ആ സമയത്ത് ഇവര്‍ എല്ലാവരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു, ഷഫ്നയും ശില്പയും തന്നെ വിളിച്ച് കരയുകയായിരുന്നു,സംഭവത്തെ കുറിച്ച് ടി വിയില്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തനിക്ക് കൈയും കാലും വിറയ്ക്കുകയായിരുന്നു; കേസില്‍ അതിജീവിതയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് സയനോര
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിജീവിതയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് ഇതിനോടകം എത്തിയത്. ഇപ്പോഴിതാ അതിജീവിതയ്ക്ക് ഒപ്പം നില്ക്കാന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയുടെ സുഹൃത്തും ഗായികയുമായ സയനോര ഫിലിപ്പ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സയനോരയുടെ തുറന്ന് പറച്ചിൽ.
ഗായികയുടെ വാക്കുകളിലേക്ക്…
അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ അവസരം നിഷേധിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു. അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നത് അവളുടെ ദുഖം എന്റേയും ദുഖമാണെന്ന തിരിച്ചറിവിലാണെന്നും സയനോര ഫിലിപ്പ് വ്യക്തമാക്കി. ആ യാത്രയില്‍ അവളുടെ ദുഃഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഃഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മളുടെ എല്ലാവരുടെയും ദുഃഖമായിരുന്നു ഒരുമിച്ചിട്ടുള്ളത്.
നീ ഞാന്‍ എന്ന കോണ്‍സെപ്റ്റ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നും സയനോര പറഞ്ഞു. സംഭവം നടന്ന ദിവസത്തെ കുറിച്ചും സയനോര വിശദമാക്കി. സംഭവം നടന്ന ദിവസം എനിക്ക് നല്ല ഓര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവര്‍ എല്ലാവരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിമാരായ ഷഫ്നയും ശില്പയും തന്നെ വിളിച്ച് കരയുകയായിരുന്നു എന്നും സയനോര പറയുന്നു. സംഭവത്തെ കുറിച്ച് ടി വിയില്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തനിക്ക് കൈയും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല
താന്‍ ഇങ്ങനെ അവള്‍ക്കൊപ്പം ( അതിജീവിത ) നില്ക്കാന് തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും സയനോര പറഞ്ഞു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വമെന്ന് സയനോര ചോദിക്കുന്നു. ഇനി ഇപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും തനിക്ക് ചിന്തിക്കാന്‍ പറ്റില്ലെന്നും സയനോര ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതില്‍ തന്റെ പിതാവ് വളരെ അഭിമാനിക്കുന്നുണ്ട്
‘ഞാന്‍ ഇങ്ങനൊരു സ്റ്റാന്റ് എടുത്തതില്‍ ഡാഡി വളരെ പ്രൗഡ് ആണ്. ഡാഡി മാത്രമല്ല ഫുള്‍ ഫാമിലി സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ഭാഗമായിരുന്നു. എന്റെ ഫാമിലിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്ക്കും,’ സയനോര അഭിമുഖത്തില്‍ പറഞ്ഞു. അതിജീവിതയ്ക്ക് അവസരം ലഭിക്കണമോ എന്നതില്‍ സമൂഹം ചിന്തിക്കണമായിരുന്നു സയനോര കൂട്ടിച്ചേര്‍ത്തു. അതിജീവിതയ്ക്കൊപ്പം നിന്നു എന്നതിനാല്‍ എനിക്കെന്റെ ചാന്‍സ് നഷ്ടപ്പെട്ടു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
ഇഷ്ടം പോലെ ചിലപ്പോള്‍ പോയിട്ടുണ്ടാവാം. ബട്ട് ഐ ഡോണ്ട് കെയര്‍, അത് എനിക്ക് പ്രശ്നമല്ല. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ് പറയുന്നത് എന്നായിരുന്നു സയനോര പറഞ്ഞത്. ഇങ്ങനെ ഒരു പ്രശ്നം സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടും ശക്തരായ എത്രയോ പേര്‍ക്ക് പ്രതികരിക്കാമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരൊക്കെ നമ്മളെ പ്രൊടക്ട് ചെയ്യും അല്ലെങ്കില്‍ ഇവര്‍ നമുക്ക് വേണ്ടി സംസാരിക്കും എന്ന് കരുതിയ ഒരുപാട് പേര് ഉണ്ടായിരുന്നു
അത്തരത്തില്‍ ഒരു പിന്തുണയും അതിജീവിതയ്ക്ക് കിട്ടാതെ വന്നപ്പോഴാണ്, എല്ലാവരും ചേര്‍ന്ന് അവളെ കുരിശില്‍ തളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഡബ്ല്യു സി സി ( വിമന്‍ കളക്ടീവ് ഇന്‍ സിനിമ ) പോലുള്ള സംഘടനകള്‍ ഉണ്ടായത് എന്നും സയനോര പറയുന്നു. ഇത്തരത്തില്‍ ഒരു സംഭവം ഇനി ഒരു സ്ത്രീയ്ക്കും സംഭവിക്കരുത് എന്ന ദൃഢനിശ്ചയത്തിന്റെ പേരിലാണ് ഡബ്ല്യു സി സി രൂപീകരിക്കുന്നത് എന്നും സയനോര പറഞ്ഞു. ഡബ്ല്യു സി സിയിലെ എല്ലാവര്ക്കും ഇത് നേരിടേണ്ടി വന്നിട്ടുണ്ട്
എന്നാലും ആ സഹോദരിയെ അല്ലെങ്കില്‍ ആ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തിയിട്ട് മാത്രമേ ഉള്ളൂ എന്നാണ് തങ്ങള്‍ ചിന്തിച്ചതെന്നും സയനോര പറഞ്ഞു. സമൂഹത്തില്‍ നിന്ന് നമ്മള് മാറ്റിനിര്‍ത്തപ്പെട്ടേക്കും ചിലപ്പോള്‍ വലിയ അവസരങ്ങള്‍ നമുക്ക് കിട്ടാതെ വരും. പക്ഷേ മനുഷ്യര്‍ എന്നുള്ള നിലയില്‍ നമ്മള് ചെയ്യേണ്ട ചില കടമകളുണ്ടെന്നും സയനോര പറഞ്ഞു. അത് നമ്മള് ചെയ്തേ മതിയാവൂ എന്നും അതിനകത്ത് ലാഭനഷ്ട കണക്കുകള്‍ പറഞ്ഞാല്‍ നമ്മള് മനുഷ്യരല്ല എന്നും സയനോര പറയുന്നു.
