Connect with us

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്..സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും വ്യക്തിജീവിതം തീര്‍ത്തും വേദനാജനകമായിരുന്നു; കുറിപ്പ് വൈറൽ

Malayalam

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്..സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും വ്യക്തിജീവിതം തീര്‍ത്തും വേദനാജനകമായിരുന്നു; കുറിപ്പ് വൈറൽ

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്..സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും വ്യക്തിജീവിതം തീര്‍ത്തും വേദനാജനകമായിരുന്നു; കുറിപ്പ് വൈറൽ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശ്രീവിദ്യ മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരം കൂടിയായിരുന്നു.

2006 ല്‍ താരം ഈ ലോകത്തോട് വിട പറഞ്ഞ് പോയിട്ടും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അത്രപ്പെട്ടെന്നൊന്നും താരത്തെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഇന്നും താരത്തിന്റെ പഴയ അഭിമുഖങ്ങളും താരത്തിന്റെ വാക്കുകളുമെല്ലാം വൈറലാകാറുണ്ട്.

മലയാളം മൂവീസ് ആന്‍ഡ് ഡേറ്റ ബേസ് എന്ന സിനിമാ ഗ്രൂപ്പില്‍ ശ്രീവിദ്യയുടെ അഭിനയ ജീവിതത്തെയും അവരുടെ വ്യക്തി ജീവിതത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് സുനില്‍ വെയ്ന്‍സ് പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഏതാണ്ട് 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നടി ശ്രീവിദ്യയുടെ വീട്ടിലേക്ക് പ്രശസ്ത തമിഴ് സംവിധായകന്‍ എ.പി.നാഗരാജന്‍ ആദ്യമായി വരുന്നത്.സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്ന ശ്രീവിദ്യയെ കണ്ട് അന്ന് നാഗരാജന്‍ ചോദിച്ചു
”ഈ കുട്ടി ആരാണ്” ??

പ്രശസ്ത സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെ മകളാണെന്നും,പേര് ശ്രീവിദ്യയെന്നാണെന്നും പറഞ്ഞ് നാഗരാജന് അവളെ പരിചയപ്പെടുത്തിയത് അയല്‍ക്കാരിയും അക്കാലത്തെ പ്രശസ്ത നടിയുമായ പത്മിനിയാണ് (തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി ത്രയത്തിലെ രണ്ടാമത്തെയാളാണ് പത്മിനി..’നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ വേഷം വഴിയാണ് പുതുതലമുറക്ക് പത്മിനിയെ പ്രധാനമായും പരിചയം)
വസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ എന്നറിഞ്ഞപ്പോള്‍ നാഗരാജന് അത്ഭുതം
അതിനിടയിലാണ് പത്മിനി,നാഗരാജനോട് മറ്റൊരു കാര്യം സൂചിപ്പിച്ചത്
”അണ്ണാ..സിനിമയില്‍ അഭിനയിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമുണ്ട്”
നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതിനും മുന്‍പേ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീവിദ്യക്ക് അവസരം കൈവന്നിരുന്നു.1962ല്‍ പുറത്തിറങ്ങിയ ‘നെഞ്ചില്‍ ഒരു ആലയം’ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് ശ്രീവിദ്യക്ക് ആദ്യം അവസരം വന്നത്.എന്നാല്‍ ശ്രീവിദ്യ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമെന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ ശ്രീവിദ്യയുടെ വീട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു

ഇതിന് ശേഷമാണ് നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതും അവളെക്കുറിച്ച് അന്വേഷിക്കുന്നതും ’10-17 വയസ്സുണ്ടാവില്ലേ ഇവള്‍ക്ക്’ എന്നാണ് ശ്രീവിദ്യയെ കണ്ടതും നാഗരാജന്‍ ചോദിച്ചത്.എന്നാല്‍ 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വീണ്ടും അത്ഭുതം

അന്ന് വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്ന ശ്രീവിദ്യയെ കയ്യോടെ പത്മിനി ‘തിരുവരുള്‍ ചെല്‍വര്‍’ എന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി.ശിവാജി ഗണേശന്‍ നായകനായ ആ സിനിമയില്‍,ഒരു ഗാനരംഗത്തില്‍ അഭിനയിക്കാനായിരുന്നു ശ്രീവിദ്യയെ പത്മിനി കൊണ്ട് പോയത്.ശിവപാര്‍വ്വതിമാരുടെ ഗാനരംഗം ശിവാജി ഗണേശന്‍ കാണുന്ന രംഗമായിരുന്നു അത്.ശിവന്റെ വേഷം ഒരു തെലുങ്ക് നടനും പാര്‍വതിയുടെ വേഷം ശ്രീവിദ്യയുമാണ് അവതരിപ്പിച്ചത്.ആദ്യ സിനിമ തന്നെ മറക്കാന്‍ കഴിയാത്ത കുറേയേറെ അനുഭവങ്ങള്‍ ശ്രീവിദ്യക്ക് സമ്മാനിച്ചു.ആദ്യ ദിവസം സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ സെറ്റിലെ ഒരു ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.രണ്ടാമത്തെ ടേക്കിന് ശ്രീവിദ്യയുടെ ഫ്‌ലാസ്‌ക് നിലത്ത് വീണുടഞ്ഞു
ചോദിക്കേണ്ടതിന് പകരം ”എന്താ കാറിയം” എന്നായിരുന്നു സെറ്റില്‍ ശ്രീവിദ്യ സ്ഥിരമായി ഉച്ചരിച്ചിരുന്നത്.പിന്നീട് നടന്‍ തിക്കുറുശ്ശിയുടെ ശിക്ഷണത്തിലാണ് ശ്രീവിദ്യ മലയാളം സ്വായത്തമാക്കിയത്
ചട്ടമ്പിക്കവലയുടെ സെറ്റില്‍ വച്ച് മറ്റൊരു സംഭവവും അരങ്ങേറി
ഷൂട്ടിനിടെ ഇടക്ക് സത്യന്‍,ശ്രീവിദ്യയോട് ചോദിച്ചു
‘നിനക്ക് ഈ രണ്ട് വലിയ കണ്ണുള്ളത് വേസ്റ്റ് ആണല്ലോ കൊച്ചേ’
അതെന്തേയെന്ന് ശ്രീവിദ്യ തിരിച്ചു ചോദിച്ചപ്പോള്‍ സത്യന്റെ മറുപടി ഇങ്ങനെ


