Malayalam
മധുവിനെ ആദിവാസി എന്നു വിളിക്കരുത്, ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
മധുവിനെ ആദിവാസി എന്നു വിളിക്കരുത്, ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കേസുമായി ബന്ധപ്പെട്ട നിയമസഹായങ്ങള്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം മമ്മൂട്ടി അറിയിച്ചിരുന്നു. നടന്‍റെ പിആര്‍ ഓഫീസറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂക്ക ലഭ്യമാക്കുകയെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ മധു കൊല്ലപ്പെട്ടതിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.മധുവിനെ ആദിവാസി എന്ന് വിളിക്കരുത്. താന്‍ മധുവിനെ അനുജന്‍ എന്ന് വിളിക്കുന്നു എന്നാണ് മമ്മൂട്ടി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്.പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.
ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…
