Malayalam
ഇന്നലെ ആ പതിവുവിളി ഇല്ല… പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും, ഒന്‍പതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ ; കുറിപ്പ്
ഇന്നലെ ആ പതിവുവിളി ഇല്ല… പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും, ഒന്‍പതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ ; കുറിപ്പ്
മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആറാട്ട് ഇന്ന് തിയേറ്ററുകൾ എത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
എത്തുന്ന ആറാട്ട് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യുമ്പോള്‍ വേണുച്ചേട്ടനും കോട്ടയം പ്രദീപും തന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന ജയനും ഇല്ലെന്ന ദുഖം ബി. ഉണ്ണികൃഷ്ണന് ഇന്നലെ പങ്കുവച്ചിരുന്നു.
ജയനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്നെ ബി. ഉണ്ണികൃഷ്ണന് പരിചയപ്പെടുത്തിയത് ജയന് ആയിരുന്നുവെന്നും ഹരിനാരായണന് ഫെയ്സ്ബുക്കില്‍ കുറിച്ചു. അവനുള്ള പ്രാര്‍ത്ഥനയാണ് ആറാട്ട് എന്നും ഹരിനാരായണന് പറയുന്നു.
ബി.കെ ഹരിനാരായണന്റെ കുറിപ്പ്:
‘നന്ദഗോപന്റെ ആറാട്ട്’ ഇറങ്ങുകയാണ്. സിനിമാപ്പാട്ടെഴുത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഗുരുനാഥനാണ് ഉണ്ണിസാര്‍. അവിടന്നങ്ങോട്ട് ഓരോ വഴിത്തിരിവിലും താങ്ങും, തണലും തന്നയാളാണ്. എപ്പോഴും, സാറിന്റെ സിനിമയിറങ്ങുന്നതിന്റെ തലേന്ന് ഹൃദയം ഇത്തിരി കൂടുതല്‍ മിടിയ്ക്കാറുണ്ട്. ഉണ്ണിസാറിന്റെ ഓരോ സിനിമ റിലീസിന്റെ തലേന്നും അവന്റെ കോള്‍ വരും. ‘ഡോ നീ എവിടെയാ.. നാളെ രാവിലെ എത്തില്ലേ ?
റിലീസിനു തൊട്ടുമുമ്പുള്ള എല്ലാ ജോലികളും കഴിഞ്ഞ് കോലഴിയില്‍ എത്തിയിട്ടേ ഉണ്ടാവൂ അവനപ്പോള്‍. പിറ്റേന്ന് കാലത്ത് പൂവണി ക്ഷേത്രത്തിലും വടക്കുംനാഥനിലും ഒക്കെ തൊഴുത് ആദ്യ ഷോവിന് അരമണിക്കൂര്‍ മുന്നെയെങ്കിലും അവന് തിയേറ്ററില്‍ എത്തും. ബൈജു ഉറപ്പായും കൂടെ കാണും. ‘ഡാ ഷമീര്‍ ഇപ്പൊ എത്താമെന്ന് പറഞ്ഞിട്ടുണ്ട്.’ സ്വന്തം സിനിമ ഇറങ്ങുന്നതിനേക്കാള്‍ വലിയ ടെന്‍ഷനാവും ആ മുഖത്ത്.
പടം തുടങ്ങിക്കഴിഞ്ഞാല്‍ ശ്രദ്ധ മുഴുവന്‍ കാണികളുടെ മുഖത്താണ്. ഇന്‍ട്രോ വര്‍ക്കായിട്ടില്ലേ ? ആ തമാശക്ക് ചിരി ഉണ്ടായില്ലേ ? ആളുകള്‍ക്ക് ലാഗ് ഫീല്‍ ചെയ്യുന്നുണ്ടോ ? അങ്ങനെ നൂറായിരം ചിന്തകളാണ് ഇന്റര്‍വെല്‍ ആയാല്‍ പലേടത്തേക്കും ഫോണ്‍ വിളിച്ച് ചോദിക്കലാണ് ..അവിടെ എങ്ങിനെ ? അപ്പുറത്തേ തിയ്യറ്ററില്‍ ആളുകളുണ്ടോ ? ഇന്ന സീനിലെ ഡയലോഗിന് കയ്യടിയുണ്ടോ ? ഈ സ്ഥലത്ത് ലാഗ് തോന്നിയോ ? …
തിരിച്ച് കയറുമ്പോഴും ടെന്‍ഷാനാണ് ആ മുഖത്ത്. കഴിഞ്ഞ് ഇറങ്ങുമ്പോള്‍ നമ്മളോട് പലവട്ടം ചോദിക്കും എങ്ങിനെ എന്ന്. പിന്നെ ‘എന്നാ നീ വിട്ടോ, സാറ് വിളിക്കുന്നു’ എന്നു പറഞ്ഞ് അടുത്ത ഫോണിലേക്ക് കടക്കും. .. സെക്കന്‍ഷോക്ക് ആള് കയറിക്കഴിഞ്ഞേ തിയേറ്റര്‍ പരിസരത്തു നിന്ന് വീട്ടിലേക്ക് മടക്കമുള്ളു. അടുത്ത ഒരാഴ്ചയോളം ഇത് തന്നെയാവും ദിനചര്യ.. വിരിഞ്ഞ പൂവിന് കാവല്‍ നില്ക്കുന്ന ചിത്രശലഭത്തെപ്പോലെ സിനിമക്ക് ചുറ്റും കാവലായി അവന് ..
ഇന്നലെ ആ പതിവുവിളി ഇല്ല. പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും. ഒന്‍പതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ .. ഉണ്ണി സാറിന്റടുത്ത് കൊണ്ടുപോയി പരിചയപ്പെടുത്തി ആദ്യമായി സിനിമയുടെ ഭാഗമാക്കിയവനാണ്. ഓരോ പാട്ടുവരുമ്പോഴും എഴുതുമ്പോഴും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് അവനോടാണ് ജയന്, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും പ്രാര്‍ത്ഥന കൂടിയാണ് ‘ആറാട്ട്’.