????
‘നിന്റെ കണ്ണുകള്‍ നീ പ്രയോജനപ്പെടുത്തുന്നില്ല..ഒരാളെ കണ്ണ് കൊണ്ട് നോക്കുന്നതിനും മുഖം കൊണ്ട് നോക്കുന്നതിനും പ്രത്യേകതയുണ്ട്..നീ മുഖം കൊണ്ടാണ് നോക്കുന്നത്,അങ്ങനെ നോക്കരുത്.കണ്ണ് കൊണ്ട് ശ്രദ്ധിക്കൂ..അപ്പോഴേ ആളുകള്‍ നിന്റെ കണ്ണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കൂ’
????

തന്റെ കണ്ണുകളുടെ സാധ്യത ആദ്യമായി ശ്രീവിദ്യ മനസ്സിലാക്കിയത് സത്യന്റെ ഈ വാക്കുകളില്‍ നിന്നായിരുന്നു
ചട്ടമ്പിക്കവലക്ക് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്..ഒരുപിടി സിനിമകള്‍…ഒരുപാട് വേഷങ്ങള്‍
മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍
സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും ശ്രീവിദ്യയുടെ വ്യക്തിജീവിതം തീര്‍ത്തും വേദനാജനകമായിരുന്നു

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന അക്കാലത്തെ ഭൂരിഭാഗം സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്..ആഗ്രഹിക്കുന്നതെന്തും നിമിഷനേരം കൊണ്ട് ലഭിച്ചിരുന്ന ബാല്യം..പണമാകട്ടെ,വസ്ത്രമാകട്ടെ..എന്തും യഥേഷ്ടം ലഭിച്ചിരുന്ന കാലം
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം.എല്‍.വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ,അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും..ശ്രീവിദ്യ ജനിച്ച വര്‍ഷമായിരുന്നു മുഖപേശികള്‍ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അഭിനയത്തില്‍ നിന്ന് ഇടവേളയേടുക്കേണ്ടി വന്നത്.ശേഷം അമ്മയുടെ സംഗീതപരിപാടികള്‍ക്ക് സ്ഥിരമായി അനുഗമിച്ചിരുന്നത് അച്ഛനായിരുന്നു

ശ്രീവിദ്യക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും സമയമില്ലാത്ത വിധം തിരക്കേറിയ ദിനങ്ങള്‍ ആയിരുന്നു അമ്മയുടേത്. രാവിലെ തുടങ്ങുന്ന റെക്കോഡിങ്..വൈകിട്ട് വരെ നീളുന്ന കച്ചേരി..ശ്രീവിദ്യക്കും ജ്യേഷ്ഠന്‍ ശങ്കരരാമനും അമ്മയെ കണി കാണാന്‍ പോലും ലഭിച്ചിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ അമ്മയുണ്ടായിട്ടും അമ്മയുടെ വാത്സല്യം ലഭിക്കാത്ത…അച്ഛനുണ്ടായിട്ടും അച്ഛന്റെ ലാളന ലഭിക്കാത്ത നരച്ച//ശുഷ്‌കിച്ച ബാല്യമായിരുന്നു ശ്രീവിദ്യയുടേത്

