Connect with us

ചോദ്യം ചെയ്യലിന് മറ്റെന്നാള്‍ ഹാജരാകണം; സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്ന് അറിയിച്ച് ദിലീപ്

Malayalam

ചോദ്യം ചെയ്യലിന് മറ്റെന്നാള്‍ ഹാജരാകണം; സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്ന് അറിയിച്ച് ദിലീപ്

ചോദ്യം ചെയ്യലിന് മറ്റെന്നാള്‍ ഹാജരാകണം; സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്ന് അറിയിച്ച് ദിലീപ്

ഓരോ ദിവസം കഴിയും തോറും നിര്‍ണായക ഘട്ടത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. മാത്രമല്ല, ഊര്‍ജിതമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും വെളിപ്പെടുകയാണ്. ഒടുവില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ചോദ്യം ചെയ്യലിനായി ദിലീപ് 28 ന് ക്രെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും എന്നാണ്. കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ദിലീപിനോട് മറ്റെന്നാള്‍ ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മറ്റന്നാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ചെന്നൈയിലേയ്ക്കാണ് താരം പോകുന്നതെന്നാണ് വിവരം.

അതേസമയം വധ ഗൂഢാലോചനക്കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സായ് ശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായിട്ടാണ് വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സായ് ശങ്കറിന്റെ ആവശ്യം. ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചുവെന്നാണ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ക്കെതിരായ ആരോപണം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയപ്പോഴുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കി എന്ന് അന്വേഷണ സംഘം പറയുന്ന ദിവസത്തിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് സായ് ശങ്കര്‍ കൊച്ചിയിലെത്തിയത്.

ജനുവരി 29ന് കൊച്ചിയില്‍ എത്തിയ സായ് ശങ്കര്‍ ആഡംബര ഹോട്ടലിലാണ് മുറിയെടുത്തത്. ജനുവരി 31വരെ ഈ ഹോട്ടലില്‍ താമസിച്ച രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജനുവരി 30നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്ന് പോലീസ് പറയുന്നു. 12500 രൂപ ദിവസ വാടകയുള്ള മുറിയിലാണ് സായ് ശങ്കര്‍ താമസിച്ചതത്രെ. ഇതിന്റെ ബില്ലുകള്‍ പോലീസിന് കിട്ടി. സായ് ശങ്കറുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയാണിപ്പോള്‍ പോലീസ്.

ദിലീപ് ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇയാള്‍ എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം, അന്വേഷണ സംഘം പ്രതികാരം ചെയ്യുമെന്നാണ് സായ് ശങ്കറുടെ പേടി. തൃപ്പൂണിത്തുറ ഹണിട്രാപ്പ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തതും ദിലീപിന്റെ കേസ് അന്വേഷിക്കുന്ന ബൈജു പൗലോസ് ആണ്.

വധഗൂഢാലോചന കേസില്‍ സായ് ശങ്കര്‍ പ്രതിയല്ല. സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ല എന്ന് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ശരിവച്ച ഹൈക്കോടതി സായ് ശങ്കറുടെ ഹര്‍ജി തീര്‍പ്പാക്കി. അന്വേഷണ സംഘത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഹൈക്കോടതി ഇടപെട്ടത്.

കേസില്‍ പ്രതിയാണെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയ്ക്ക് വകയുള്ളൂ. നിലവില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇക്കാര്യം കോടതി ശരിവച്ചു. ഇനി കേസെടുത്താല്‍ തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമായിരിക്കും സായ് ശങ്കറിനെതിരെ കേസ് വരിക എന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമക്കി തീര്‍പ്പാക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top