. പക്ഷേ എന്റെ സമാധാനം അന്ന് മുതല്‍ നഷ്ടപ്പെടും. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല.’ മമ്മൂട്ടി എന്ന നടന്റെ നഖചിത്രമാണ് സത്യന് ഈ വാക്കുകളിലൂടെ കോറിയിട്ടത്.
എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുള്ള കാര്യം പുതിയ കാര്യങ്ങളോടുള്ള മമ്മൂട്ടിയുടെ കൗതുകമാണ്. പുതിയ സാങ്കേതികവിദ്യയാകാം സാമൂഹികവിഷയങ്ങളാകാം….. അറിയാനുള്ള അഭിവാഞ്ഛ അപാരമാണ്. മാറിമറിയുന്ന രാഷ്ട്രീയത്തെക്കുറിച്ച് ആകുലപ്പെട്ട് അദ്ദേഹം ഫോണില്‍ സംസാരിക്കാറുണ്ട്. ഞാന്‍ പറയും ഈ വാര്‍ത്തയും ചര്‍ച്ചയും കാണുന്ന പരിപാടി മമ്മൂക്ക അവസാനിപ്പിക്ക്, വെറുതെ എന്തിനു മനസ്സ് അസ്വസ്ഥപ്പെടുത്തണം എന്ന്. ഒന്നു രണ്ടു ദിവസം സംയമനം പാലിക്കും. മൂന്നാം ദിവസം പഴയപടി അന്വേഷണങ്ങളും നിഗമനങ്ങളും വ്യാഖ്യാനങ്ങളും അസ്വസ്ഥതകളുമായി ഫോണിന്റെ മറുതലയ്ക്കല്‍ അവതരിക്കും. അത്രകണ്ട് സമൂഹത്തിലേക്ക് ഇഴുകിച്ചേര്‍ന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. സമൂഹത്തിന്റെ ഏത് സ്പന്ദനത്തിലും അദ്ദേഹം നെഞ്ചും കാതും കൊടുക്കും.
കൈരളി ചെയര്മാന് എന്ന നിലയില്‍ പല രൂപത്തിലും ഭാവത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ എനിക്ക് തരാറുമുണ്ട്. അദ്ദേഹം നല്കിയ ഒരു നിര്‍ദേശം ഞാന്‍ ഇടയ്ക്ക് മനസ്സില്‍ മന്ത്രിക്കാറുണ്ട്. നമ്മള് പലതവണ പറഞ്ഞാലും മാറാത്ത ചിലരെ കുറിച്ചോര്‍ത്ത് അസ്വസ്ഥമാകുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നമ്മുടെ തലയിലെ സോഫ്റ്റ്വെയര് അല്ല മറ്റൊരാളുടെ തലയില്‍. ആ സോഫ്റ്റ്വെയറില് മാറ്റംവരുത്താന്‍ കഴിയാത്തതുകൊണ്ട് നമ്മള് തലയിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല. ഉപദേശം തന്നയാള്‍ ഇത് പാലിക്കുന്നുണ്ടാകുമോ ആവോ?!
ചിലരൊക്കെ ചിലര്‍ ആയതിന്റെ കാരണമെന്താണെന്ന് പലപ്പോഴും നമ്മള് ആലോചിക്കാറുള്ള കാര്യമാണ്. നമുക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ അവരെക്കൊണ്ട് കഴിഞ്ഞു എന്നായിരിക്കും നമ്മള് അനുമാനിക്കുക. എന്നാല്‍ ആഗ്രഹങ്ങളില്‍ അഭിരമിക്കാതെ കൈക്കുമ്പിളില്‍ ഉള്ളതുപോലും തിരസ്കരിക്കാന്‍ തയ്യാറാകുന്നതായിരിക്കാം അവരെ മുന്നോട്ട് തള്ളുന്ന ഘടകം. താരത്തിളക്കം സമ്മാനിക്കുന്ന തനതായ അവസരങ്ങളും ആനുകൂല്യങ്ങളും ഉണ്ട്, എന്നാലും ഇവയില്‍ പലതും വേണ്ടെന്നുവച്ചതിന്റെ പരിണാമം കൂടിയാണ് മമ്മൂക്ക എന്ന പ്രതിഭാസം.