അച്ഛന് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ കുടുംബഭാരം മുഴുവന്‍ അമ്മയുടെ ചുമലിലായി..ഇതിനിടെയിലാണ് വസന്തകുമാരിക്ക് ഒരു വാഹനാപകടം സംഭവിക്കുന്നത്..അതോടെ കുടുംബത്തിലെ ചെലവുകളെ ചൊല്ലിയുള്ള കലഹം നാള്‍ക്കുനാള്‍ വര്‍ധിച്ചു സ്വന്തമായി ഒരു വീട് വയ്ക്കാന്‍ വിവിധ ആളുകളില്‍ നിന്നായി അക്കാലത്ത് ഭീമമായ തുക ശ്രീവിദ്യയുടെ വീട്ടുകാര്‍ കടം വാങ്ങിച്ചിട്ടുണ്ടായിരുന്നു.കടം വാങ്ങിച്ച ആളുകള്‍ വീട്ടില്‍ വന്ന് നിരന്തരമായി വഴക്കുണ്ടാക്കാന്‍ തുടങ്ങി.ആളുകള്‍ വഴക്ക് പറയുന്നത് കേട്ട് ശ്രീവിദ്യയുടെ അച്ഛന്‍ നിസ്സംഗനായി നില്‍ക്കും,അമ്മക്കും പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.ഇങ്ങനെയൊരു സാഹചര്യത്തിലാണ് സിനിമ,കരിയറായി സ്വീകരിക്കാന്‍ ശ്രീവിദ്യ തീരുമാനിക്കുന്നത്
സിനിമയില്‍ വന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വന്നു. ‘ദിനമണി കതിര്‍’ എന്ന തമിഴ് വാരികയില്‍ വന്ന ശ്രീവിദ്യയുടെ മുഖച്ചിത്രം കണ്ടിഷ്ടപ്പെട്ടിട്ടായിരുന്നു അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യക്ക് വിവാഹമാലോചിച്ചു വന്നത്.ആലോചനയില്‍ ശ്രീവിദ്യക്ക് താല്‍പര്യം തോന്നിയെങ്കിലും അവരുടെ അമ്മ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്
‘വിദ്യാ..നമുക്കിപ്പോള്‍ തന്നെ വലിയ കടമുണ്ട്..കുടുബത്തിന്റെ മുഴുവന്‍ ബാധ്യതകളും ഇപ്പോള്‍ എന്റെ ചുമലിലാണ്..ഈ സാഹചര്യത്തില്‍ ഞാന്‍ ഒറ്റക്ക് തുഴഞ്ഞാല്‍ നമ്മള്‍ കരക്കടുക്കില്ല..എന്റെ മോള്‍ അമ്മക്ക് വേണ്ടി ഒരു ത്യാഗത്തിന് തയ്യാറാകണം..മൂന്ന് വര്‍ഷം കാത്തിരിക്കാന്‍ അദ്ദേഹത്തോട് പറയൂ..അത് കഴിഞ്ഞ് നിങ്ങളുടെ വിവാഹം ഞാന്‍ നടത്തി തരാം’
?? ?? ഇതായിരുന്നു അമ്മയുടെ മറുപടി

ഉത്തരമറിയാന്‍ വന്ന ആ മനുഷ്യന് മുന്‍പില്‍ വ്യസനസമേതം തന്റെ അമ്മ പറഞ്ഞ മറുപടി ആവര്‍ത്തിക്കേണ്ടി വന്നു ശ്രീവിദ്യക്ക്..മൂന്ന് വര്‍ഷം കാത്തിരിക്കുക പ്രയാസമാണെന്ന് അറിയിച്ച അദ്ദേഹം ആ ആലോചനയില്‍ നിന്നൊഴിഞ്ഞുപോയി.പിന്നീട് 1976ല്‍ അമേരിക്കയില്‍ നൃത്ത-സംഗീതപരിപാടികള്‍ക്കായി പോയപ്പോള്‍ അവിചാരിതമായി ഒരു പാര്‍ട്ടിയില്‍വെച്ച് ശ്രീവിദ്യ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി..കൂടെയുണ്ടായിരുന്ന അമ്മയുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ ‘ഓര്‍മയുണ്ടോ’ എന്ന് ചോദിച്ചതും അങ്ങോട്ട് ചെന്ന് പരിചയം പുതുക്കിയതും ശ്രീവിദ്യ തന്നെ..!
ഇടക്കെപ്പോഴോ അദ്ദേഹം ചോദിച്ചു
‘മൂന്ന് വര്‍ഷം കൂടി കാത്തിരിക്കണം എന്ന് പറഞ്ഞ് ഇപ്പോള്‍ വര്‍ഷമെത്രയായി’
ശ്രീവിദ്യ തിരിച്ചു ചോദിച്ചുവെത്രേ
‘അന്ന് എന്നെ കാത്തിരിക്കാഞ്ഞത് എത്ര നന്നായി..നല്ലൊരു ഭാര്യയേയും കുട്ടിയേയും കിട്ടിയില്ലേ’
അങ്ങനെയൊരുത്തരം പറഞ്ഞെങ്കിലും വല്ലാത്തൊരു നഷ്ടബോധത്തോടെ തന്നെയായിരുന്നു ശ്രീവിദ്യയുടെ ആ മറുപടി

ആ സമയത്താണ് കൂടെയഭിനയിച്ച ഒരു നടന്‍ ശ്രീവിദ്യയോട് പ്രേമാഭ്യാര്‍ത്ഥന നടത്തിയത്. മറ്റാരുമല്ലായിരുന്നു,നടന്‍ കമലഹാസനായിരുന്നു അത്.ആരംഭകാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ച കമലും ശ്രീവിദ്യയും പോകെപ്പോകെ പ്രണയബദ്ധരാവുകയായിരുന്നു. ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും ദൈവഹിതം അവര്‍ക്കെതിരായി..ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കമല്‍ ബന്ധം ഒഴിയുകയും,ശേഷം നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു..ശ്രീവിദ്യക്ക് വലിയ ഷോക്ക് സമ്മാനിച്ച സംഭവമായിരുന്നു ഇത്

നടന്‍ മധു സംവിധാനം ചെയ്ത ‘തീക്കനല്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ ശ്രീവിദ്യ പരിചയപ്പെടുന്നത് ആയിടെയാണ്.’തീക്കനല്‍’ ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടി..സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ വിവിധ നിറമുള്ള ആഡംബരക്കാറുകളില്‍ സ്ഥിരമായി സെറ്റില്‍ വന്നിരുന്ന സുമുഖനായ ജോര്‍ജില്‍ അതിനോടകം തന്നെ പലരും ആകൃഷ്ടരായി കഴിഞ്ഞിരുന്നു .ആംഗലേയഭാഷയിലുള്ള ജോര്‍ജിന്റെ നൈപുണ്യവും ഒപ്പം സൗമ്യമായ പെരുമാറ്റവും സഹപ്രവര്‍ത്തകരുടെയടക്കം ശ്രദ്ധ പിടിച്ചു പറ്റി.വിവാഹത്തിന് സമയമായി എന്ന് ചിന്തിച്ചിരുന്ന ശ്രീവിദ്യ,സ്വാഭാവികമായും ജോര്‍ജില്‍ അനുരക്തയായി. അവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്.എന്നാല്‍ V.G.നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ്ജെന്നറിയാന്‍ ശ്രീവിദ്യ വളരെയധികം വൈകിപ്പോയിരുന്നു.ജോര്‍ജ്ജുമായുള്ള ദാമ്പത്യം ശ്രീവിദ്യയെ കൊണ്ട് ചെന്നെത്തിച്ചത് വലിയൊരു ദുരന്തത്തിലേക്കാണ്

കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക,ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായി ഉണ്ടായി.ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെക്കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി..ഇങ്ങനെ ദാമ്പത്യജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്.
സ്വത്തും സമ്പാദ്യവും വരെ അവര്‍ക്ക് നഷ്ടപ്പെട്ടു..അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ അവര്‍ പുറന്തള്ളപ്പെട്ടു..ജീവിതത്തില്‍ ഏറ്റവുമധികം വേദനിച്ചത് ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നപ്പോഴായിരുന്നു എന്ന് ശ്രീവിദ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് ജന്മസാഫല്യമായി കണ്ടിരുന്ന ശ്രീവിദ്യയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു ഈ സംഭവങ്ങളെല്ലാം..ഏറെ കാലം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ശ്രീവിദ്യ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ തിരിച്ചു പിടിച്ചത്

സംവിധായകന്‍ ഭരതനുമായുള്ള അവരുടെ ബന്ധവും അധികകാലം നീണ്ടില്ല.ഭരതന്‍,KPAC ലളിതയെ വിവാഹം കഴിച്ചതോടെ ആ ബന്ധവും അവസാനിച്ചു
ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചവരോട് അവര്‍ അന്ന് പറഞ്ഞു
”എന്റെ ഇന്നലെകളെ അറിഞ്ഞു കൊണ്ടായിരിക്കും ഒരാള്‍ എനിക്ക് വിവാഹം ആലോചിച്ചു വരിക..സ്വാഭാവികമായും ഒരു സന്ദര്‍ഭം വരുമ്പോള്‍ അയാള്‍ കുത്തു വാക്ക് പറയുമെന്നുറപ്പാണ്..എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാള്‍ ചോദിക്കുമെന്നുറപ്പാണ്..എനിക്കത് കേള്‍ക്കേണ്ട കാര്യമില്ല”….
ഈ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് ശ്രീവിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറുന്നതും മലയാളസിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും


പ്രതാപകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക നായകനടന്മാരുടെയും നായികാവേഷം കയ്യാളിയിട്ടുണ്ട് ശ്രീവിദ്യ..സത്യന്‍ മുതല്‍ രാജന്‍.പി.ദേവ്,ജനാര്‍ദ്ദനന്‍ വരെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ..വിവിധ ഭാഷകളിലായി ഏതാണ്ട് 800ഓളം സിനിമകള്‍ ശ്രീവിദ്യയുടെ ക്രെഡിറ്റിലുണ്ട്
സത്യനോടൊപ്പമാണ് ആദ്യമഭിനയിച്ചതെങ്കിലും ശ്രീവിദ്യ എപ്പോഴും വാചാലയായിരുന്നത് പ്രേം നസീറിനെ കുറിച്ച് പറയുമ്പോഴായിരുന്നു.നസീര്‍ എന്ന നടനേക്കാള്‍ നസീര്‍ എന്ന മനുഷ്യന്റെ ആരാധികയായിരുന്നു ശ്രീവിദ്യ

പ്രേം നസീറിനെ ആദ്യമായി നേരില്‍ കണ്ട അനുഭവവും ശ്രീവിദ്യ പങ്ക് വച്ചിട്ടുണ്ട് ????
ആദ്യമായി നസീറിനെ കാണുമ്പോള്‍ കേവലം 10 വയസ്സ് മാത്രമായിരുന്നു ശ്രീവിദ്യക്ക് പ്രായം.ചിറയിന്‍കീഴ് ക്ഷേത്രത്തില്‍ ഒരു ആനയെ നടയ്ക്കിരുത്തിയ ശേഷം ശ്രീവിദ്യയുടെ അമ്മയെ കാണാനും ഒപ്പം അവരുടെ ഒരു കച്ചേരി ബുക്ക് ചെയ്യാനും നസീര്‍,വിദ്യയുടെ വീട്ടില്‍ നേരിട്ട് വന്നുവെത്രേ.അമ്മ വസന്തകുമാരിയോട് പ്രേം നസീര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് കര്‍ട്ടന്റെ പിറകില്‍ നിന്ന് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു അന്ന് കൊച്ചുകുട്ടിയായിരുന്ന ശ്രീവിദ്യ..’ഇങ്ങ് വരൂ’ എന്ന് പറഞ്ഞ് നസീര്‍ കൈ കൊട്ടി വിളിച്ചെങ്കിലും നാണം കൊണ്ട് അകത്തേക്ക് ഓടിപ്പോവുകയാണ് ശ്രീവിദ്യ ചെയ്തത്.നസീറിനെ ആദ്യമായി കണ്ട നിമിഷം ഒരിക്കല്‍ ഇങ്ങനെയാണ് ശ്രീവിദ്യ ഓര്‍ത്തെടുത്ത്

നസീറിനൊപ്പം തന്നെ സൂപ്പര്‍ഹിറ്റായ മറ്റൊരു ജോഡിയായിരുന്നു മധു-ശ്രീവിദ്യ കൂട്ടുകെട്ട്.ഏറ്റവുമധികം സിനിമകളില്‍ നായികയായി ശ്രീവിദ്യ അഭിനയിച്ചതും മധുവിനൊപ്പമാണ്.പുതിയ വെളിച്ചം,ശക്തി പോലുള്ള സിനിമകളില്‍ ജയനൊപ്പവും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.കൂടാതെ സോമന്‍,സുകുമാരന്‍,ഭരത് ഗോപി,തിലകന്‍ തുടങ്ങിയ നായകര്‍ക്കൊപ്പവും വിവിധങ്ങളായ കാലഘട്ടത്തില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്
പില്‍ക്കാലത്ത് താരപദവി കൈവരിച്ച മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്‌ഗോപി,ജയറാം,ദിലീപ് തുടങ്ങിവരുടെയെല്ലാം സിനിമകളില്‍ ശ്രീവിദ്യ ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
ഇതില്‍ മമ്മൂട്ടിയുടെ കാര്യം എടുത്ത് തന്നെ പറയണം

മമ്മൂട്ടിയുടെ On Screen Chemistryയെ കുറിച്ച് പറയുമ്പോള്‍ പലരും മറന്ന് പോകുന്നൊരു പേരാണ് ശ്രീവിദ്യയുടേത്.മമ്മൂട്ടിയുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച ചുരുക്കം അഭിനേത്രിമാരില്‍ ഒരാളാണ് ശ്രീവിദ്യ.ആദാമിന്റെ വാരിയെല്ലില്‍ മമ്മൂട്ടിയുടെ കാമുകിയായി അഭിനയിച്ച ശ്രീവിദ്യ,’പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും സാമ്രാജ്യം,തമിഴ് സിനിമ ആനന്ദം തുടങ്ങി ഒരുപിടി സിനിമകളില്‍ മമ്മൂട്ടിയുടെ അമ്മ വേഷത്തിലും അഭിനയിച്ചു.മമ്മൂട്ടി ആദ്യമായി ശ്രദ്ധേയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രീവിദ്യയായിരുന്നു.കൂടാതെ മമ്മൂട്ടിയുടെ
‘തിങ്കളാഴ്ച നല്ല ദിവസം’ പോലുള്ള സിനിമകളിലും ശ്രീവിദ്യ ഉണ്ടായിരുന്നു.ഇരുവരും ഒന്നിച്ചഭിനയിച്ച പല സിനിമകളും സാമ്പത്തികമായോ കലാപരമായോ ശ്രദ്ധിക്കപ്പെട്ടവയുമാണ്

സത്യന്‍ അന്തിക്കാട് ഒഴിച്ചു നിര്‍ത്തിയാല്‍ മൂന്നരപ്പതിറ്റാണ്ടിനിടെ ശ്രീവിദ്യ മലയാളത്തില്‍ സഹകരിക്കാത്ത മുഖ്യധാരാ സംവിധായകര്‍ കുറവാണ്..ശശി കുമാര്‍,ശ്രീകുമാരന്‍ തമ്പി,I.V.ശശി,P.G..വിശ്വംഭരന്‍,ജോഷി,ബാലചന്ദ്രമേനോന്‍,K.G.ജോര്‍ജ്ജ്,ഭരതന്‍,പത്മരാജന്‍,മോഹന്‍,തമ്പി കണ്ണന്താനം,ഹരികുമാര്‍,ലെനിന്‍ രാജേന്ദ്രന്‍, ഫാസില്‍, പ്രിയദര്‍ശന്‍, കമല്‍, രാജസേനന്‍, സിദ്ധിഖ് ലാല്‍,ഷാജി കൈലാസ്,ജയരാജ്,ലാല്‍ജോസ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടവര്‍ക്ക്..കലാഭവന്‍ മണി നായകനായ ‘മത്സരം’ എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ അവര്‍ അഭിനയിച്ച മലയാളചലച്ചിത്രം
ചുറ്റുമുള്ളവരെ മുഴുവന്‍ സ്‌നേഹിക്കാന്‍ അറിയാവുന്നൊരു സാധു സ്ത്രീയായിരുന്നു വിദ്യാമ്മ..തന്നെ ദ്രോഹിച്ചവരോട് പോലും പുലര്‍ത്തിയിരുന്ന അദമ്യമായ മനുഷ്യത്വം അവരെ മറ്റ് അഭിനേത്രിമാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു..മരിക്കുന്നതിന് ഏതാനും നാള്‍ മുന്‍പ് എ.സി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ ഇതിഹാസ സംവിധായകനായ കെ.എസ്.ഗോപാലകൃഷ്ണനുമായുള്ള ഒരു അനുഭവം ശ്രീവിദ്യ ഓര്‍ത്തെടുക്കുന്നുണ്ട്
അതിങ്ങനെയാണ്
??????????
കെ.എസ്.ഗോപാലകൃഷ്ണന്‍ സാറും ഞാനും തമ്മില്‍ വളരെ പരസ്യമായി തന്നെ വഴക്ക് ഉണ്ടായിട്ടുണ്ട്.അങ്ങേരുടെ പടത്തില്‍ ഇനി ഞാന്‍ അഭിനയിക്കില്ലെന്ന് വരെ പറഞ്ഞു..കുറേനാളുകള്‍ ഞങ്ങള്‍ സംസാരിക്കാറില്ലായിരുന്നു..അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഞാന്‍ ഷൂട്ടിംഗിനായി പോവും,പക്ഷേ നേരില്‍ കണ്ടാല്‍ മിണ്ടില്ല..അദ്ദേഹം വളരെ കഷ്ടത്തിലായ സമയമായിരുന്നു അത്,ഞാനാകട്ടെ,അതിനോടകം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്നു..ഒരിക്കല്‍ എന്റെ സിനിമയുടെ ലൊക്കേഷനിലേക്ക് അദ്ദേഹം കയറി വന്നു..എന്നിട്ട്,എന്റെ കൈയില്‍ പിടിച്ച് അദ്ദേഹം പറഞ്ഞു
‘അമ്മാ..എന്നോട് ക്ഷമിക്കണം,ഞാന്‍ നിങ്ങളോട് ചെയ്തത് വലിയ തെറ്റാണ്’
എനിക്ക് വലിയ വിഷമം തോന്നി
തമിഴിലെ മഹാനായൊരു സംവിധായകനാണ് അദ്ദേഹം,ശരിക്കും ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന് തന്നെ പറയാം..അദ്ദേഹം നേരത്തേ സംവിധാനം ചെയ്ത ഒരു സിനിമയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ എന്നെ കട്ട് ചെയ്തു.അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള വഴക്കിന്റെ മൂലകാരണം.എന്നെ സംബന്ധിച്ചിടത്തോളം ക്രൂരമായൊരു അനുഭവമായിരുന്നു അത്.2 ദിവസത്തോളം തുടര്‍ച്ചായി എന്നെ കൊണ്ട് ഡാന്‍സ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് അവസാനം ഒരു ദയാദാക്ഷണ്യവുമില്ലാതെ എന്നെ അദ്ദേഹത്തിന്റെ സിനിമയുടെ സെറ്റില്‍ നിന്നും ഇറക്കി വിട്ടു.അദ്ദേഹത്തെ പോലൊരു സംവിധായകന്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍,എന്തോ കാരണം ഉണ്ടാകുമെന്ന് കരുതി വേറെയും 1-2 സിനിമകള്‍ അക്കാലത്ത് എനിക്ക് നഷ്ടപ്പെട്ടു.
ഗോപാലകൃഷ്ണന്‍ സാര്‍ മാപ്പ് പറഞ്ഞ്,എന്റെ പടത്തില്‍ നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി..ഉറപ്പായും ചെയ്യാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്ക് നല്‍കി..അങ്ങനെ ചെയ്ത സിനിമയാണ് ‘റൗഡി റാക്കമ്മ”
??????????
ഇത് ഒരു കെ.എസ്.ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല..ശ്രീവിദ്യ എന്ന അഭിനേത്രിയുടെ ചുറ്റിലും നിലകൊണ്ട പലരുടെയും അനുഭവകഥകള്‍ ഏതാണ്ടിങ്ങനൊക്കെ തന്നെയാണ്.ജീവിതം അവസാനത്തോടടുത്ത നാളുകളിലും അവര്‍ക്ക് ചുറ്റും നിന്നവര്‍ക്ക് പറയാനുള്ളത്,ശ്രീവിദ്യ പകര്‍ന്ന് തന്ന അലിവിന്റെയും കാരുണ്യത്തിന്റെയും കഥകള്‍ മാത്രമാണ്

രോഗം വന്ന് പിടി മുറുക്കിയ അവസാനനാളുകളിലും ചില ചിട്ടകളും പിടിവാശികളും ഉണ്ടായിരുന്നു അവര്‍ക്ക്.. തനിക്ക് വേണ്ടി രണ്ടാമതൊരാള്‍ കഷ്ടപ്പെടരുതെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു അവര്‍ക്ക്.. രോഗം മൂര്‍ച്ഛിച്ച വേളയിലും കടകളില്‍ പോയി തനിച്ച് സാധനങ്ങള്‍ വാങ്ങിച്ചു പച്ചക്കറിക്കടയിലും പലചരക്ക് കടകളിലും പരമാവധി ഒറ്റക്ക് തന്നെ പോയി കാറില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ അവസാന കാലത്ത് വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ കാറിനകത്ത് തന്നെയിരുന്ന് സാധനസാമഗ്രികളുടെ ലിസ്റ്റ് കടക്കാര്‍ക്ക് നല്‍കും..കടയിലുള്ളവര്‍ ലിസ്റ്റ് വായിച്ച് സാധനങ്ങള്‍ കൊണ്ട് വന്നു വണ്ടിയില്‍ എടുത്ത് വയ്ക്കും,ഇതായിരുന്നു ചിട്ട..മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെയുള്ള ആശുപത്രി ബില്‍ പോലും,ശ്രീവിദ്യ ഒറ്റക്കാണ് കൊടുത്തത്…

തിരുവനന്തപുരത്ത് ശ്രീവിദ്യ താമസിച്ചിരുന്ന വീടിന് അരികെ താമസിച്ചിരുന്ന സബീന എന്ന അയല്‍ക്കാരിക്കും പറയാനുള്ളത് ശ്രീവിദ്യ എന്ന വലിയ മനസ്സിന്റെ ഉടമയെ കുറിച്ചാണ്..ശ്രീവിദ്യയെ പരിചയപ്പെടുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ സിനിമകള്‍ കണ്ട് ആരാധന തോന്നിയ ഒരു സാധാരണ പ്രേക്ഷക തന്നെയായിരുന്നു സബീനയും.. ശ്രീവിദ്യ,തിരുവനന്തപുരത്ത് താമസമുറപ്പിച്ച നാളുകളിലെപ്പോഴോ ഒരിക്കല്‍ സബീന നേരില്‍ പോയി അയല്‍ക്കാരിയെ കണ്ടു..പരിചയപ്പെട്ടു..സംസാരിച്ചു
അതൊരു വലിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു ഇടക്ക് രോഗം കലശലായപ്പോള്‍ സബീന തന്നെയായിരുന്നു ശ്രീവിദ്യയുടെ അരികില്‍ മാറാതെ നിന്നിരുന്നത്..കാലിനും നടുവിനും വേദന കലശലാകുമ്പോള്‍((കലശലാകുമ്പോള്‍ മാത്രം))ശ്രീവിദ്യ ഇടക്ക് ചോദിക്കുമായിരുന്നുത്രേ
”ഒന്ന് തിരുമ്മി തരാമോ സബീന” ?
തിരുമ്മി ഒന്നോ രണ്ടോ മിനുട്ട് ആകുമ്പോള്‍ മതിയെന്നും ഇപ്പോള്‍ വേദനക്ക് ശമനമുണ്ടെന്നും പറയുമായിരുന്നു ശ്രീവിദ്യ
‘ഇത്ര പെട്ടെന്ന് വേദന മാറിയോ’ എന്നൊരു ചോദ്യം സബീന ചോദിക്കുമ്പോള്‍ ‘നിങ്ങളുടെ കൈ വേദനിക്കുന്നില്ലേ’ എന്നൊരു മറുചോദ്യമായിരുന്നുവെത്രേ ശ്രീവിദ്യ സമ്മാനിക്കുക..
സ്വന്തം വേദനയേക്കാള്‍ അവരുടെ ഉത്ക്കണ്ഠ തനിക്ക് വേണ്ടി മറ്റുള്ളവര്‍ കഷ്ടപ്പെടുന്നത് കാണുമ്പോഴായിരുന്നു

ഇടക്കാലത്ത് ബിഗ് സ്‌ക്രീനില്‍ നിന്നൊരു ഒരിടവേളയെടുത്ത് മിനി സ്‌ക്രീനിലും ശ്രീവിദ്യ സജീവമായി.ബിഗ് സ്‌ക്രീനിലെന്ന പോലെ മിനി സ്‌ക്രീനിലും ശ്രീവിദ്യ തിളങ്ങി..വസുന്ധര മെഡിക്കല്‍സ്,ഓമനത്തിങ്കള്‍ പക്ഷി തുടങ്ങി ശ്രീവിദ്യ അഭിനയിച്ച സീരിയലുകളെല്ലാം തന്നെയും ജനപ്രീതി കൈവരിച്ചു.

ശ്രീവിദ്യ സീരിയലില്‍ സജീവമായതിന് പിറകിലും ഒരു കഥയുണ്ട്
ഏഷ്യാനെറ്റില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്ത് വരുന്ന ‘പാടാത്ത പൈങ്കിളി’ ഉള്‍പ്പെടെയുള്ള സീരിയലുകള്‍ വഴി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് സുധീഷ് ശങ്കര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ദുര്‍ഗ’ എന്നൊരു സീരിയല്‍ സുധീഷ് സംവിധാനം ചെയ്തിരുന്നു.റേറ്റിങ് താഴ്ന്ന് ആ സീരിയല്‍ സംപ്രേഷണം അവസാനിപ്പിക്കേണ്ട ഘട്ടം വരുമെന്നായപ്പോഴാണ് ആലംബഹീനനായി സുധീഷ്,ശ്രീവിദ്യയെ ഫോണില്‍ ബന്ധപ്പെടുന്നത്. തന്റെ സീരിയലില്‍ അഭിനയിക്കാമോ എന്ന് സുധീഷ് വിദ്യാമ്മയോട് ചോദിച്ചപ്പോള്‍ അവര്‍ മറുത്തൊന്നും പറയാതെ സമ്മതിച്ചു..റേറ്റിങ് താഴ്ന്നിരുന്ന സീരിയല്‍ ശ്രീവിദ്യ അഭിനയിച്ചതോടെ പച്ച പിടിക്കുകയും ശേഷം 450ഓളം എപ്പിസോഡുകള്‍ വിജയകരമായി പിന്നിടുകയും ചെയ്തു.എന്ത് കൊണ്ടാണ് അന്ന് തന്റെ സീരിയലില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് എന്ന് സുധീഷ് പിന്നീടൊരിക്കല്‍ ശ്രീവിദ്യയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയായിരുന്നു രസകരം..ജീവിതത്തില്‍ എന്തെങ്കിലും ആശയക്കുഴപ്പം വരുമ്പോള്‍ വീട്ടിലുള്ള സായിബാബയുടെ ചിത്രത്തിന്റെ അരികില്‍ നിന്ന് രണ്ട് കടലാസ് കഷ്ണമെടുത്ത് അതില്‍ Yes or No എന്നെഴുതി നറുക്കെടുക്കുമായിരുന്നുവെത്രേ ശ്രീവിദ്യ.സുധീഷ് വിളിച്ച് സീരിയലില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ നറുക്കിടുകയും Yes എന്ന ഉത്തരം വന്നതിനെ തുടര്‍ന്ന് സീരിയലില്‍ അഭിനയിക്കാന്‍ അവര്‍ സമ്മതം മൂളുകയുമായിരുന്നുവെത്രേ…


മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്.ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ശ്രീവിദ്യക്ക് ലഭിക്കുന്നത്.പിന്നീട് രചന,ദൈവത്തിന്റെ വികൃതികള്‍ എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ക്ക് വീണ്ടും ഈ പുരസ്‌കാരം ശ്രീവിദ്യയെ തേടിയെത്തി.1986-ല്‍ ഇരകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡ് നേടിയ ശ്രീവിദ്യ തൊട്ടടുത്ത വര്‍ഷം ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ ആ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി.2004ല്‍ ‘അവിചാരിതം’ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ശ്രീവിദ്യക്ക് ലഭിച്ചിരുന്നു.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും,അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമാണ് അവര്‍ എക്കാലത്തും നല്‍കിയിരുന്നത്.വിന്‍സന്റ് മാസ്റ്ററുടെ സംവിധാനത്തില്‍ 1973ല്‍ പുറത്തിറങ്ങിയ ‘ചെണ്ട’ എന്ന സിനിമ.സാമ്പത്തികമായി പരാജമായിരുന്നുവെങ്കിലും അഭിനയിച്ച സിനിമകളില്‍ ശ്രീവിദ്യക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഇതായിരുന്നു.ഒരു അഭിനേത്രിയെന്ന നിലക്ക് സ്വയം പരുവപ്പെട്ടതും ഒപ്പം അഭിനയം തനിക്ക് വഴങ്ങുന്ന ജോലിയാണെന്ന് തിരിച്ചറിഞ്ഞതും ‘ചെണ്ട’യില്‍ അഭിനയിച്ചതിന് ശേഷമാണ് എന്നവര്‍ അഭിമാനത്തോടെ പറഞ്ഞിരുന്ന സംഗതിയാണ്

‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപിന്നണി ഗാനരംഗത്ത് ശ്രീവിദ്യ സാന്നിദ്ധ്യമറിയിക്കുന്നത്.പില്‍ക്കാലത്ത് ഒരു പൈങ്കിളിക്കഥ പോലെ ചില ചിത്രങ്ങള്‍ക്ക് വേണ്ടിയും ശ്രീവിദ്യ പിന്നണി പാടിയിട്ടുണ്ട്..ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘അമ്മത്തമ്പുരാട്ടി’ എന്ന സീരിയലിലായിരുന്നു ശ്രീവിദ്യ അവസാനമായി അഭിനയിച്ചത്..ശ്രീവിദ്യയുടെ രോഗം കലശലായതിനെ തുടര്‍ന്ന് ഈ പരമ്പര പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.നടനും രാഷ്ട്രീയനേതാവുമായ കെ.ബി ഗണേഷ്‌കുമാര്‍ ആയിരുന്നു അവസാനകാലത്ത് ശ്രീവിദ്യയുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നത്
രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് 2006 ഒക്ടോബര്‍ 17ന് ശ്രീവിദ്യയെ തിരുവനന്തപുരം SUT ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുണ്ടായി.. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും എത്രയോ കാലം മുന്‍പേ അവരില്‍ അര്‍ബുദത്തിന്റ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു.. മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം ഒറ്റയടിക്ക് ബാക്കി വച്ച് 2006 ഒക്ടോബര്‍ 19ന് രാത്രി 7.55ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നിത്യനിദ്രയിലേക്ക് വഴുതിവീണു.ഒക്ടോബര്‍ 20ന് VJT ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശ്രീവിദ്യയുടെ ഭൗതിക ശരീരത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണഔദ്യോഗികബഹുമതികള്‍ നല്‍കിയാണ് ആ കലാകാരിക്ക് യാത്രാമൊഴി നല്‍കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top